Wednesday, April 19, 2023

റോയ അതായ : ഈജിപ്ഷ്യൻ വസന്തത്തിന്റെ വിത്ത്

 

 പ്രധാനമന്ത്രി മുസ്തഫ മദ്ബൌലി നേതൃത്വത്തിലുള്ള ഇന്നത്തെ ഈജിപ്ഷ്യൻ ക്യാബിനറ്റിൽ, 25 % സ്ത്രീകളിൽഎട്ട് പേർ  മന്ത്രി സ്ഥാനം വഹിക്കുന്നവർ ആണ്ഈജിപ്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്.

ഇതേ ഈജിപ്തിൽ, 1957 ആദ്യ പൊതു തെരഞ്ഞെടുപ്പിന് ശേഷം നടന്ന ജനഹിത പരിശോധനയിൽ, 70 ശതമാനത്തോളം ഈജിപ്ഷ്യൻ ആണുങ്ങൾ സ്ത്രീകൾ പാർലമെന്ററി പദവികളിൽ എത്തുന്നതിനെ എതിർത്തു തിരഞ്ഞെടുപ്പിൽഒരു ലക്ഷത്തി പതിനായിരത്തി എണ്ണൂറ്റി ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തോടെ റോയ അതായ (Rawya Ateya ) എന്ന സ്ത്രീ തെരഞ്ഞെടുപ്പിൽ ജയിച്ചുഈജിപ്ത്  പാർലിമെന്റായ മജ്ലിസു ശൂറായിലേക്ക് കയറുന്ന ആദ്യത്തെ വനിതയായി റോയ അതായപിന്നെയൊരു കാലത്ത് വന്മരമായി മാറിയ അറബ് വസന്തത്തിന്റെ ആദ്യത്തെ വിത്തായിരുന്നു അത്.

ഈജിപ്തിലെ  രാഷ്ട്രീയ ജീവിത കാലത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും  തൊഴിലിടങ്ങളിലെ തുല്യതക്കും  വേണ്ടി റോയ ശബ്ദിച്ചു കൊണ്ടേയിരുന്നു . പൂർണ്ണ ശമ്പളത്തോടു കൂടിയ രണ്ടു മാസത്തെ പ്രസവാവധിയ്ക്ക് വേണ്ടി വളരെ ശക്തമായി പാർലമെന്റിൽ വാദിച്ചത് റോയ ആണ്ബഹുഭാര്യാത്വം നിയമം മൂലം നിരോധിക്കാനുള്ള പ്രമേയം 1958  പാർലമെന്റിൽ അവതരിപ്പിച്ചുവെങ്കിലും മറ്റംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അത് തള്ളിപ്പോയി.
 
സജീവമായ രാഷ്ട്രീയ പരമ്പര്യമുള്ള കുടുംബം ആയിരുന്നു റോയയുടേത്. 1926  ഈജിപ്തിലെ ഗിസ പ്രവിശ്യയിലാണ്  റോയ  ജനിച്ചത്.  വളരെ ചെറുപ്പത്തിൽ തന്നെ ബ്രിട്ടിഷുകാർക്കെതിരെയുള്ള സമരമുഖത്തും മറ്റു സമരങ്ങളിലും റോയ പങ്കെടുത്തിരുന്നു . ഗാരിബായിലെ വാഫിദ് പാർട്ടിയുടെ സെക്രട്ടറി ആയിരുന്ന റോയയുടെ പിതാവ്രാഷ്ട്രീയ പ്രവർത്തങ്ങളുടെ പേരിൽ തുറുങ്കിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്.

സ്ത്രീകളുടെ വിദ്യാഭ്യാസം ലോകത്തെല്ലായിടത്തും ഒരേ പോലെ അപ്രാപ്യമായിരുന്ന കാലം. സ്വാഭാവികമായും അറബ് ലോകത്തും അത് അതീവ ദുഷ്കരം ആയിരുന്നുഎന്നാൽ സാഹിത്യത്തിലും സൈക്കോളജിയിലും റോയ ഉപരിപഠനം നടത്തി .ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ഇസ്ലാമിക പഠനത്തിൽ ഡിപ്ലോമയും നേടി.

അൻപത്തി ഏഴിലെ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുൻപ് തന്നെ റോയ തന്റെ ജീവിതം അടയാളപ്പെടുത്തിയിരുന്നുഈജിപ്ത് ലിബറേഷൻ ആർമിയുടെ ആദ്യ വനിതാ ഓഫീസർ ആയി 1956  റോയ അതായ ചരിത്രത്തിൽ ഇടം നേടി.  സൂയസ് യുദ്ധകാലത്ത് നിരവധി സ്ത്രീകളെ പരിശീലിപ്പിച്ച് യുദ്ധസജ്ജരാക്കിയത് റോയ അതായയുടെ കൂടി മികവിൽ ആണ്നാലായിരത്തോളം യുവതികൾക്ക് നഴ്സിങ് പരിശീലനവും യുദ്ധരംഗത്തെ പ്രാഥമിക ശുശ്രൂഷാപരിശീലനവും നൽകിവിമൻ കമാൻഡോ യൂണിറ്റിന്റെ ക്യാപ്റ്റൻ റാങ്ക് നേടുന്ന ആദ്യ വനിതയും റോയ അതായ ആണ്

രണ്ടായിരത്തി എഴിൽഈജിപ്ഷ്യൻ കാബിനറ്റ് റോയയുടെ പാർലമെന്റ് പ്രവേശനത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുമ്പോളാണ് ബഹറിനിൽ ആദ്യമായി  Lateefa Al Gaood   തിരഞ്ഞെടുപ്പിലൂടെ കാബിനറ്റ് അംഗമായി പേർഷ്യൻ ഗൾഫ് മേഖലയിലെ ആദ്യത്തെ വനിതാ പാർലമെന്റ് അംഗം ആവുന്നത് .
 
Inter-Parliamentary Union ന്റെ  സെപ്റ്റംബർ 2022 ലെ കണക്കെടുപ്പ് അനുസരിച്ച് ലോക പാർലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യത്തിൽ അറബ് രാജ്യങ്ങളിൽ ഇന്ന് ഈജിപ്ത്  മൂന്നാം സ്ഥാനത്ത് നിൽക്കുന്നുലോക റാങ്കിങ്ങിൽ എഴുപത്തി ആറാം സ്ഥാനത്ത് നിൽക്കുന്നു . റോയ അതായ എന്ന വിത്ത് മുളച്ച് ഈജിപ്തിലെ വസന്തമായത് അങ്ങനെയാണ്.

(ന്യുസിലാൻഡ് ആണ്  റാങ്കിങ്ങിൽ ഒന്നാമത്ഒപ്പം പറയട്ടെ ഇന്ത്യ ഇക്കാര്യത്തിൽ 143 ആം സ്ഥാനത്ത് യാതൊരു കുലുക്കവുമില്ലാതെ നിൽക്കുന്നുണ്ട്. )

 

Prepared by Adv. Regina MK

 

Rawya Ateya (19 April 1926 – 9 May 1997)

Egyptian woman who became the first female parliamentarian in the Arab world in 1957

Born Day April 19th

#women

#day19

#april19

#Inspiringwomenseries

#inspiringwomen

#30daysproject

#ecriturefeminine

#politician


Tuesday, April 18, 2023

എസ്തർ അഫുവ ഒക്‌ലൂ : മെയ്‌ഡ്‌ ഇൻ ഘാന



2017 ലെ ഏപ്രിൽ പതിനെട്ടിന് ഗൂഗിളിന്റെ ഡൂഡിൽ ആദരം എസ്തർ അഫുവ ഒക്‌ലൂ എന്ന ഘാന വനിതയ്ക്ക് ആയിരുന്നു. എസ്തറിന് തൊണ്ണൂറ്റി ഏഴ് വയസ്സ് തികയുന്ന ദിവസമായിരുന്നു അന്ന്.

 കൊല്ലപ്പണിക്കാരനായ ജോർജ്ജ് എൻകുലേനിന്റെയും മൺപാത്രനിർമ്മാണക്കാരിയായ ജോർജ്ജിയയുടെയും മകളായിട്ടാണ് പഴയ ഗോള്‍ഡ്‌ കോസ്റ്റില്‍  എസ്തർ ജനിക്കുന്നത്. വളരെ ദരിദ്രമായ ചുറ്റുപാടിലായിരുന്നു എസ്തറിന്റെ കുട്ടിക്കാലം. പഠനത്തിൽ മിടുക്കിയായിരുന്ന എസ്തറിന് സ്കോളർഷിപ്പോടു കൂടി ആച്ചിമോറ്റ  (Achimota School) ബോർഡിങ് സ്‌കൂളിലേക്ക് പ്രവേശനം ലഭിച്ചു . എങ്കിലും സാഹചര്യം മോശമായതിനാൽ വാരാന്ത്യത്തിൽ വീട്ടിൽ പോയി ഭക്ഷണ സാധനങ്ങൾ കൊണ്ട് വന്ന് തനിയെ പാചകം ചെയ്ത് കഴിച്ച് ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു എസ്തർ. അക്കാലത്താണ് ഒരു  ബന്ധു കൈച്ചിലവുകൾക്കായി 10 ഘാന ഷില്ലിംഗ് എസ്തറിന് നൽകുന്നത്.  ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ ഒരു അമേരിക്കൻ ഡോളറിന് താഴെ മാത്രം നിൽക്കുന്ന ആ പൈസ കൊണ്ട് എസ്തർ വാങ്ങിച്ചത്   പഞ്ചസാരയും ഓറഞ്ചുകളും കുറച്ച് ചില്ലുഭരണികളും ആയിരുന്നു!

