Wednesday, August 31, 2016

രാധയെന്നാല്‍..

Oh! krishna I am melting..melting..melting
രാധയെ ഓർക്കുന്നു..
രാധയെ മാത്രം .. 
യുക്തിയുടെ തേര് തെളിച്ച് മഥുരാപുരിയിലേക്ക് കണ്ണൻ പോയപ്പോൾ 
അയുക്തിയുടെ തടവറകളിൽ നിന്ന് യമുനയിലേക്കുള്ള കൈവഴി പോലും മറന്നു പോയവള്‍.
പൊടുന്നനെ പെയ്ത മഴ തീർത്ത ഉർവ്വരതയ്ക്ക് ശേഷം കരിഞ്ഞുണങ്ങിയ ഉടൽക്കാടായവൾ .
മൃത്യുവിൽ നിന്ന് മൃത്യിവിലേയ്ക്ക് ഉണർന്നെഴുന്നേറ്റവൾ.
ധിക്കാരിയും അസൂയക്കാരിയും
എന്നാല്‍ പരാജിതയുമായവൾ.
മുറിവേറ്റവളും ഉറക്കം നഷ്ടപ്പെട്ടവളും സ്വപ്നാടകയുമായിരുന്നവൾ .
പട്ടുചേല , കടമ്പ് മരം , ഇനിയാർക്ക് വേണ്ടിയും കണ്ണനുതിർക്കാനിടയില്ലാത്ത മുരളിക
എന്നിങ്ങനെ കണ്ണൻ ബാക്കി വെച്ച് പോയവയിൽ സ്വയമൊളിച്ചവൾ
രാധ ഒരു മനുഷ്യ സ്ത്രീയായിരുന്നു.
ഈ നിമിഷം മരിച്ചു പോകണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുമ്പോഴും
പരിശുദ്ധമായ നുണകളിൽ ജീവിതമെന്ന്
വിസ്തരിച്ച് ചിരിക്കുന്നവൾ .
വിവസ്ത്രമായ ആത്മാവുള്ളവള്‍,
Nothing remains in me but...
You....

Tuesday, August 16, 2016

ഓർഫ്യൂസ് - ഒന്നാം ചില്ലയിലെ പക്ഷിമണം



ഓർഫ്യൂസ് എന്ന് പേരിട്ട ആ വീട്ടിൽ നിന്ന് അവളിറക്കപ്പെട്ടു .
വയസ്സായ തലയോടെ , വയസ്സായ നെഞ്ചോടെ ,
വയസ്സായ കാലോടെ ...
പിന്നീട് ചെന്ന് കയറിയത് ഒരുറക്കത്തിലേക്കാണ് .
പഴകിയ ഉറക്കത്തിന്‍റെ പാതാള രാജ്യത്തേക്ക്
യൂരിദൈസ് - നിന്റെയുടൽ
യൂരിദൈസ്- നിന്റെ ഉൾപ്പൂവ്
യൂരിദൈസ് - നിന്റെ കുഞ്ഞ്
എന്നിങ്ങനെ പഴകിയ ഉറക്കം പിറു പിറുത്ത് കൊണ്ടിരുന്നു
ഉറക്കത്തിന്റെ ഒന്നാം ചില്ലയിലേക്ക് പക്ഷി മണങ്ങൾ
പറന്നു വന്ന് പെരുകി . പിന്നെ തൂവൽ പൊഴിച്ചു.
ഉറക്കത്തിന്റെ രണ്ടാം ചില്ലയിൽ സൂര്യനുദിക്കുകയും മഞ്ഞുരുകുകയും ചെയ്തു
അടി വയറിന് ഭാരമുണ്ട് .എട്ടാം ഭാരം .
അടിവയറിന്റെ നീലച്ച എട്ടാം ഭാരം
ഏഴ് കുരുന്നുകൾ ഉയിരെടുക്കുകയും നീലച്ച് ഉടലൊടുക്കുകയും
പേറിന്റെ നീൾവരയടയാളങ്ങൾ ഉടലിലും
അഴുകിയ മുലപ്പാൽ മണം നെഞ്ചിലും അവശേഷിപ്പിച്ച്
ഘന നീലിമയിലേക്ക് പെയ്തൊഴിഞ്ഞതും .
ഉറക്കത്തിന്റെ മൂന്നാം ചില്ലയിൽ നനഞ്ഞ മണ്ണിന്റെ
മണത്തിൽ പാതാളരാജ്യത്ത് മഞ്ഞച്ചേരകള്‍ ഇഴഞ്ഞിറങ്ങി .
യൂരിദൈസ് - നിനക്കായി ഒന്നാം ചില്ലയിലവശേഷിച്ച പക്ഷിയുടലിലിപ്പോള്‍ ഓർഫ്യൂസ്ഗീതം .
കരുതി വെച്ച പാട്ട് .
( ഇത് എനിക്കെന്ന് ഞാൻ കരുതിവെച്ച ഗീതം )
* ഓർഫ്യൂസ് - സംഗീതത്തിന്റെ ഗ്രീക്ക് ദേവൻ
*യൂരിദൈസ്- പാതാള രാജ്യത്ത് അകപ്പെട്ട് പോയ ഓർഫ്യൂസിന്റെ പ്രിയതമ 
ഒരേ മഴയെന്ന് തോന്നിപ്പിക്കും വിധം 
രണ്ടിടങ്ങളിൽ പെയ്യുന്നതാണ്..
ശീതം മണക്കുന്ന മുറിയ്ക്കകത്ത്
അറിയാതെ അകപ്പെട്ടു പോയ ആകാശത്തിന്റെ ഒരു കുഞ്ഞു കഷണമുണ്ട്..-
ഇന്നലെ നീലയും മിനിഞ്ഞാന്ന് ചുകപ്പും 
ഇന്നു കറുപ്പും ആയൊരു ആകാശക്കഷണം..


