Tuesday, September 21, 2010

"കഥക്കാലത്തിലേക്ക്‌" സ്വാഗതം!

കഥകള്‍ കുട്ടിക്കാലത്തിന്റെ കവാടങ്ങള്‍ ആണ്‌. എന്റെ കഥക്കൂട്‌ എന്റെ പിതാവായിരുന്നു. കാസിം മാസ്റ്റര്‍ എന്ന അദ്ധ്യാപകനായ എന്റെ പിതാവ്‌.ഭൗതിക ശാസ്ത്രവും രസതന്ത്രവും ആയിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങളെങ്കിലും ഹോം റ്റ്യൂഷനില്‍ ഇംഗ്ലീഷും ഒരു വിഷയം ആയിരുന്നു. മുടപ്പല്ലൂര്‍ എന്ന ഞങ്ങളൂടെ ചെറുഗ്രാമത്തിലെ കുട്ടികളുടെ ഹബ്‌ ആയിരുന്നു ഞങ്ങളുടെ വീട്‌.ഇംഗ്ലീഷ്‌ ക്ലാസ്സുകളില്‍ കഥ കേള്‍ക്കാന്‍ മാത്രമായിട്ട്‌ ഏട്ടന്മാരുടെയും ചേച്ചിമാരുടെയും ഒപ്പം ഞാനും കൂടുമായിരുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ അനാഥത്വത്തിന്റെ വേദനകളില്‍ കണ്ണ്‍ നിറച്ചും ടോം സോയറിന്റെ കുസൃതിത്തരങ്ങളില്‍ കുലുങ്ങിച്ചിരിച്ചും കൃസ്തുമസ്‌ സമ്മാനത്തിലെ ജിമ്മിന്റെയും ഡെല്ലായുടെയും ത്യാഗപൂര്‍ണ്ണമായ സ്നേഹത്തില്‍ അതിശയിച്ചുമൊക്കെ കഥക്കാലത്തിലേക്ക്‌ പതുക്കെ ഞാന്‍ നടന്ന് കയറുകയായിരുന്നു.

ബാലരമയും പൂമ്പാറ്റയും മലര്‍വാടിക്കും യുറീക്ക യ്ക്കും ഒക്കെ ഒപ്പം കുട്ടികളുടെ പ്രിയദര്‍ശിനിയും ചാച്ചാനെഹ്രുവും മുഹമ്മദ്‌ നബി(സ.അ) യും പുരാണകഥകളൂം തന്ന് കാഴ്ച്ചപ്പാട്‌ വിശാലമാക്കുന്നതിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു.

എന്റെ മൂന്നാം ക്ലാസ്‌ വേനലവധിക്കാലത്താണ്‌ '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്‌. അതുകൊണ്ട്‌ തന്നെ എന്റെ കഥക്കാലത്തിന്‌ വേനലിന്റെ സമ്മിശ്ര സന്ധമാണ്‌ കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച്‌ തുടങ്ങിയ ആ കാലത്തിന്‌ പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ്‌ കൊഴിഞ്ഞ്‌ നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ, ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട്‌ കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്‌

കാലങ്ങളായി ഞാന്‍ കാത്ത്‌ വെച്ച ആ പുസ്ത്കം പൊടിഞ്ഞ്‌ പോകുന്നതിന്‌ മുന്‍പ്‌ കഥക്കാലത്തിലൂടെ നന്മന്‍സ്സുകള്‍ക്ക്‌ ആ ലോകം തുറന്നിടുകയാണ്‌..ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എന്റെ സ്നേഹസമ്പന്നനായ പിതാവിന്‌, ആയിരങ്ങളുടെ പ്രിയ ഗുരുനാഥന്‌ ഞാനീ ശ്രമം സമര്‍പ്പിക്കുന്നു.. എന്റെ ദക്ഷിണയായി..

...........
തസ്മൈ ശ്രീ ഗുരവേ നമ: "...

കഥക്കാലത്തിലേക്ക്‌ ഇതിലെ.. http://www.kadhakkaalam.blogspot.com/

കഥക്കാലം


ബ്ലോഗ്‌ ന്റെ അലങ്കാരപ്പണികള്‍ ചെയ്ത്‌ ഭംഗിയാക്കിത്തന്ന ഫൈസലിനുള്ള നന്ദി ഞാന്‍ കടമായി വയ്ക്കുന്നു...