 

ഗൂഗിളിന്റെ ഡൂഡിൽ ആദരം

"ആ പത്ത് ഷില്ലിങ്ങുകൾ രണ്ട് പൗണ്ട് ആക്കാമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പഴക്കട്ടി ( marmalade -ജാം പോലൊന്ന് ) ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ആണ് ഞാൻ വാങ്ങിച്ചത്" എന്ന് എസ്തർ പിന്നീടൊരു ഇന്റർവ്യൂവിൽ ഓർമ്മിക്കുന്നുണ്ട്. തെരുവിലേക്കിറങ്ങി  നിന്ന്  ഉറക്കെ വിളിച്ച് പറഞ്ഞ് വില്പന ആരംഭിച്ച എസ്തറിനെത്തന്നെ ഞെട്ടിച്ച് കൊണ്ട് ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ ജാം കുപ്പികളും വിറ്റു പോയി. ആ പത്തു ഷില്ലിംഗും തെരുവിൽ നിന്ന് കിട്ടിയ ആത്മവിശ്വാസവുമാണ് പിന്നീട് എൻകുലേനു (Nkulenu ) എന്ന മെയ്‌ഡ്‌ ഇൻ ഘാന സംരംഭകയുടെ മൂല ധനമാകുന്നത്.

 അക്കാലത്ത് സെക്കണ്ടറി വിദ്യാഭ്യാസം നേടാനാവുന്ന ഒരാൾക്ക്  വൈറ്റ് കോളർ ജോലികൾ  എളുപ്പത്തിൽ കണ്ടെത്തി  ജീവിതനിലവാരം ഉയർത്താൻ പറ്റുമായിരുന്നു . അപ്പോഴാണ് സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി കേംബ്രിഡ്ജ് സ്‌കൂള്‍ സർട്ടിഫിക്കറ്റ് ഉള്ള ഒരു പെണ്ണ്  തെരുവുകളിൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു നടന്നു  ജാം വിൽപ്പന നടത്തുന്നത്. അതിന്  എസ്തറിനെ കൂട്ടുകാർ കുറച്ചൊന്നുമല്ല കളിയാക്കിയത്. എന്നാൽ എസ്തറിന് പൂർവ വിദ്യാലയമായ ആച്ചിമോറ്റ സ്‌കൂളിന് എസ്തറിന്റെ കഴിവിൽ അവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല . സ്‌കൂളിലേക്ക്   ആഴ്ചയിൽ രണ്ടു തവണ marmalade എത്തിച്ചു കൊടുക്കാനുള്ള കച്ചവടം എസ്തറിന് കിട്ടി . അതിനിടയ്ക്ക് തന്നെ റോയൽ വെസ്റ്റ് ആഫ്രിക്കൻ സേനയുമായും ഒരു കച്ചവടക്കരാറിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു . ആ കരാറിനെ തുടർന്ന് കൂടുതൽ അളവിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി വായ്പാസഹായത്തോടെ  കച്ചവടം വിപുലീകരിച്ചു . അതാണ് എസ്തർ അഫുവ 1942 ൽ സ്ഥാപിച്ച  ഘാനയിലെ ആദ്യ ഭക്ഷ്യ സംസ്കരണ വ്യവസായമായ Nkulenu Industries.


 പിന്നീട് എസ്തർ ഇംഗ്ളണ്ടിൽ നിന്ന് ഫുഡ് ടെക്‌നോളജി , സംസ്കരണം , പോഷകസമ്പന്നത എന്നീ മേഖലകളിൽ  ഉപരിപഠനം നടത്തി. തിരികെ ഘാനയിൽ എത്തിയ എസ്തർ സ്വന്തം ബിസിനസ് വിപുലീകരണത്തിൽ മാത്രമല്ല ശ്രദ്ധ കൊടുത്തത് , ചുറ്റുമുള്ള മനുഷ്യരിലേക്ക് കൂടിയാണ്. സാമ്പത്തികമായും സാമൂഹികമായും താഴെ നിൽക്കുന്ന സ്ത്രീകളെ സഹായിക്കുന്നതിനും അവരെ തൊഴിലിന് പ്രാപ്തരാക്കുന്നതിനുമുള്ള പല സംരംഭങ്ങളും എസ്തർ തുടങ്ങി. സംരംഭക സഹായങ്ങളും പുതിയ തൊഴിൽ മേഖലകളും അവർക്ക് പരിചയപ്പെടുത്തി.അതിനുള്ള പ്രാരംഭ പ്രവർത്തങ്ങൾക്കായുള്ള NGO തുടങ്ങി.

  സാമൂഹ്യ -സാംസ്‌കാരിക -സാമ്പത്തിക രംഗങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാവുകയും ആ ഇടങ്ങളിൽ സ്ത്രീകളുടേത് കൂടി ആവുക എന്നത് എസ്തറിന്റെ സ്വപ്നമായി. അതിൽ നിന്നാണ് സ്ത്രീകൾക്ക് സംരംഭക സഹായകമായി ചെറു തുകകൾ വായ്പ കൊടുക്കാനുള്ള പദ്ധതികൾ തുടങ്ങിയത് . പത്ത് ഷില്ലിംഗിന്റെ സഹായം തന്നെ എവിടെ എത്തിച്ചു എന്ന് അറിയാവുന്ന എസ്തർ സാമ്പത്തികപ്രശ്നം കൊണ്ട് സ്ത്രീകൾ ബിസിനസ്സിൽ തോറ്റ് പോകരുതെന്ന ഉദ്ദേശത്തോടെ വിമെൻ വേൾഡ് ബാങ്കിങ് ( Women's World Banking )  1976 ൽ സ്ഥാപിച്ചു .ഏകദേശം ഇതേ കാലഘട്ടത്തിലാണ് സാമ്പത്തിക വിദഗ്ധനായ മുഹമ്മദ്  യൂനസ് ബംഗ്ലാദേശിൽ വലിയ തുക വായ്പ എടുക്കാൻ സാഹചര്യമില്ലാത്ത ദരിദ്രർക്ക് ലഘു വായ്പാ വിതരണത്തിനുള്ള ജനതാ ബാങ്ക് സംരംഭവുമായി ഗ്രാമീണരുടെ ഇടയിൽ പ്രവർത്തിക്കുന്നത് . അതേ പ്രവർത്തനങ്ങൾ പിന്നീട് അദ്ദേഹത്തെ നോബൽ സമ്മാനത്തിലേക്ക് എത്തിച്ചു . ഇങ്ങ് കേരളത്തിൽ ഇന്ന് അനേകം സ്ത്രീകളുടെ തൊഴിൽ സംരംഭമായ  കുടുംബശ്രീയുടെ പൂർവ്വ മാതൃക എന്ന് വേണമെങ്കിലും എസ്തറിന്റെ പരിശ്രമങ്ങളെ അടയാളപ്പെടുത്താം.

 2019 ൽ എസ്തറിന്റെ നൂറാം ജന്മ വാർഷിക സ്മരണയിൽ , അസോസിയേഷൻ ഓഫ് ഘാന ഇൻഡസ്ട്രീസിന്റെ (AGI ) സി ഇ ഓ Seth Twum Akwaboa ആദ്യ AGI പ്രസിഡന്റ് എസ്തർ അഫുവ ഒക്‌ലൂ ആണെന്ന് ഓർമ്മിക്കുകയുണ്ടായി. എസ്തർ പ്രസിഡൻറ് ആയിരുന്ന കാലത്താണ് ഘാന സംരംഭകർക്ക് അവരുടെ  ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള   ആദ്യ മെയ്‌ഡ്‌ ഇൻ ഘാന എക്സിബിഷനുള്ള അവസരം ഒരുങ്ങിയത്.

 എസ്തർ സ്വന്തം ആളുകൾക്ക് നൽകിയ സ്നേഹം രാജ്യം ഒരിക്കലും മറന്നില്ല . ആൺലോകത്ത് നിന്ന് കൊണ്ട് പെൺ അവകാശങ്ങൾക്ക് വേണ്ടി അവർ പ്രയത്നിച്ചു. സമ്പത്തിന്റെയും ജീവിത വിജയത്തിന്റെയും ഔന്നത്യത്തിൽ നിൽക്കുമ്പോഴും എസ്തർ ഘാനയിലെ  ഗ്രാമീണ സ്ത്രീകൾക്ക് സംരഭകരായി വളരാനുള്ള വഴി വെട്ടിക്കൊടുത്തു . മെക്സിക്കോയിൽ നടന്ന ആദ്യ ലോക വനിതാ സമ്മേളത്തിനത്തിൽ (First World Women Conference) ഉപദേശകയായിരുന്നത് എസ്തർ അഫുവ ഒക്‌ലൂ ആയിരുന്നു. ആ സമ്മേളനത്തിൽ എസ്തർ സംസാരിച്ചതും സ്ത്രീകൾക്ക് നൽകാവുന്ന ലഘു വായ്പാ സംരംഭങ്ങളെകുറിച്ചായിരുന്നു. ആ സംവാദം Women’s World Banking ലേക്ക് എത്തുകയും ഇന്ന് ലോകത്താകമാനം 25  മില്യണിൽ അധികം സ്ത്രീ സംരംഭകർ ഉണ്ടാവുകയും ചെയ്തു.

