Sunday, November 6, 2016

ആകാശം ഉണങ്ങിക്കിടപ്പാണ്
പുറങ്കോലായില്‍ കൈ പിണച്ച് വെച്ചു ഒരു പെണ് കിടത്തം
കിടന്നപ്പോള്‍ തോന്നിയത് അങ്ങനെയാണ്.
പെണ് കിടത്തം എന്നാല്‍ കാലുകള്‍ പിണച്ച്
മാറില്‍ കൈകള്‍ പിണച്ച് ഒരു നേര്‍രേഖ പോലെ.
കുരിശില്‍ കിടന്നവന്റെ തല ചെരിച്ചുള്ള കിടത്തമല്ല
കരുണാപൂര്‍വ്വം ;
ഓ തെറ്റി നിസ്സഹായമായി വിടര്‍ത്തിയിട്ട കൈകളല്ല;
അപ്പോള്‍ പറഞ്ഞു വന്നയാകാശം ;
ആകാശം ചെരിഞ്ഞ് ചെരിഞ്ഞൊരു കുന്നായി
വെളുവെളുത്ത കുന്ന്‍
സങ്കടം- സന്തോഷം എന്നിങ്ങനെ മാറി മാറിയെഴുതിനോക്കി
വെളുപ്പിന്റെ വികാരച്ചെരിവുകള്‍.
ഒരു കരിങ്കാക്ക കുറുകെ പറന്നതോടെ
വെളുത്ത കുന്നു തവിട് പൊടിയായി
അല്ല -തവിടില്ല ; വെറും വെളുത്ത പൊടിയായി
കനിവോടെ
അലിവോടെ
കനിവോടെ
അലിവോടെ
പിന്നെയാകാശം ഒരു ചായക്കോപ്പയില്‍ പ്രതിബിംബിച്ചു.
തണുതണുത്ത ഒരു ചായക്കോപ്പയില്‍ 

Monday, October 17, 2016

അഡോണിസ്

അയാള്‍ പണിയായുധങ്ങളുമായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ 
ഒലിവിന്റെയോ വില്ലോ മരത്തിന്റെയോ തണലില്‍ സൂര്യന്‍ കാത്തു നില്‍ക്കുമെന്ന് തീര്‍ച്ചയുണ്ട് .
ഇന്ന് രാത്രി വീടിനു മേലെയുള്ള ആകാശം മുറിച്ചു പോകുന്നചന്ദ്രന്‍ അവന്റെ
വീട്ടുപടിക്കരികിലൂടെയുള്ള വഴി തിരഞ്ഞെടുക്കുമെന്നും.
കാറ്റെങ്ങോട്ട്‌ പോകുന്നു എന്നത് പ്രധാനമല്ല 
( അഡോണിസ് - സിറിയന്‍ കവി
വിവ:സര്‍ജു) 
--------------
കാറ്റങ്ങോട്ട്‌ പോകുന്നു എന്നത് പ്രധാനമല്ല .പ്രശ്നവുമല്ല..
കാറ്റെവിടെ നിന്നുണ്ടായി എന്നതും .മരുഭൂമി കടന്നു കുതിച്ചു പോകുന്ന നീരറ്റ കാറ്റ് കടല്‍ക്കാറ്റാവുമ്പോള്‍ ഉപ്പു കവര്‍ന്നെടുത്ത് മീന്‍മണങ്ങളുമായി കടല്‍ കടക്കും... 
പിന്നെയൊരു മഴദേശത്ത് മഴയ്ക്ക് മുന്നേ കരിയില പറത്തിയും മഴയ്ക്ക് പിറകെ നട്ടെല്ലില്‍ തുളയ്ക്കുന്ന തണുപ്പുമായി ആഞ്ഞു വീശും...
കാറ്റിന്റെ കയ്യില്‍ കൊടുത്ത് വിട്ട പ്രണയദൂതിനെ ഓര്‍ത്ത് എത്ര കവികള്‍ കാല്പനികരായിരിക്കുന്നു..
ഓര്‍മ്മകളുടെ കാറ്റുവമ്പിലൂടെ നടക്കുമ്പോള്‍ ...ചിലപ്പോള്‍ അത്രയും നിര്‍മമായിരിക്കണമെന്ന് തോന്നും. പ്രപഞ്ചത്തിന്റെ ഏതോ ദിക്കില്‍ നിന്ന് പിറന്ന കാറ്റ് പോലെ... ഇനിയുമെത്രയോ ദിക്കുകള്‍ താണ്ടാന്‍ ഉണ്ടെന്നത് പോലെ....
ശൈത്യകാലചന്ദ്രന്‍ പൌര്‍ണ്ണമിക്ക് ശേഷം ഇന്ന് എന്റെയാകാശവും മുറിച്ചു കടക്കും... 
നന്ദി പ്രിയ അഡോണിസ് .. വെറുതെ ചിലത് കാറ്റുവരവുകള്‍ കൊണ്ട് വകഞ്ഞിട്ടതിന് ..
ജാലകം