Wednesday, September 15, 2010

പര്‍ദ്ദയും ചില അനുബന്ധ ചിന്തകളും.

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-124443

ഈ ഒരു ലിങ്കും റൈഹാന ഖാസിയും മലയാളിയുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട്‌ കുറച്ച്‌ ദിവസങ്ങള്‍ ആയി..

അനുബന്ധമായി എനിക്കും ചിലത്‌ പറയണമെന്ന് തോന്നുന്നു..പര്‍ദ്ദ ഉപയോഗിക്കാനും ഉപയോഗിക്കതിരിക്കനും സ്വാതന്ത്ര്യം ഉള്ള ഗള്‍ഫ്‌ രാജ്യത്തിലാണ്‌(ഒമാന്‍) ഞാന്‍ ജീവിക്കുന്നത്‌.

പര്‍ദ്ദ ഉപയോഗിക്കാത്ത ഒരു വ്യക്തിയാണ്‌ ഞാന്‍.ദൈവത്തില്‍ വിശ്വാസം ഇല്ലാത്തത്‌ കൊണ്ടല്ല അത്‌.മാന്യമായി ഞാന്‍ വസ്ത്രം ധരിക്കുന്നു എന്ന് വിശ്വസിക്കുന്നത്‌ കൊണ്ടാണ്‌.വര്‍ണ്ണാഭമായ ഈ ലോകത്ത്‌ ഒരു കറുത്ത ശീലക്കുള്ളില്‍ എന്നെ പൊതിഞ്ഞ്‌ വെക്കേണ്ടതില്ലെന്ന് തിരിച്ചറിയുന്നത്‌ കൊണ്ടും..ഈ വേഷം സ്ത്രീയെ കാമക്കണ്ണൂകളില്‍ നിന്ന് പരിരക്ഷിക്കുന്നുവെങ്കില്‍ , പര്‍ദ്ദയണിഞ്ഞ്‌ ശിരോവസ്ത്രം ധരിച്ച്‌ റോഡിലൂടെ "നടന്ന്"(വാഹനത്തിലോ ഭര്‍ത്താവിന്റെ അകമ്പടിയോടെയോ പോകുന്നവര്‍ അല്ല) സാധാരണ സ്ത്രീകള്‍ക്ക്‌(പ്രത്യേകിച്ച്‌ ഹൗസ്‌ മെയിഡുകള്‍, ഏഷ്യന്‍ വംശജര്‍) കിട്ടാറുള്ള "ഹോങ്ക്‌' സും.."അസ്സ്ലലാമു അലൈക്കും" എന്ന ഏറ്റവും മാന്യമായ പദം പോലും ശ്ലീലതയുടെ അതിരിനപ്പുറം ഉപയൊഗിക്കുന്നതും എന്റെ നേര്‍ക്കാഴ്ചകളാണ്‌.

അപ്പോള്‍ അതവര്‍ക്ക്‌ ശരീരം മറയ്ക്കാനോ കാമക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടുകയോ എന്നതല്ല വിവക്ഷിക്കപ്പെടുന്നത്‌ മറിച്ച്‌ "availabilty യുടെ" അടയാളമായാണ്‌ ഇവിടുത്തെ മിക്ക ലോക്കല്‍സും എന്തിന്‌ വിദ്യാസമ്പന്നര്‍ എന്നു വിശേഷിപ്പിക്കപെടുന്ന വിദേശികള്‍ വരെ കാണുന്നത്‌.. പര്‍ദ്ദ ധരിച്ച്‌ കാറോടിച്ച്‌ പോവുകയായിരുന്ന എന്റെ ഒരു സുഹൃത്തിനെ മറ്റൊരാള്‍ പിന്തുടര്‍ന്നതും അതേ തുടര്‍ന്ന് അവള്‍ സാധാരണ വേഷത്തിലേക്ക്‌ ചുവട്‌ മാറിയതും അടുത്തിടെയാണ്‌. അത്‌ ഏഷ്യന്‍ വംശജയാണെന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ്‌. മറിച്ച്‌ ഒരു അറബ്‌ സ്ത്രീ പര്‍ദ്ദക്കുള്ളില്‍ (അല്ലാതെയും) പരിപൂര്‍ണ്ണ സുരക്ഷിതയാണ്‌ താനും.( എന്നാല്‍ നമ്മുടെ നാട്ടില്‍ ഏത്‌ പര്‍ദ്ദയ്ക്കുള്ളിലും സ്ത്രീ സുരക്ഷിതയല്ല. നമ്മുടെ സമൂഹത്തിന്റെ Mass വൈകല്യം ആണെന്ന് തോന്നുന്നു) തനിയെ സഞ്ചരിക്കേണ്ടുന്ന ഏഷ്യന്‍ സ്ത്രീകള്‍ക്ക്‌ സുരക്ഷിതത്വത്തെക്കാളേറെ അരക്ഷിതാവസ്തയാണ്‌ ഇതു നല്‍കുന്നത്‌.
മറ്റൊന്ന് ശരീരഭാഗങ്ങള്‍ മറയാനാണ്‌ പര്‍ദ്ദ ധരിക്കുന്നതെങ്കില്‍, ഇപ്പോള്‍ അധികം പേരും ശരീരത്തില്‍ വെച്ച്‌ തയ്പ്പിചത്‌ പോലുള്ള പര്‍ദ്ദയാണ്‌ ഇടുന്നത്‌.അത്‌ വിപരീത ഫലമാണുണ്ടാക്കുന്നതെന്ന് എടുത്ത്‌ പറയേണ്ട കാര്യം ഇല്ലല്ലോ!