 1990African Prize of Leadership , 2001 ൽ  African Entrepreneurship Award തുടങ്ങി നിരവധി ബഹുമതികൾ എസ്തറിന്റെ നിസ്വാർത്ഥ ജീവിതത്തെ തേടിയെത്തി. 2002 ഫെബ്രുവരി എട്ടിന് , എൺപത്തി രണ്ടാമത്തെ വയസ്സിൽ പിടിപെട്ട ഒരു ന്യൂമോണിയയെ അതി ജീവിക്കാനാവാതെ എസ്തർ അഫുവ ഒക്‌ലൂ മരിച്ചപ്പോൾ രാജ്യം പൂർണ്ണ ബഹുമതികളോടെയാണ് അവർക്ക് വിട നൽകിയത്. 

 

Prepared by Adv. Regina MK

 

Esther Afua Ocloo (born Esther Afua Nkulenu, 18 April 1919 - 8 February 2002)

Born Day April 18th

#women

#day9

#april18

#Inspiringwomenseries

#30daysproject

#ecriturefeminine

#Entrepreneur

#Africa

#coluredwomen 


Monday, April 17, 2023

നാൻസി ഹോഗ്ഷെഡ് മെക്കാർ : ഒളിമ്പ്യൻ വക്കീൽ



നാൻസി ഹോഗ്ഷെഡ് മെക്കാർ ആരാണ് എന്ന് ചോദിച്ചാൽ എളുപ്പത്തിൽ പറയാവുന്ന ഉത്തരം  ഒളിമ്പ്യനുമാണ് , വക്കീലുമാണ് എന്നായിരിക്കും .


 ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ നീന്തലിനുള്ള  ആദ്യ സ്കോളർഷിപ് നേടുന്ന വനിത. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ മൂന്നു സ്വർണ്ണമെഡലും ഒരു വെള്ളിമെഡലും രാജ്യത്തിന് നേടിക്കൊടുത്ത നീന്തൽ താരം. 

ആ വിജയത്തെക്കുറിച്ച് പറയുമ്പോൾ ഒന്ന് കൂടി പറയേണ്ടതുണ്ട്; യൂണിവേഴ്സിറ്റി കാമ്പസിന് പുറത്ത് വ്യായാമം ചെയ്തു കൊണ്ടിരിക്കെ  അപരിചിതനായ ഒരാളാൽ ബലാൽസംഗം ചെയ്യപ്പെടുകയും മൂന്നു കൊല്ലം എടുത്ത് അതിന്റെ ആഘാതത്തിൽ നിന്ന് പുറത്ത് കടക്കുമ്പോൾ ലോകത്തിന്   ഒളിമ്പിക് മെഡൽ കാണിച്ചു കൊടുത്ത അതിജീവിത !

 ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ബിരുദത്തിന് ശേഷം Georgetown Law School ൽ നിന്ന് നിയമ ബിരുദം നേടിയ നാൻസി  പിന്നീട് അഭിഭാഷകനും സഹപ്രവർത്തകനായ സ്‌കോട്ട് ഡഗ്ലസ് മേക്കറെ വിവാഹം കഴിച്ചു.

 ഇന്ന് അറുപത്തി ഒന്ന് വയസുകാരിയായ അഭിഭാഷകയും  നിയമ അദ്ധ്യാപകയും പൗരാവകാശ പ്രവർത്തകയും  മൂന്നു മക്കളുടെ അമ്മയുമായ നാൻസി ഹോഗ്ഷെഡ് മെക്കാർ   തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നത് കായിക രംഗത്ത് സ്ത്രീകൾക്ക് വേണ്ട ലിംഗ സമത്വത്തിനും ലൈംഗികാതിക്രമങ്ങൾക്കും എതിരെ ആണ്.

  ഈയടുത്ത കാലത്ത് നാൻസി ഹോഗ്ഷെഡ് മെക്കാർ വാർത്തകളിൽ നിറഞ്ഞത് ട്രാൻസ് നീന്തൽ താരം ലിയ തോംസണെ വനിതാ നീന്തൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചതിന് എതിരെ പ്രതിഷേധിച്ചു കൊണ്ടാണ്. ട്രാൻസ് സ്പോർട്സ് താരങ്ങൾ മുഖ്യധാരയിലേക്ക് വരുന്നതിന് ഒരിക്കലും എതിരല്ലെങ്കിലും ജീവശാസ്ത്രപരമായ പ്രത്യേകതകൾ നിലനിൽക്കുന്നതിനാൽ വനിതാ മത്സരങ്ങളിൽ അവർ പങ്കെടുക്കുന്നതിൽ നൈതികമായ പ്രശ്നമുണ്ട് എന്ന്  നാൻസി അഭിപ്രായപ്പെട്ടത് വൻ വിവാദങ്ങൾക്ക് വഴി വെച്ചു. കായിക മത്സരങ്ങളിൽ സ്വത്വമല്ല പ്രധാനം, പുരുഷ ശാരീരിക ശേഷി കൂടി ഉൾക്കൊള്ളുന്ന ട്രാൻസ് വിഭാഗത്തെ ഉൾപ്പെടുത്തുന്നത് വനിതാ നീന്തൽ താരങ്ങളോടുള്ള അനീതിയാണെന്ന് നാൻസി പറഞ്ഞു.

 കോളേജ് ഇന്റേൺ കാലം മുതൽക്ക് മുപ്പത് വർഷത്തോളമായി Women’s Sports Foundation, നുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാൻസി , 1992 -94 കാലഘട്ടത്തിൽ ഫൗണ്ടേഷന്റെ പ്രസിഡന്റും 2003-10 വരെ നിയമോപദേശകയായും 2104 വരെ സീനിയർ ഡയറക്ടർ ആയും തുടർന്നു.  All girls.All women.All sports. എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചു വരുന്ന Women’s Sports Foundation സ്ഥാപിച്ചത് പ്രശസ്ത വനിതാ ടെന്നീസ് താരമായ Billie Jean King ആണ് .

  ലിംഗവിവേചനകളും ലൈംഗിക അതിക്രമങ്ങളും മറ്റേത് തൊഴിൽ രംഗം എന്ന പോലെ കായിക രംഗത്തും തീവ്രമായി തുടരുന്ന ഒന്നാണ്. വിനേഷ് ഫോഗാട്ട് എന്ന ഇന്ത്യൻ വനിതാ റെസ്‌ലിങ് താരം ഇതേ കാര്യത്തിൽ  മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറഞ്ഞു നിന്നിട്ട് അധികകാലമായില്ല . അത്ര സഹികെട്ട് കൊണ്ടാണ് ഓരോ വനിതാ താരവും ഓരോ രാജ്യത്തും ഉണ്ടാവുന്നത്.

 ഒളിമ്പിക് മെഡൽ വീട്ടിലെ അലമാരയ്ക്ക് അലങ്കാരമാക്കി മാത്രം വെക്കാതെ , ലൈംഗികാതിക്രമമായും വിവേചനമായും കായിക  രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ നിയമപരമായി കൈകാര്യം ചെയ്യുന്നതിലാണ് നാൻസി ശ്രദ്ധ കൊടുക്കുന്നത്. പൊതു രംഗത്തെ ഈ വിവേചനത്തെ മറികടന്ന് സ്ത്രീകൾക്ക് തുല്യത നേടാനാവുന്ന സാഹചര്യമാണ് നാൻസി ജീവിതം കൊണ്ടും തൊഴിൽ കൊണ്ടും ഒരുക്കി എടുക്കാൻ ശ്രമിക്കുന്നത് . സ്ത്രീകളുടെ കായിക മേഖലകളിൽ തുടർ പ്രവർത്തനങ്ങൾ നടത്തുന്ന നാൻസി സ്പോർട്സിലൂടെ സാദ്ധ്യമാകാവുന്ന അല്ലെങ്കില്‍ ആക്കാവുന്ന  സാമൂഹ്യ മാറ്റത്തിനാണ് തൊഴിൽ കൊണ്ടും ജീവിതം കൊണ്ടും ശ്രമിക്കുന്നത് .അത്ലറ്റിക്സിലെ ലിംഗസമത്വം എന്ന വിഷയത്തിൽ  എഴുത്തും പറച്ചിലും നിയമ വൈദഗ്ധ്യവും ഒക്കെ ആ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തങ്ങളാണ്.  നിരവധി  ലേഖനങ്ങൾ എഴുതിയിട്ടുണ്ട്, കൂടാതെ 60 മിനിറ്റ്സ്, ഫോക്സ് ന്യൂസ്, സിഎൻഎൻ, ഇഎസ്പിഎൻ, എൻപിആർ, എംഎസ്എൻബിസി, നെറ്റ്വർക്ക് മോണിംഗ് ന്യൂസ് പ്രോഗ്രാമിംഗ് എന്നിവയുൾപ്പെടെ ഈ വിഷയത്തെക്കുറിച്ചുള്ള ദേശീയ വാർത്താ പരിപാടികളിൽ പതിവായി അതിഥിയായിരുന്നു. 2003 മുതൽ 2012 വരെ അമേരിക്കൻ ബാർ അസോസിയേഷൻ കമ്മിറ്റി ഓൺ ദി റൈറ്റ്സ് ഓഫ് വിമന്റെ കോ-ചെയർ ആയിരുന്നു. 

 April 17, 1962 ൽ ജനിച്ച  നാൻസി ഹോഗ്ഷെഡ് മെക്കാർ, കായികരംഗത്തെ  പെൺകുട്ടികൾക്കും സ്ത്രീകൾക്കും നിയമപരമായ ഉപദേശം നൽകുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ  ചാമ്പ്യൻ വിമെൻ ന്റെ  ( Champion Women)  സ്ഥാപകയും സി ഇ ഓ യുമാണ് നിലവിൽ .