ജൂണ്‍ 22 2016
മഴ(യില്ലാ)ക്കാലത്തേയ്ക്കും 
മഴ(യുള്ള) കാലത്തേക്കും ഇടയ്ക്കുള്ള 
റ്റു ആൻഡ്‌ ഫ്രോ പാച്ചിലുകളിൽ 
മഴക്കാലം എന്നത് ഞാൻ 
കറുപ്പിലും വെളുപ്പിലും എഴുതിയിടുകയാണ്.. 

ജൂണ്‍ 24 2016 
ഒരേ ഒരു ഭാഷയേ വശമുള്ളൂ..
പഴകിപ്പിഞ്ഞിപ്പോയ ഒരു വാമൊഴിഭാഷയാണത്..
സിരാപടലങ്ങളെ വേർതിരിച്ചെടുക്കുന്ന 
ഇടങ്കയ്യൻ വേദനകളിൽ,
മുന്നനുവാദമില്ലാതെ പിൻകഴുത്തിലൂടെ 
കയറി വന്ന് സൂക്ഷ്മ സ്പന്ദനങ്ങളെ വരെ
ഇളക്കിയിടുന്ന തലവേദനകളിൽ..
നഗരത്തിലെ തിരക്കു പിടിച്ച തെരുവിൽ
തനിച്ചു നിൽക്കുമ്പോൾ എവിടെ നിന്നെന്നില്ലാതെ വന്ന്‌ കണ്ണുകളിൽ
കടൽ തന്ന് തിരികെ പോകുന്നേരങ്ങളില്‍..
എപ്പോളും ചുരുണ്ട് പോകുന്ന ഇളം ചുകപ്പ്
കിടക്ക വരികളിൽ...
ഒരേ ഒരു ഭാഷയേ ഇതൊക്കെ പറയുന്നുള്ളൂ.. പഴകിയല്ലോ 

എന്ന് നിങ്ങള്‍   പറയുന്ന അതേ ഭാഷ.
പാമ്പും കോണിയുമുള്ള കളിപ്പലകയിൽ 
എന്റെ കാലാളിനെ മാത്രം പാമ്പ് വിഴുങ്ങിക്കൊണ്ടേ ഇരിക്കുന്നു,
ഇരുണ്ട് വീർത്ത ഉടൽ വഴിയുടെ ഉഷ്ണ സഞ്ചാരങ്ങളിൽ 
എന്റെ കാലാൾ മാത്രം താഴത്തെ കള്ളികളിലേയ്ക്ക് 
സർപ്പ ദംശനമേറ്റ് വീണ് നീലച്ച് ചാകുന്നു ..
(ഓര്‍മ്മയില്‍ പിടയുന്ന പുനരെഴുത്തുകള്‍)
ജാലകം