മറ്റൊന്ന് മുസ്ലിം പെണ്‍കുട്ടി എന്ന പ്രശ്നം.. മുസ്ലിം പെണ്‍കുട്ടിയും ഒരു സാമൂഹ്യ ജീവിയാണ്‌ എന്നത്‌ ഈ സമൂഹം എന്നു മനസ്സിലാക്കുമൊ എന്തോ! സമൂഹത്തിലെ സദാചര കാവല്‍ക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ ആദ്യം വൃത്തിയാക്കേണ്ടത്‌ സ്വന്തം അകമാണ്‌..ജോലിപരമായ കാരണങ്ങളാന്‍ കുറച്ച്‌ കാലം തനിയെ താമസിക്കേണ്ടി വന്നു എനിക്ക്‌..ചില ദിവസങ്ങളില്‍ തനിച്ചിരിക്കലിന്റെ മുഷിവ്‌ മാറ്റാനും മറ്റുമുള്ള സുഹൃത്‌ സന്ദര്‍ശങ്ങള്‍ക്ക്‌ ശേഷം കുറച്ച്‌ വൈകി വീട്ടില്‍ എത്തിയതിന്‌ ഒരു മുസ്ലിം പെണ്‍കുട്ടിക്ക്‌ ഇങ്ങനെ ആകാമൊ? എന്നാണ്‌ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ ചോദിച്ചത്‌! ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണങ്ങള്‍ വേറെ!..

മുഴുവനും പര്‍ദ്ദയണിഞ്ഞ്‌ നടക്കുന്ന രാജ്യങ്ങളില്‍ പെണ്ണിന്റെ വെളിവാകുന്ന പാദങ്ങള്‍ പോലും വികാരത്തിനടിമപ്പെടുത്തുമത്രേ.പുറത്ത്‌ വരാത്ത ലൈംഗീക അരാജകത്വത്തിന്റെ മുഖങ്ങള്‍ ഏറെയുള്ളതും ഇവിടങ്ങളിലാണെന്നും ഓര്‍ക്കുക..

പര്‍ദ്ദ മുസ്ലിം വനിതയുടെ ഗ്ലോബല്‍ യൂണിഫോം ആക്കാന്‍ ശ്രമിക്കുന്നവര്‍ പുരുഷന്മാര്‍ തന്നെയാണ്‌.(അവര്‍ എന്ത്‌ കൊണ്ട്‌ നബിചര്യയുടെ ഭാഗമായ താടി വെക്കുന്നില്ല? കണങ്കാലിനു മുകളില്‍ വസ്ത്രം ഉയര്ത്തി ഉടുക്കുന്നില്ല? താടി വക്കാത്ത ആളൂകളുടെ തല വെട്ടുമോ ആവോ ഇനി!)..