Prepared by Adv. Regina MK

 

Nancy Hogshead-Makar (born April 17, 1962) 

 Nancy Hogshead-Makar (born April 17, 1962)

നാൻസി ഹോഗ്ഷെഡ് മെക്കാർ : ഒളിമ്പ്യൻ വക്കീൽ

Born Day April 17th

#women

#day8

#april17

#Inspiringwomenseries

#30daysproject

#EcritureFeminine

#sportwomen

#olympian

#advocate


Sunday, April 16, 2023

മുസൂണ്‍ അല്മെഹല്ലന്‍ : യുദ്ധകാലത്ത് ഒരു പെണ്‍കുട്ടി

എന്റെ പാവം രാജ്യം

ഒറ്റ നിമിഷം കൊണ്ടെന്നെ മാറ്റി മറിച്ചു

അഭിലാഷങ്ങളെയും പ്രണയങ്ങളെയും

എഴുതുന്ന ഒരു കവിയെ

കത്തി കൊണ്ടെഴുതുന്ന ഒരുത്തനാക്കി

നിസാര്‍ ഗബ്ബാനി –സിറിയന്‍ കവി

 

അഭിലാഷങ്ങളെയും പ്രണയങ്ങളെയും കുറിച്ച് സ്വപ്നം കാണേണ്ട ഒരു സിറിയന്‍ പെണ്‍കുട്ടി യുണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ ആകുന്നത് അവളുടെ കൌമാരം തീരും മുന്നേയാണ്‌. അതിന് കാരണം സിറിയയുടെ തെരുവുകളില്‍ ഒഴുകുന്ന ചോരയും !

മുസൂണ്‍ അല്മെഹല്ലന്‍  Muzoon Almellehan, അവളുടെ കുടുംബത്തോടൊപ്പം സാധാരണ ജീവിതം ഒരു പെണ്‍കുട്ടി ആയിരുന്നു. യുദ്ധം അവളുടെ വീടില്ലാതാക്കുകയും അവളുടെ കുടുംബത്തെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിക്കുകയും ചെയ്യുന്നത് വരെ. തെക്കുകിഴക്കന്‍ സിറിയയിലെ പ്രവിശ്യയായ ദാര പട്ടണത്തില്‍ 1999 ലാണ് മുസൂണ്‍ ജനിക്കുന്നത് . സിറിയന്‍ അഭ്യന്തര കലാപത്തെ തുടര്‍ന്ന്‍ അദ്ധ്യാപകനായ അച്ഛന്‍ രാകാന്‍ അല്മെല്ലെഹാനും അമ്മ ഈമാനും സഹോദരങ്ങള്‍ക്കുമൊപ്പം 2014 ല്‍ ജോര്‍ദ്ദാനിലേക്ക് പലായനം ചെയ്തു. മൂന്നു കൊല്ലത്തോളം വിവിധ ക്യാമ്പുകളിലായി മാറിത്താമാസിക്കുമ്പോഴും മുസൂണ്‍ തന്നെ പുസ്തകങ്ങള്‍ കൈവിട്ടിരുന്നില്ല. ക്യാമ്പ് ജീവിതമാണ്‌ മുസൂണിനു യുദ്ധത്തിന്റെ ഇരുട്ടില്‍ വിദ്യഭ്യാസം കൊണ്ട് മാത്രമേ വെളിച്ചം സാധ്യമാവുകയുള്ളൂ എന്ന് പഠിപ്പിച്ചത് . പൊതുവില്‍ ബാല്യ വിവാഹം നിലവില്‍ ഇല്ലാത്ത സിറിയയില്‍ യുദ്ധകാലത്ത് ബാല്യ വിവാഹങ്ങളുടെ എണ്ണം കൂടി . ക്യാമ്പിലെ കുട്ടികളെ പഠനത്തിന്റെ പാതയിലേക്ക് തിരികെ എത്തിക്കാനാണ് പിന്നീട് മുസൂണ്‍ നടത്തിയ ശ്രമങ്ങള്‍ അത്രയും. അങ്ങനെ യുണിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ് വില്‍ അംബാസഡര്‍ ആയി. ഇപ്പോള്‍ ഇരുപ്പത്തി നാല് വയസ്സ് മാത്രം പ്രായമുള്ള മുസൂണ്‍ യു കെ യിലെ ന്യൂ കാസിലില്‍ തുടര്‍ വിദ്യാഭ്യാസം നടത്തുന്നു .

 സിറിയയുടെ മലാല എന്നാണ് മുസൂണ്‍ അല്മെല്ലെഹന്‍  അറിയപ്പെടുന്നത് .


( പ്രവാസത്തിലെ അവധിക്കാലത്ത്‌ നാട്ടിലേക്ക് പോകാന്‍ ഒരുക്കം കൂട്ടുമ്പോള്‍ നിങ്ങള്‍ക്ക് പോകാന്‍ ഒരു നാടെങ്കിലും ഉണ്ടല്ലോ , നാട്ടില്‍ വീടും കുടുംബവും ഉണ്ടല്ലോ .എന്റെ രണ്ട് അനുജത്തിമാര്‍ യുദ്ധത്തില്‍ മരിച്ചു പോയി ..വീട് നിന്നിടത്ത്‌ ഇപ്പോള്‍ എന്തെങ്കിലും ഉണ്ടോ ആവോ എന്ന് കണ്ണ് നിറയ്ക്കുന്ന സിറിയന്‍ കൂട്ടുകാരന്‍ ഖല്‍ദൂന് സമര്‍പ്പിക്കുന്നു .കഴിഞ്ഞ വേനല്‍ കൊറോണ കാലം അവന്റെ ജീവനെടുത്തു . )

Prepared by Adv.Regina MK


Friday, April 14, 2023

ഷംഷാദ് ബീഗം : ലാഹോറിൽ നിന്നൊരു പാട്ടുവാതിൽ


 
ചില പാട്ടുകൾ കേൾക്കുമ്പോൾ നമുക്കാ നേരത്തെ ആഹ്ളാദം  എന്ന് മാറ്റി എഴുതാൻ പറ്റും. ഏത്   മൂടിക്കെട്ടിയ മനസ്സും തൂവൽക്കനത്തിലേക്ക് കുറയും

 ഹിന്ദിപ്പാട്ട് പ്രേമികളുടെ വിരലുകൾ ഒരിക്കലെങ്കിലും തിരഞ്ഞിരിക്കാവുന്ന പാട്ടുകളാണ് കഹിൻ പേ നിഗാഹേ ..കഹിൻ പേ നിശാനെ (  Kahin Pe Nigahen Kahin P


e Nishana ), കജ് രാ മൊഹബ്ബത്ത് വാലാ(Kajra Mohabbat Wala ) തുടങ്ങിയവ. ഗ്രാമഫോൺ കാലം മുതൽക്ക് ഇന്ന് സ്‌പോട്ടിഫൈ കാലം വരെ എത്തി നിൽക്കുന്ന  പാട്ടിന്റെ  മറ്റൊരു പേരാണ് ഷംഷാദ് ബീഗം .

 പാകിസ്ഥാൻ, അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്ത് ലാഹോറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ 1919 ഏപ്രിൽ 14 നാണ് ഷംഷാദ്  ബീഗം ജനിക്കുന്നത് .

ഷംഷാദിന് പാട്ടിലുള്ള അസാമാന്യ അഭിരുചി ആദ്യമായി മനസിലാക്കിയ  സ്‌കൂൾ പ്രിൻസിപ്പൽ അഞ്ചു വയസ്സുകാരിയായ കുഞ്ഞു ഷംഷാദിനെ  സ്‌കൂളിലെ പ്രാർത്ഥനപ്പാട്ടുകാരിൽ ഒരാളാക്കി. വൈറൽ ആവാൻ ഒരു സാധ്യതയുമില്ലാത്ത  കാലം ആണെന്നോർക്കണം! എന്നിട്ടും പത്ത് വയസ്സോടെ അക്കാലത്തെ  കല്യാണ വീടുകളിൽ ഷംഷാദ് പഠിച്ചെടുത്ത നാടോടിപ്പാട്ടുകളും ഭക്തിഗാനങ്ങളും  ഹിറ്റ് ആയിരുന്നു . ഷംഷാദിന്റെ പാട്ടു കേട്ട എല്ലാവരും  തലകുലുക്കി  ആസ്വദിച്ചെങ്കിലും അതിലെ പ്രതിഭ  അമ്മാവനായ അമീറുദ്ദീൻ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. പത്ത് വയസ്സ് മാത്രം പ്രായമുള്ള , പാട്ടിൽ യാതൊരു വിധ ഔപചാരിക പരിശീലനവും നേടിയിട്ടില്ലാത്ത ഷംഷാദിനെ അദ്ദേഹം ലാഹോറിലെ  അക്കാലത്തെ പ്രമുഖ സംഗീതജ്ഞനായ ഗുലാം ഹൈദറിന്റെ അടുത്തേക്ക് കൊണ്ടുപോയി. അതിനുള്ള സമ്മതം പിതാവായ മിയാൻ ഹുസ്സൈനിൽ നിന്ന് ഒരു വിധത്തിലാണ് തരപ്പെടുത്തിയത് . തികച്ചും യാഥാസ്ഥികനായിരുന്ന മിയാൻ ഹുസൈൻ ബുർഖ എന്ന മേൽവസ്ത്രം അണിയണമെന്നും ഷംഷാദിന്റെ ഫോട്ടോ  എടുക്കാൻ പാടില്ലെന്നുമുള്ള  വ്യവസ്ഥയോടെ മകളുടെ പാട്ടു വഴിയ്ക്ക് അർദ്ധസമ്മതം മൂളി.

സാരംഗി സംഗീതജ്ഞനായ ഉസ്താദ് ഹുസൈൻ ബക്ഷ് വാലെ സാഹിബിന്റെയും ഉസ്താദ് ഗുലാം ഹൈദറിന്റെയും കീഴിൽ ഷംഷാദ് ബീഗം സംഗീത പഠനം തുടങ്ങി .1937 ൽ പെഷവാറിലെ ആൾ ഇന്ത്യ റേഡിയോക്ക് വേണ്ടി പാടിത്തുടങ്ങിയത് ഷംഷാദിന്റെ സംഗീത ജീവിതത്തിന് പുതിയ വാതിലുകൾ തുറന്നു.

പിന്നീട് അക്കാലത്തെ പ്രമുഖരായ സംഗീത സംവിധായകരായ നൗഷാദ്, ഓ പി നയ്യാർ , സി രാമചന്ദ്ര , എസ ഡി ബർമൻ തുടങ്ങിയവയോരോടൊപ്പമെല്ലാം  ഷംഷാദ് പാടുകയും എല്ലാ പാട്ടുകളും ഹിറ്റ് ആവുകയും ചെയ്തു.  നൗഷാദിന്റെ ഹിറ്റ് ചിത്രമായ മദർ ഇന്ത്യയിലെ നാല് പാട്ടുകളും ഷംഷാദിന്റേത് ആയിരുന്നു. തന്റെ സംഗീത ജീവിതത്തിന്റെ ഉയർച്ചയ്ക്ക്,  ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലേ  തന്നെ പ്രശസ്തയായിരുന്ന  ഷംഷാദ് ബീഗത്തിനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു എന്നാണ് ഒരിക്കൽ നൗഷാദ് ബിബിസി ഇന്റർവ്യൂവിൽ പറഞ്ഞത്.


ഉസ്താദ് ഗുലാം ഹൈദറിന്റെ  കീഴിൽ പന്ത്രണ്ട് പാട്ടുകൾക്ക് പന്ത്രണ്ടര രൂപ പ്രതിഫലത്തിൽ പാടിത്തുടങ്ങിയ ഷംഷാദ് , നാല്പതുകൾക്കും അറുപതുകൾക്കുമിടയ്ക്ക് രണ്ടായിത്തിൽ അധികം പാട്ടുകളാണ് ഹിന്ദുസ്ഥാനി , ബംഗാളി , മറാത്തി , പഞ്ചാബി ,ഗുജറാത്തി ഭാഷകളിലായി പാടിയിട്ടുളളത് എന്നാണ് ലഭ്യമായിട്ടുള്ള വിവരം .ആദ്യകാല പാട്ടുകൾ പലതും നഷ്ട്ടപ്പെട്ടു പോയിട്ടുമുണ്ട് . മധു മോഹം ഇതേ  ( ആയിരം വിലക്ക് 1952 ) , നാൻ റാണിയെ രാജാവിൻ ( ആൺ 1953 ) എന്ന  പാട്ടുകളുമായി തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള  ഷംഷാദ് ബീഗം, അന്ന്  ഇന്ത്യയിലെ  ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന പാട്ടുകാരി ആയിരുന്നു.  മറ്റു പ്രമുഖ പാട്ടുകാരായ നൂർജഹാൻ , സുരയ്യ എന്നിവരെ പോലെ പാട്ടിനൊപ്പം അഭിനയത്തിനുള്ള വഴികളും ഷംഷാദിന്റെ മുന്നിൽ തുറന്നെങ്കിലും പാട്ടു പഠിക്കാൻ വിടുമ്പോൾ പിതാവ് വെച്ച നിബന്ധന കൊണ്ടോ എന്തോ റെക്കോർഡ് റൂമിലെ മൈക്കിന് മുന്നിൽ നിന്ന്, മദർ ഇന്ത്യ , ബൈജു ബാവ് ര ,ലവ് ഇൻ ഷിംല തുടങ്ങിയ വൻഹിറ്റ്‌ സിനിമകളുടെ സംഗീതഭാഗമായിരുന്നിട്ട് പോലും  ചലച്ചിത്ര ക്യാമറയുടെ മുന്നിലേക്ക് വരാൻ ഒരിക്കലും ഷംഷാദ് താല്പര്യം കാണിച്ചില്ല.

1934 ൽ തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ഷംഷാദ് ബീഗം , ലാഹോറിലെ തന്നെ ഗണപത് ലാൽ ബത്തൂയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് . രണ്ടു മതങ്ങളിൽ നിനന്നുള്ളവരായത് കൊണ്ട് സമൂഹവും കടുംബവും മുന്നിൽ വെച്ച ബാരിക്കേഡുകളെ മറികടക്കാൻ കെല്പുള്ളതായിരുന്നു ആ പ്രണയം. 1955 അദ്ദേഹം ഒരു റോഡപകടത്തിൽ മരണമടഞ്ഞത് ഷംഷാദിനെ വൈകാരികമായി തകർത്തു കളഞ്ഞു. അത് സംഗീത ജീവിതത്തെയും ഉലയ്ക്കുകയും അവർ പ്രശസ്തിയിൽ  നിന്നും അകന്ന് മാറി തീർത്തും സ്വകാര്യമായ ജീവിതത്തിലേക്ക് തിരിയുകയും ചെയ്തു.

ഉസ്താദ് ഗുലാം ഹൈദറിനൊപ്പം ബോംബേയിലേക്ക് സംഗീതജീവിതം പറിച്ചു നട്ടതാണ് ഷംഷാദ് .എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ-പാക്ക് വിഭജനത്തെത്തുടർന്ന് അദ്ദേഹം തിരികെ ലാഹോറിലേക്ക് പോകുകയും ഷംഷാദ് ബീഗം ഇന്ത്യയിൽ തന്നെ തുടരുകയും ചെയ്തു.

പലപ്പോഴും ഇന്ത്യയുടെ യഥാർത്ഥ വാനമ്പാടി എന്ന്  വിശേഷിപ്പിക്കപ്പെടുന്ന  ഷംഷാദ് ബീഗം  2012 ഏപ്രിൽ 23 ന് , തൊണ്ണൂറ്റി നാലാമത്തെ വയസ്സിൽ  മകൾ ഉഷ രത്രയുടെ യുടെ വസതിയിലാണ്  അന്തരിയ്കുന്നത് . ജീവിതത്തിലെ മൂല്യങ്ങൾ ആർക്ക് മുന്നിലും അടിയറ വെക്കാത്ത സ്ത്രീ ആയിരുന്നു തന്റെ 'അമ്മ എന്നാണ് ഉഷ , ഷംഷാദ് ബീഗത്തിനെ അനുസ്മരിക്കുന്നത്.  

 

2009 ൽ രാഷ്‌ട്രപതി പ്രതിഭാപാട്ടീലിൽ നിന്ന് പദ്മഭൂഷൺ ഏറ്റു വാങ്ങുന്നു

2009 ൽ ആ സംഗീത മാസ്മരികതയെ  ഭാരതം പദ്മഭൂഷൺ നൽകി ആദരിച്ചു, ആ വർഷം തന്നെയാണ് ഒപി നയ്യാർ അവാർഡും ഷംഷാദ് ബീഗത്തിനെ തേടി ഏത്തുന്നത് .  രാഷ്‌ട്രപതി ഭവനിൽ വെച്ച് പദ്മഭൂഷൺ സ്വീകരിക്കുമ്പോൾ ഏറെ വൈകാരികമായി പറഞ്ഞത് ," Mujhe duaaon mein yaad rakhna … mein aap logon ke dil mein rehna chahti hoon " നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കൂ...ഞാൻ നിങ്ങളുടെ ഹൃദയത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. ഇന്നും സ്പോട്ടിഫൈയിലോ യു ട്യൂബിലൊ മേരാ പിയാ ഗയേ രംഗൂൺ , എന്നും കജ് രാ മൊഹബ്ബത് വാല എന്നും തിരഞ്ഞ് ഒരു ദിവസത്തെ തൂവൽക്കാനത്തിലേക്ക് മാറ്റി വെക്കുമ്പോൾ ഷംഷാദ് ബീഗം , നിങ്ങൾക്ക് എങ്ങനെയാണ് ഇന്ത്യക്കാരുടെ ഹൃദയത്തിൽ നിന്ന് മരിച്ചു പോകാൻ ആവുക !


Prepared by Adv. Regina MK

Shamshad Begum ( 14 April 1919 – 23 April 2013)
Born Day April 14th

Thursday, April 13, 2023

ലൂസി ക്രാഫ്റ്റ് ലെനെ : അഗസ്റ്റയുടെ അയ്യൻ‌കാളി

 


കറുത്ത വർഗ്ഗക്കാർക്ക് എഴുത്തും വായനയും നിയമവിരുദ്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു. 