ഗള്‍ഫുകാരുടെ ഭാര്യമാര്‍ വഴി(ഹൂറുല്‍ ഈന്‍ തുറക്കുന്നതിനും മുന്‍പ്‌ ാ‍മുന്‍പും നമ്മുടെ നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ ദേഹം മുഴുവനും മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. Obsolete ആയിപ്പോയ കാച്ചിയും മുണ്ടും ഒക്കെ തന്നെ ഉദാഹരണങ്ങള്‍..നെരിയാണിക്ക്‌ മുകളില്‍ മാത്രമേ അന്നത്തെ പുരുഷന്മാര്‍ തുണി ഉടുത്തിരുന്നുള്ളൂ.. ആ നമ്മുടെ സമൂഹത്തിനിടയിലേക്ക്‌, പുത്തന്‍ അറിവുകളും പുത്തന്‍ കൂറ്റ്‌ സംസ്കാരങ്ങളുമായി പല പല സംഘടനകള്‍ കടന്ന് വന്നു(അഹ്ലു സുന്നത്‌ വല്‍ ജമാ അത്ത്‌, മുജാഹിദ്‌ ഇരു വിഭാഗങ്ങളും, ജമാ അത്തെ ഇസ്ലാമി..പിന്നെ ഇസ്ലാം നാമധാരികളായ ഒരുപാട്‌ സംഘടനകളും..) ഇവയൊക്കെ സംസ്കാരത്തിന്റെ മൂല്യം ഉയര്‍ത്തുന്നതിന്‍ പകരം മൂല്യ ശോഷണം ആണ്‌ നമ്മുക്ക്‌ സംഭാവന ചെയ്തത്‌.! അറിവ്‌ കൂടുന്തോറും നമ്മുടെ മാനസിക നില കൂടുതല്‍ സങ്കുചിതം ആവുകയാണ്‌ ചെയ്ത്തത്‌.. (ഇത്‌ കേരളത്തില്‍ മാത്രം ദേശീയ തലത്തില്‍ എത്രയോ വേറെ..) ഇവയൊക്കെ നമ്മിലെ സഹിഷ്ണുത ഊട്ടിയുറപ്പിക്കുന്നതിനു പകരം അറിഞ്ഞോ അറിയാതെയോ എതോക്കെയോ വൈരങ്ങള്‍ക്ക്‌ വളമിടുകയാണ്‌ ചെയ്തത്‌..
ഫലമോ ആരാധനാലയങ്ങള്‍ വടിവാളുടെയും ബോംബിന്റെയും ഒക്കെ സൂക്ഷിപ്പ്‌ കേന്ദ്രങ്ങള്‍ ആയി!

ഉടല്‍ മൂടുന്ന വസ്ത്ര ധാരണവും ശിരോവസ്ത്രവും ഇസ്ലാമിക വസ്ത്രധാരണ രീതി മാത്രം അല്ല. ക്രൈസ്തവ സംസ്കാരത്തിലെ പുരാതന ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്‌ ശിരോ വസ്ത്രം ധരിച്ച സ്ത്രീകളെയാണ്‌.ഇന്നും ദേവാലയ സന്ദര്‍ശനങ്ങളില്‍ അവര്‍ തല മറയ്കാറുണ്ട്‌. സനാതന ധര്‍മ്മത്തിന്റെ പല സംസ്കാരങ്ങളിലും ഇത്‌ കാണാന്‍ കഴിയും. ഉത്തരെന്ത്യന്‍ സംസ്കാരത്തില്‍ ഇന്നും ഭര്‍ത്താവിന്റെ പിതാവിന്റെ മുന്‍പിലും മറ്റ്‌ മുതിര്‍ന്നവരുടെ മുന്‍പിലും അവര്‍ ഇന്നും ആ മര്യാദകള്‍ പാലിക്കുന്നും ഉണ്ട്‌.

നേര്‍മ്മയല്ലാത്തതും പ്രദര്‍ശന പരതയില്ലാത്തതും മാന്യവുമായ വസ്ത്രം ധരിക്കുന്നിടത്തോളം ഇങ്ങനെയൊറു രീതി അടിച്ചേല്‍പ്പിക്കാമോ? പിന്‍ബലമായി വധ ഭീഷണി പോലുള്ള കാടത്തങ്ങളും. പര്‍ദ്ദയില്‍ വസ്ത്ര ധാരണ സുഖവും സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഒരുപാട്‌ പേരുണ്ട്‌.. അവര്‍ അത്‌ ധരിക്കട്ടെ.എല്ലാറ്റിനും മുകളില്‍ അമ്മയും ഭാര്യയും പെങ്ങളും സ്നേഹിതയും ഒക്കെ ആയ സ്ത്രീയെ ഉപഭോഗം എന്നുള്ള ഒരൊറ്റ ചിന്ത കൊണ്ട്‌ മാത്രം കാണാതിരിക്കുക.. ഒളിക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്‌ ഇന്നു പലരുടെയും മനസിലാണ്‌.ജിഹാദ്‌ അഥവാ വിശുദ്ധ യുദ്ധം നടത്തേണ്ടത്‌ ഒരോരുത്തരും സ്വന്തം സ്വത്വത്തോടാണ്‌..

ഒരു റിഹാന ഖാസിയുടെയോ മൈന ഉമൈബാന്റെയോ ഷരീഫ ഖാനത്തിന്റെയോ ഒക്കെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രം.

നിറങ്ങള്‍ മോഹിച്ച്‌ കരിമ്പടത്തിനുള്ളില്‍ ശ്വാസം മുട്ടുന്ന എത്രയൊ ജന്മങ്ങള്‍ ഉണ്ടായിരിക്കാം..

Sunday, September 5, 2010

പെരിയത്ത

ഓര്‍മ്മവഴികളില്‍ തട്ടിത്തടഞ്ഞെത്തിയ പഴയ ഒരു പെരുന്നാള്‍ക്കാലം...


"നൂര്‍ജാനും കൊളന്തൈകളും വന്താച്ച്‌..." വൈകുന്നേരം ആറ്‌ മണിക്ക്‌ വരേണ്ടുന്ന കെ.ഇ.എം. ബസ്സിനെ രാവിലെ ആറു മണി മുതല്‍ കാത്ത്‌ നില്‍ക്കുന്നതാണ്‌ പെരിയത്ത.

അമ്മയുടെ കയ്യിലിരുന്ന ബാഗും പിടിച്ച്‌ മേടിച്ച്‌ എന്റെയും അക്കയുടെയും കയ്യും പിടിച്ച്‌ പെരിയത്ത ഓടാന്‍ തുടങ്ങി.. വഴി നീളെ പറയുന്നുണ്ടായിരുന്നു. "നൂര്‍ജാനും കൊളന്തൈകളും മരുമകനും വന്താച്ച്‌.." പെരിയത്ത ,എന്റെ അമ്മയുടെ അത്തയുടെ ജ്യെഷ്ടന്‍ ആണ്‌. വളര്‍ന്ന് പോയ ഒരു അപ്പുക്കിളിയുടെ ഭാവങ്ങളുള്ള ഒരു നീണ്ട മനുഷ്യന്‍.

പെരുന്നാള്‍ ഒലവക്കോട്ടുള്ള അമ്മ വീട്ടില്‍ കൂടാന്‍ ഞങ്ങള്‍ എത്തുമെന്നറിഞ്ഞിട്ടാണ്‌ രാവിലെ മുതല്‍ക്കുള്ള കാത്ത്‌ നില്‍പ്പ്‌.

"ചെല്ലാ..മെതുവാ..ടാ..കൊളന്തൈകളുക്ക്‌ വലിക്കും"..ഇറം കോലായില്‍ വെറ്റിലച്ചെല്ലവുമായി കാലു നീട്ടി ഇരിക്കുകയായിരുന്ന കാലാമ ശാസിച്ചു,..വയലറ്റ്‌ നിറത്തിലുള്ള മുറി മുണ്ടും വെളുത്ത പെണ്‍കുപ്പായവും വെളുത്ത മേല്‍മുണ്ടും ഇട്ട്‌ പൊകല ഇടിക്കുക്യയിരുന്ന കാലാമ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്‌ കൊണ്ട്‌ വിളിച്ചു.."പാപ്പാത്തീ... വാ:.."