അധഃസ്ഥിതരുടെയും കീഴാളരുടെയും അവസ്ഥ ലോകത്തെമ്പാടും അങ്ങനെ തന്നെ ആയിരുന്നല്ലോ. അക്കാലത്താണ് മലയാളം എന്ന നാട്ടുഭാഷ സംസാരിക്കുന്ന ലോകത്തിന്റെ ഒരു മൂലയിൽ  തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയിൽ അയ്യൻകാളി ജനിച്ചത്. അതിനും ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപാണ് ജോർജിയയിലെ ഒരുൾനാടൻ ഗ്രാമമായ അഗസ്റ്റയിൽ കറുത്ത വർഗ്ഗക്കാരായ ഡേവിസ് ലെനെ യുടെയും ലൗസിയയുടെ പത്ത് മക്കളിൽ ഒരുവളായി ലൂസി ജനിക്കുന്നത്. ലൂസി ലെനെ ജനിക്കുന്നതിന് ഒരു ദശകം മുൻപ് മാത്രമാണ് അടിമക്കച്ചവടം നിയമം മൂലം നിരോധിക്കുന്നത്. ലൂസിയുടെ മാതാപിതാക്കൾ അതിനും മുൻപേ തന്നെ  അടിമ ജീവിതത്തിൽ നിന്നുള്ള മോചനം വില കൊടുത്ത് വാങ്ങിയിരുന്നു. യജമാനന്റെ അനുവാദം ഉണ്ടെങ്കിൽ സ്വന്തമായി സമ്പാദിച്ച തുക കൊണ്ട് അവർക്ക് സ്വന്തം ജീവിതത്തിന്റെ സ്വാതന്ത്ര്യം വിലയ്ക്ക്  വാങ്ങാമായിരുന്നു എന്ന് ! അത്തരത്തിൽ സ്വാതന്ത്ര്യം വിലയ്ക്ക്  വാങ്ങിയ ആളുകൾ ആയിരുന്നു ലൂസിയുടെ മാതാപിതാക്കൾ. 

റോമൻ കത്തോലിക്കരുടെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ തന്നെ പരിഷ്കൃതമായ പ്രെസ്ബെറ്റീരിയൻ സഭയുടെ ദൈവ ശുശ്രൂഷകൻ ആയിരുന്നു ലൂസിയുടെ പിതാവ് ഡേവിസ്. ഒപ്പം നല്ലൊരു മരപ്പണിക്കാരനും. ലൂസിയുടെ 'അമ്മയുടെ തൊഴിലുടമ ആയിരുന്ന ലേഡി കാംപ്ബെൽ ആണ് നാല് വയസ്സായിരിക്കുമ്പോൾ തന്നെ ലൂസിക്ക് ഇംഗ്ലീഷ് എഴുത്തും വായനയും പഠിപ്പിച്ചത്. പന്ത്രണ്ട് വയസ്സാവുമ്പോളേക്കും ലാറ്റിൻ ഭാഷയിൽ നിന്ന് ബുദ്ധിമുട്ടേറിയ ഗദ്യങ്ങൾ പോലും പരിഭാഷപ്പെടുത്താനുള്ള കഴിവ് ലൂസി നേടിയെടുത്തു. 

കറുത്ത വർഗ്ഗക്കാർക്ക് വിദ്യാഭ്യാസം  നിഷേധിക്കപ്പെട്ട കാലമായിട്ട് കൂടി ലൂസിയുടെ മാതാപിതാക്കൾ വിലകൊടുത്ത് വാങ്ങിയ സ്വാതന്ത്ര്യത്തിന്റെ സൗകര്യത്തിൽ  അറ്റ്ലാന്റ യൂണിവേഴ്സിറ്റിയിലെ ആദ്യ ബിരുദ ബാച്ചിലേക്ക് പ്രവേശനം നേടാൻ ആയി. ബിരുദധാരിയായ ലൂസി , സ്വന്തം സമൂഹത്തിലേക്ക് തന്നെയാണ് തിരിച്ച് ചെന്നത് . മെക്കോൺ ,സാവന്ന ,അഗസ്റ്റ തുടങ്ങിയ ഇടങ്ങളിലൊക്കെ കറുത്ത വർഗ്ഗക്കാരായ കുട്ടികളെ പഠിപ്പിക്കാനുള്ള പരമാവധി സാദ്ധ്യതകൾ ലൂസി പ്രയോജനപ്പെട്ടുത്തിക്കൊണ്ടേ ഇരുന്നു . ലോകത്തെവിടെയും അധഃസ്ഥിത വിമോചനം വിദ്യാഭ്യാസത്തിലൂടെ മാത്രമാണല്ലോ  സാധ്യമായിട്ടുള്ളത്. ആഫ്രിക്കൻ അമേരിക്കൻ കുട്ടികൾക്കായുള്ള ആദ്യത്തെ കിന്റർഗാർട്ടൻ സ്ഥാപിക്കുന്നത് വരെ ആ ശ്രമം തുടർന്നു .അത് തെക്കേ അമേരിക്കയിലെ തന്നെ ആദ്യത്തേതാണ്. ലൂസിയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി സ്‌കൂളിന് സ്വന്തമായ കെട്ടിടം ഉണ്ടായി . 1909 ൽ യു എസ് പ്രസിഡന്റ്  William Howard Taft സ്‌കൂൾ സന്ദർശിച്ച ശേഷം പറഞ്ഞത് മിസ് ലെനേയുടെ കാര്യശേഷിയും ആത്മത്യാഗവുമാണ് ഈ കെട്ടിടമായി ഉയർന്നു നിൽക്കുന്നത് എന്നാണ്. സ്‌കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പതിനായിരം ഡോളർ സംഭാവന നൽകിയ പ്രെസ്ബെറ്റീരിയൻ ചർച്ചിലെ വനിതാ വിഭാഗം പ്രസിഡന്റ് ആയ Mrs. Haines ന്റെ പേരാണ് സ്‌കൂളിനും അനുബന്ധ സ്ഥാപങ്ങൾക്കും ലൂസി നൽകിയത് .പിന്നീട്  ആദ്യത്തെ കിന്റർ ഗാർട്ടണിൽ നിന്ന് സ്ഥാപനങ്ങളെ ബഹുദൂരം മുന്നോട്ട് നയിക്കാൻ ലൂസിക്ക് കഴിഞ്ഞു .

ലൂസി ക്രാഫ്റ്റ് ലെനെ കുട്ടികൾക്കിടയിൽ
ലൂസി ക്രാഫ്റ്റ് ലെനെ കുട്ടികൾക്കിടയിൽ 

ആഫ്രോ അമേരിക്കൻ പെൺകുട്ടികൾക്കുള്ള നഴ്സിങ് സ്‌കൂൾ ,ആഫ്രോ അമേരിക്കൻ ആദ്യ ഹൈസ്‌കൂൾ ഫുട്ബാൾ ടീം ,പരമ്പരാഗത കലകളും ശാസ്ത്രവും സമന്വയിപ്പിച്ച പരിഷ്കൃത സിലബസ് , അങ്ങനെ സാമൂഹ്യ പുനരുദ്ധാരണത്തിന്റെ ഒരു വമ്പൻ കുതിച്ചു ചാട്ടമാണ് ലൂസി ലെനെയുടെ മുൻ നടത്തത്തിൽ അഗസ്റ്റയിൽ ഉണ്ടായത്. ലൂസി ലെനെയുടെ മരണ ശേഷം ലൂസിയുടെ പേരിൽ തന്നെ സ്ഥാപനങ്ങൾ പുനർ നാമകരണം ചെയ്യപ്പെട്ടു.

 October 23, 1933 അഗസ്റ്റയിൽ തന്നെയാണ്  ലൂസി ക്രാഫ്റ്റ് ലെനെ അന്തരിക്കുന്നത്.  അറ്റ്ലാന്റയിലെ ജോർജിയ സ്റ്റേറ്റ് കാപിറ്റലിൽ പ്രദർശിപ്പിച്ച ലൂസിയുടെ കൂറ്റൻ ഛായാപടം കറുത്ത വർഗ്ഗക്കാരിയായ ആ പോരാളിയുടെ  ജീവിതത്തോടുള്ള ആദരമാണ്. 

ലോകത്തിന്റെ ഇങ്ങേ അറ്റത്ത് തിരുവനന്തപുരത്തെ വെങ്ങാനൂരിൽ മഹാത്മാ അയ്യൻകാളിയുടെ പ്രക്ഷോഭങ്ങളുടെ ഫലമായി അവർണ്ണരുടെ വിദ്യാഭ്യസത്തിന് വേണ്ടി ഒരു മലയാളപള്ളിക്കൂടം ഉയർന്നപ്പോൾ ലോകത്തിന്റെ മറ്റൊരിടത്ത്  ജോർജിയയിലെ അഗസ്റ്റയിൽ മറ്റൊരു സ്ത്രീ അവർണ്ണർക്കെതിരെയുള്ള നീതി നിഷേധത്തിനെ നടത്തിയ പോരാട്ടത്തിന്റെ ഫലമായി മറ്റൊരു പള്ളിക്കൂടം ഉയർന്നു. 

ലോകത്തെമ്പാടും  നീതി നിഷേധങ്ങൾക്ക് എതിരെയുള്ള പോരാട്ടങ്ങൾക്ക് ഒരേ ഭാഷയാണ് . പുതു തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ ഒരേ വൈബാണ് ! 


Prepared by Adv. Regina MK

 

 

Lucy Craft Laney (April 13, 1854 – October 23, 1933)

 founded the first school for black children in Augusta, Georgia

Born Day April 13th

#women 

#day5

 #april13 

#Inspiringwomenseries 

#30daysproject 

#ecriturefeminine 

#educator  

#couloredwoman  

#educator 


Wednesday, April 12, 2023

കെയ്‌ക്കോ ഫുകുഡ : ആയോധന കലയിലെ പെൺ മുറ



അടവുകൾ പഠിച്ച പെണ്ണിന് , അഭിനന്ദനം ആയിട്ടായാലും പരിഹാസമായിട്ടായാലും ഒരൊറ്റ പേരെ ഉള്ളൂ നമ്മുടെ നാട്ടിൽ . " ഓ ! അവളൊരു ഉണ്ണിയാർച്ച ! " 

ജപ്പാനിൽ നിന്ന് അങ്ങനൊരു ഉണ്ണിയാർച്ച ഉണ്ട് .കെയ്‌ക്കോ ഫുകുഡ ( Keiko Fukuda ).സമൂഹം തീർത്ത  നടപ്പു വഴികളിൽ നിന്ന് മാറി സ്വന്തമായ വഴി വെട്ടിയവർ മാത്രമേ ഏത് നാട്ടിലായാലും ചരിത്രം തീർത്തിട്ടുള്ളൂ . കെയ്‌ക്കോയുടെ ജീവിതവും മറ്റേതൊരു പെണ്ണിന്റെയും ജീവിതം പോലെ എളുപ്പത്തിൽ ഉണ്ടാക്കി എടുത്തതല്ല. 

കുടുംബം ഉണ്ടാക്കുക , അമ്മയാവുക എന്ന വ്യവസ്ഥാപിത പെൺ ജീവ്ത്തതിന്റെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നു കെയ്‌കോയുടെ മുന്നിലും ഉണ്ടായിരുന്നത്. എന്നാൽ കെയ്‌ക്കോ തിരഞ്ഞെടുത്തതാവട്ടെ ആൺകോയ്മ മാത്രം നിലനിൽക്കുന്ന ജൂഡോ എന്ന ആയോധന കലയുടെ പരിശീലനമാണ് . 

പലപ്പോഴും ആകസ്മികമായിട്ടായിരിക്കും ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ ഉണ്ടാവുക .1934 ൽ  തന്റെ 21 വയസിലാണ് ജപ്പാൻ ആയോധന കലയായ ജൂഡോയുടെ കൊഡോക്കൻ ശൈലിയിലുള്ള പരിശീലത്തിന്റെ ഒരു പരിപാടിയിൽ സന്നിഹിതയാവുന്നത്.  ജപ്പാന്റെ പരമ്പരാഗത ആയോധനമുറയായ Jujutsu വിൽ നിന്നാണ് ജൂഡോ പിറവിയെടുക്കുന്നത്.അതിൽ തന്നെ കൊഡോക്കൻ ചിട്ട സ്ഥാപിക്കുന്നത് കാനോ ജിഗാരോ സിഹാൻ (  Kano Jigoro Shihan ) ആണ് . അവിടെ വെച്ചാണ് കെയ്‌ക്കോ മനസ്സിലാക്കുന്നത് കാനോ ജിഗാരോ സിഹാന്റെ പരിശീലകനും അധ്യാപകനും തന്റെ മുത്തച്ഛൻ ആയ സമുറായ് ഹച്ചിനോസുകെ ഫുകുഡ   (Hachinosuke Fukuda) ആണെന്നത്. ആ പരിചയമാണ് കെയ്‌ക്കോ ഫുകുഡയുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുടെ ഗതി മാറ്റുന്നത്. പെൺകുട്ടികൾക്കായി തുടങ്ങുന്ന പുതിയ പരിശീലനക്കളരിയിലേക്ക് കെയ്‌ക്കോയെ  ഗുരു കാനോ സ്വാഗതം ചെയ്തു. 

ആയോധന കല ജപ്പാൻകാരുടെ ജീവിതരീതി ആണെന്ന് പറയുമ്പോൾ തന്നെ വ്യക്തമായ പെണ്ണതിരുകൾ തീർത്ത ഇടം തന്നെ ആയിരുന്നു അതും. പരമ്പരാഗത ജാപ്പനീസ് പുഷ്പാലങ്കാരമായ ഇക്കെബാനയോ ആചാരപ്രകാരമുള്ള ചായ സൽക്കാരമായ ചാനോയുവോ  (chanoyu) ഒക്കെ ആണ് പരമ്പരാഗതമായി ജാപ്പനീസ് പെൺകുട്ടികൾ പഠിക്കേണ്ടത്. എന്നാൽ ആയോധനച്ചിട്ടയുടെ ആ ആൺ  ലോകത്തിലേക്കാണ് ഇക്കെബാനയ്ക്കും ചനോയുവിനും പുറത്തുള്ള   പെണ്മുറയുമായി കെയ്‌ക്കോ കടന്നു ചെല്ലുന്നത്. 

ജപ്പാനിലെ ആയോധന കലകളിൽ അഗ്രഗണ്യ രായ യുദ്ധതന്ത്രങ്ങൾ വശമുള്ള പോരാളികളുടെ വംശമായ ടോക്കിയോവിലെ സമുറായ് ധനിക  കുടുംബത്തിലാണ് 1913 , ഏപ്രിൽ 12 ന്  കെയ്‌ക്കോ ജനിച്ചത് . എന്നിട്ട് പോലും   കെയ്‌കോയുടെ അമ്മാവൻ , ലോകത്തിലെ മറ്റേതൊരു അമ്മാവനെയും പോലെ ഇത് പെണ്ണുങ്ങൾക്ക് പറ്റിയ ഇടമല്ലെന്നു മുരണ്ടു. എന്നാൽ കെയ്‌ക്കോക്ക് അമ്മയുടെയും  സഹോദരന്റെയും പിന്തുണ നേടാനായി. ജൂഡോയുടെ തതാമി  ( കളരിത്തറ പോലെ ഗുസ്‌തിയിലെ അഖാഡ പോലെ ജൂഡോ പരിശീലിക്കുന്ന ഇടമാണ് തതാമി) യിൽ വെച്ച് കൊയ്‌ക്കോ അവളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയേക്കുമെന്നുള്ള പ്രതീക്ഷ കൂടി ഉണ്ടായിരുന്നു അവരുടെ പിന്തുണയ്ക്ക് പിന്നിൽ.  

ഒരു സ്ത്രീയ്ക്ക് നേരിടാവുന്ന എല്ലാ വെല്ലുവിളികളും കെയ്‌ക്കോയെയും കാത്തിരുന്നിരുന്നു . പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളെയും ശാരീരിക പരിമിതികളെയും മറികടക്കേണ്ടത് ഉണ്ടായിരുന്നു. കാൽ കവച്ചു വെക്കേണ്ടി വരുന്ന പെണ്ണ് എല്ലായിടത്തും മൂല്യങ്ങൾക്ക് പുറത്താണല്ലോ. കെയ്‌ക്കോ ആണെങ്കിൽ വെറും നാല്പത്തി അഞ്ചു കിലോയും 147 സെന്റി മീറ്റർ ഉയരവുമുള്ള ചെറിയ മനുഷ്യനുമാണ്!  ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അവസാനത്തിൽ കെയ്‌ക്കോ , ജൂഡോയുടെ കൊഡോക്കൻ ചിട്ടയിലെ വിദഗ്‌ദ പരിശീലകയായി മാറി . ഔദ്യോഗികമായ ഏഴ് കൊഡോക്കൻചിട്ടയിലെ ജൂ നോ കത  ( Ju-no-kata ) (കത - ചുവട് ) യിൽ പ്രാവീണ്യം നേടിയ ചുരുക്കം പരിശീലകരിൽ ഒരാളുമായി. 

അക്കാലത്താണ് കെയ്‌ക്കോ മറ്റൊരു സുപ്രധാന തീരുമാനം എടുക്കുന്നത്. വിവാഹം കഴിക്കുന്നില്ല എന്നതായിരുന്നു അത് . വിവാഹവും ഭാവി ഭർത്താവും മറ്റേതൊരു കുടുംബത്തിലേയും എന്ന പോലെ കെയ്‌കോയുടെ ജീവിതത്തിനും അഭിലാഷങ്ങൾക്കും പ്രയത്നങ്ങൾക്കും  മുകളിൽ  വരാവുന്ന അധികാരം ആയേക്കാമെന്ന് കെയ്‌ക്കോ ഭയപ്പെട്ടു. 

കെയ്‌ക്കൊവിന്റെ ഗുരു സെൻസെയ്‌ കാനോ ജൂഡോ പരിശീലത്തിലെ വരും തലമുറ സ്ത്രീകളുടെ കാര്യത്തിൽ ദീർഘദർശി ആയിരുന്നു . ജൂഡോയിൽ പ്രാവീണ്യമുള്ള വരും തലമുറ സ്ത്രീകളെ അദ്ദേഹം സ്വപ്നം കണ്ടു എന്നാൽ 1940 പന്ത്രണ്ടാം ഒളിപിക്‌സിന് ജപ്പാൻ ആതിഥേയമരുളാനുള്ള ചർച്ചകൾ പുരോഗമിക്കെ , ഒരു കപ്പലപകടത്തിൽ സെൻസെയ് കാനോ ജിഗാരോ സിഹാൻ മരണമടഞ്ഞു . അദ്ദേഹത്തിന്റെ അകാല മരണത്തെ തുടർന്ന് വീണ്ടും  സ്ത്രീകൾ ആയോധനകലകൾ പഠിക്കുന്നതിൽ സമൂഹത്തിൽ നിലനിന്നിരുന്ന ആണധികാരങ്ങളിൽ തളയ്ക്കപ്പെട്ടു . സ്ത്രീകളുടെ പരിശീലങ്ങൾക്ക് വളരെ ചുരുങ്ങിയ ഇടം മാത്രമാണ് നൽകപ്പെട്ടത്. അതിനിടയ്ക്ക് രണ്ടാം ലോക മഹായുദ്ധവും പൊട്ടിപ്പുറപ്പെട്ടു. ലഭ്യമായ പരിമിതമായ സാഹചര്യങ്ങളിൽ അപ്പോളും കെയ്‌ക്കോ ജൂഡോ അദ്ധ്യാപനം തുടർന്നു. ജൂഡോയുടെ പ്രശസ്തി വിദേശ രാജ്യങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ഗുരുവുന്റെ സ്വപ്നം അപ്പോഴും കെയ്‌ക്കോയെ വിട്ടൊഴിഞ്ഞിരുന്നില്ല .