ഇതിനിടയില്‍ പെരിയത്തായെ നോക്കി കാലാമ ഒരു ചെറിയ ഭീഷണി സ്വരത്തില്‍ പറഞ്ഞു. "കാലയിലെ പോനതാക്കും നീ. ഇര്‌ ചിന്നക്കണ്ണന്‍ വരട്ടും"

"നൂര്‍ജാന്‍ വരറതിനാലെ ല്ലിയാ..നീ ചിന്നക്കണ്ണങ്കിട്ടെ ചൊല്ലവേണ്ടാ..അവന്‍ എന്നെ മൂച്ചിത്തോട്ടത്തിലെ കൂട്ടീട്ട്‌ പോയി ചങ്ങല പോട്ടിടും"..സ്ഥാനം തെറ്റി ബട്ടണ്‍സിട്ട ഷര്‍ട്ടില്‍ തെരുപ്പിടിപ്പിച്ച്‌ കൊണ്ട്‌ പെരിയത്ത പറഞ്ഞു.
ഭ്രാന്തന്മാരെ ചങ്ങലക്കിടുന്ന കല്‍പ്പാത്തിയിലെ ഭ്രാന്താസ്പത്രിയെപറ്റിയുള്ള പേടിപ്പിക്കുന്ന കേട്ടറിവുകള്‍ ഉള്ളത്‌ കൊണ്ടാവാം പെരിയത്തായുടെ കണ്ണുകളില്‍ അകാരണമായ ഒരു ഭീതി നിറഞ്ഞത്‌ പോലെ..

കാലാമ വാല്‍സല്യത്തോടെ പറഞ്ഞു."സരി ..നീ പൊയി എതാവത്‌ ചാപ്പിട്‌..ചെല്ലാ.."

കാലാമ പെരിയത്തയുടെയും അത്തായുടെയും ഇളയമ്മയാണ്‌. അത്തയെ പ്രസവിച്ച്‌ കുറച്ച്‌ നാളുകള്‍ ക്ഴിഞ്ഞപ്പോളെക്കും അത്തായുടെ അമ്മ മരിച്ചത്രെ. അങ്ങനെ മമ്മുസാകുട്ടി രാവുത്തര്‍ എന്ന വലിയത്ത രണ്ടാമത്‌ കല്യാണം കഴിച്ചു. അതില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായി. പക്ഷേ അവര്‍ക്ക്‌ ബുദ്ധിക്കുറവുള്ള ചെല്ലനെ കണ്ട്‌ കൂടായിരുന്നു..ഒരു നാള്‍ സമയത്തിന്‌ ചോറു കിട്ടാതെ കുട്ടികളായ ചെല്ലനും ചിന്നക്കണ്ണനും വീടിനടുത്തുള്ള കല്‍പാത്തി പുഴയുടെ പാലത്തിന്റെ ചുവട്ടില്‍ പിണങ്ങിയിരിക്കുകയായിരുന്നുവത്രേ..ആ നേരത്താണ്‌ മമ്മുസാകുട്ടി രാവുത്തര്‍ പാടത്തു നിന്നും കാളവണ്ടിയില്‍ കറ്റ കയറ്റി വരുന്നത്‌."എന്ത്ക്ക്‌ ടാ ഇന്ത വെയിലിലെ ഇങ്കെ ഉക്കാന്തിട്ടിരുക്ക്‌?"

"ചിന്നമ്മ ചെല്ലനുക്ക്‌ ചാപ്പാട്‌ പോടലെ" ചിന്നക്കണ്ണന്‍ പറഞ്ഞു. മക്കള്‍ക്ക്‌ ചോറു കൊടുക്കാതിരുന്ന ചിന്നമ്മയെ അപ്പോല്‍ തന്നെ മൂന്നും കൂട്ടി തലാക്ക്‌ ചൊല്ലിയത്രെ ഉഗ്രകോപിയായ രാവുത്തര്‍..

പിന്നെ കല്യാണം കഴിച്ചതാണ്‌ കാലാമയെ..കാലാമ ചിന്നക്കണ്ണന്റെയും ചെല്ലന്റെയും അമ്മയുടെ അനുജത്തി തന്നെയാണ്‌..

അത്‌ കൊണ്ട്‌ അവര്‍ കാലാമ എന്നു തന്നെ വിളിച്ച്‌ പോന്നു..അവര്‍ മമ്മുസാകുട്ടി രാവുത്തരുടെ അഞ്ച്‌ മക്കളെകൂടി പെറ്റു. അധികം ദൂരത്തല്ലാതെയാണ്‌ മക്കളായ തമ്പിക്കുട്ടിയും അത്ത്‌റും കാസീനും സ്വലയയും ഖയറും ഒക്കെ താമസിക്കുന്നതെങ്കിലും കാലാമ ചിന്നക്കണ്ണനെയും ചെല്ലനെയും വിട്ട്‌ എങ്ങും പോയില്ല..

എല്ലവരുടെയും വാല്‍സല്യമായിരുന്ന എന്റെ അമ്മ എത്തിയത്‌ കൊണ്ട്‌ ആ പെരുന്നാള്‍ തലേന്ന്‌ വീട്ടില്‍ ചിന്നത്തമാരുടെയും കുപ്പീമ്മമാരുടെയും ബഹളമായിരുന്നു.

കൊളന്തൈകളുക്ക്‌ കടയിരുന്നു എതാവത്‌ വാങ്കിക്കുടുക്കകൂടാത്‌ എന്ന അത്തയുടെ ശാസനം ഉണ്ടെങ്കിലും അത്തയുടെ ഹെര്‍ക്കുലീസ്‌ സൈക്കിള്‍ കണ്ണില്‍ നിന്ന് മറയുന്നതിന്‌ മുന്‍പേ പെരിയത്ത ഓടിയിരിക്കും പിന്നെ വരുന്നത്‌. മുണ്ടിന്റെ കോന്തലയില്‍ പൊതിഞ്ഞ ജിലേബി, തേന്‍ മുട്ടായി, മുറുക്ക്‌ ഒക്കെ കൊണ്ടായിരിക്കും...

ഫ്ലാഷ്‌ ബാക്‌ മെമ്മറിയില്‍ ഫിതര്‍ സക്കാത്തിന്‌ അളന്നെടുക്കുന്ന അരിയുടെ, പുതിയ ഉടുപ്പിന്റെ, മയിലാഞ്ചിയുടെ, ഉരുക്കുന്ന പശുവിന്‍ നെയ്യിന്റെ, അദുക്കള ഭാഗത്തെ കലമ്പലുകളും പിന്നെ ഏതൊക്കെയോ പേരറിയാത്ത ഗന്ധസ്മൃതികളും..

കാലാമയെയും പെരിയത്തയെയും എന്റെ അമ്മയെയും സ്വലയക്കുപ്പിയെയും ഒക്കെ കാലം തുടച്ചെടുത്തു..മയിലാഞ്ചി മണമുള്ള എത്രയോ പെരുന്നാളുകള്‍ കഴിഞ്ഞു..നാവിലെ തേന്‍ മുട്ടായിയുടെയും മുഷിഞ്ഞ ജിലേബിയുടെയും മധുരം ഇന്നും ബാക്കിയാവുന്നു...

**********************

കുറിപ്പ്‌ : പാലക്കാട്ടെ രാവുത്തര്‍ മുസ്ലീങ്ങള്‍ തമിഴ്‌ കലര്‍ന്ന മലയാളം ആണ്‌ സംസാരിക്കുക.
അക്ക:ചേച്ചി
കാലാമ :അമ്മയുടെ അനുജത്തി.
കുപ്പീമ്മ: അച്ഛന്റെ പെങ്ങള്‍(ഇവിടെ അമ്മയുടെ അച്ഛന്റെ പെങ്ങള്‍)
അത്ത: അച്ഛന്‍(അമ്മയുടെ അച്ഛനെയാണ്‌ ഇവിടെ അത്ത എന്ന് റഫര്‍ ചെയ്തിരിക്കുന്നത്‌)
പെരിയത്ത:(അച്ഛന്റെ ചേട്ടന്‍. ഇവിടെ മുത്തച്ഛന്റെ ചേട്ടന്‍)
വലിയത്ത: മുത്തച്ഛന്റെ അച്ഛന്‍
അപ്പുക്കിളി : ഖസാകിന്റെ ഇതിഹാസതിലെ ഒരു കഥാപാത്രം.
ചിന്നമ്മ:ഇളയമ്മ

മലബാര്‍ മുസ്ലീങ്ങളെപ്പൊലെ വെളുത്ത കാച്ചിമുണ്ടല്ല രാവുത്തര്‍ സ്ത്രീകള്‍ ധരിക്കുക്ക. കടും നിറങ്ങളിലുള്ള ആ മുണ്ടിനെ മുറി മുണ്ട്‌ എന്നാണ്‌ പറയുക
ജാലകം