1953 ൽ അമേരിക്ക സന്ദർശിച്ച കെയ്‌ക്കോ ജൂഡോയുടെ പരിശീലന-പ്രചാരണാർഥം രണ്ട് വർഷം അവിടെ തങ്ങി. പിന്നീട് ന്യൂസീലൻഡ് , ഫിലിപ്പൈൻസ് , കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും പരിശീലന പരിപാടികളുമായി യാത്രകൾ നടത്തി. 1964  ലെ ടോക്കിയോ ഒളിമ്പിക്സ് ഉൽഘാടന ചടങ്ങിലേക്ക് കെയ്‌ക്കോ ക്ഷണിക്കപ്പെട്ടു.  സഹ പരിശീലകയായ  സെൻപെയ്‌ മസാക്കോ നോരിറ്റോമിയ്ക്ക് ( senpai Masako Noritomi) ഒപ്പം  ടോക്കിയോ ഒളിമ്പിക്സിൽ ജൂഡോയുടെ അടവുകൾ പ്രദർശിപ്പിച്ചു . ലോകത്തിന് മുൻപിൽ ജൂഡോയ്ക്ക് വൻ പ്രചാരം നേടിക്കൊടുത്തത് ടോക്കിയോ ഒളിംപിക്സ് ആണ് . എന്നിട്ടും  1992 ലെ ബാർസിലോണ ഒളിമ്പിക്സ് വരെ കാത്തിരിക്കേണ്ടി വന്നു  ജൂഡോയിൽ  സ്ത്രീ പ്രാതിനിധ്യം ഉണ്ടാവാൻ .

കെയ്‌കോയുടെ കാര്യത്തിൽ ആവട്ടെ , ലോകത്തിലെ തന്നെ ചുരുക്കം അടവറിഞ്ഞ ജൂഡോ പരിശീലക ആയിട്ടും  ജപ്പാനിൽ ജീവിച്ച 1953 വരെയുള്ള കാലത്ത്  5 th ഡാൻ റാങ്കിങ് വരെയേ എത്താൻ സാധിച്ചിട്ടുള്ളൂ .എന്നാൽ  കെയ്‌ക്കോയുടെ ഇളമുറയിൽ പഠിച്ച് വന്ന പുരുഷ ആയോധന കലാകാരന്മാർ ആകട്ടെ എത്രയോ നേരത്തെ തന്നെ കെയ്‌ക്കോയെക്കാൾ ഉയർന്ന ഡാൻ പദവികളാൽ ആദരിക്കപ്പെടുകയും ചെയ്തു .അടുത്ത ഇരുപത് വർഷത്തേയ്ക്ക് കെയ്‌ക്കോക്ക്  പുതിയ അടുത്ത റാങ്കിങ് നൽകിയതുമില്ല . കെയ്‌കോയുടെ തന്നെ ശിഷ്യ ആയ ഷെല്ലി ഫെർണാണ്ടസ് അക്കാലത്ത് സാൻ ഫ്രാൻസിസ്‌കോ നാഷണൽ  ഓർഗനൈസേഷൻ ഓഫ് വിമൻ ന്റെ പ്രസിഡന്റ് ആവുകയും അവർ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കെയ്‌ക്കോക്ക് 1960 ൽ അടുത്ത റാങ്കിങ് ആയ ഡാൻ 6 നൽകപ്പെടും ചെയ്തു .അക്കാലത്ത് ഡാൻ 6 ലഭിക്കുന്ന ലോകത്തിലെ ഏക സ്ത്രീ ആയിരുന്നു കെയ്‌ക്കോ.  അടുത്ത മുപ്പത് കൊല്ലത്തിൽ കെയ്‌ക്കോ ഉയർന്ന ഡാൻ റാങ്കുകളിലേക്ക് വരികയും ഉയർന്ന പദവിയായ ഷിഹാൻ പട്ടം നേടുകയും ചെയ്തു. 

1990 ൽ ജപ്പാൻ ചക്രവർത്തി ആയ അകിഹിതോ Japan’s living national treasure ബഹുമതി നൽകിക്കൊണ്ട് കെയ്‌ക്കോ ഫുകുഡയ്ക്ക് രാജ്യത്തിൻറെ ആദരം അർപ്പിച്ചു. 2011 ൽ കെയ്‌കോയുടെ 98 ആമത് വയസ്സിലാണ് US Judo Federation കെയ്‌ക്കോയ്ക്ക് പത്താമത് ഡാൻ റാങ്കിങ് നൽകിയത് . ലോകത്തിൽ ഇന്നേ വരെ ആ പദവി നേടുന്ന ഏക സ്ത്രീ ആയി കെയ്‌ക്കോ ഫുകുഡ. തൊണ്ണൂറ്റി ഒൻപതാമത്തെ വയസ്സിൽ 2013 ൽ  സ്വന്തം ജീവിതം തന്നെ ആയോധന കലയ്ക്ക് സമർപ്പിച്ച ആ ജൂഡോ പെൺ ഇതിഹാസം ലോകത്തോട് വിട പറഞ്ഞു . "ധൈര്യവതി ആയിരിക്കുക , ദയവുള്ളവളായി ഇരിക്കുക മനോഹരി ആയി ഇരിക്കുക" എന്ന സന്ദേശം വരും കാല പെൺ തലമുറയ്ക്ക് ബാക്കി വെച്ച് കൊണ്ട് ! 


Prepared by Adv. Regina MK


Keiko Fukuda (Fukuda Keiko, April 12, 1913 – February 9, 2013)

Born Day April 12th

#women

#day4

#april12

#Inspiringwomenseries

#30daysproject

#ecriturefeminine

#marialarts

#martialaertswomen


Tuesday, April 11, 2023

ജെയിൻ ബോലിൻ : നീതി -സ്ത്രീ -കറുപ്പ്


 

അച്ഛന്റെ ഓഫീസിലെ തോൽ പുറം ചട്ടയുള്ള തടിച്ച നിയമ പുസ്തകങ്ങൾ കണ്ടും തൊട്ടും വളർന്ന പെൺകുട്ടി വളർന്നു വലുതായപ്പോൾ അമേരിക്കയിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ ജഡ്ജ് ആയി മാറിയ കഥയാണ് 1908 ഏപ്രിൽ 11 ന് ന്യൂയോർക്കിൽ ജനിച്ച ജെയിൻ ബോലിൻ (Jane Bolin) അല്ലെങ്കിൽ ജെയിൻ മെറ്റിൽഡ ബോലിന്റേത്  .

“There was little opportunity for women in law, and absolutely none for a ‘coloured one’”. Jane Bolin 

പിക്കാസോയുടെ പ്രശസ്തമായ ഒരു വാചകമുണ്ട് . " എന്റെ 'അമ്മ എന്നോട് പറഞ്ഞു , നീയൊരു പട്ടാളക്കാരൻ ആവുക ആണെങ്കിൽ ജനറൽ ആവണം .ഒരുസന്യാസം ആണ് സ്വീകരിക്കുന്നത് എങ്കിൽ പോപ്പ് ആവണം . അങ്ങനെ ഞാൻ പിക്കാസോ ആയി "  എന്ന് .  നിയമ രംഗത്ത് സ്ത്രീകൾക്ക് പൊതുവിൽ സ്ത്രീകൾക്ക് അവസരം കുറവായിരിക്കുകയും അതിൽ തന്നെ കറുത്ത വർഗ്ഗക്കാരികൾക്ക് തീരെ സാധ്യത ഇല്ലാതെയുമിരുന്ന കാലത്താണ് ജെയിൻ നിയമ രംഗത്ത് എത്തുന്നത് . അതിൽ തന്നെ ജഡ്ജി ആവുന്നത് !




ന്യൂയോർക്ക് സിറ്റി ഡൊമെസ്റ്റിക്ക് കോടതിയിൽ ജഡ്ജി ആയി നിയമിത ആവുമ്പോൾ ജെയിനിന്റെ വയസ്സ്  31 . ചെറുപ്പത്തിലേ തന്നെ സാമൂഹ്യ നീതിയിലും ലിംഗ നീതിയിലും  ഉറച്ച  ബോധ്യം അഭിഭാഷാകനായ അച്ഛൻ ഗൈസ് ബോലിനിൽ നിന്ന് പകർന്ന് കിട്ടിയിരുന്നു .വെല്ലസ്ലി കോളേജിലെ ബിരുദ പഠനത്തിന് ശേഷം Yale Law School ൽ നിയമപഠനത്തിന് ഒരുങ്ങുമ്പോൾ വംശീയവും ലിംഗപരവുമായ അധിക്ഷേപമാണ് ഒരു പ്രശസ്ത തൊഴിൽ ഉപദേഷ്ടാവിൽ നിന്ന് ജെയിനിന്‌ ലഭിച്ചത് ! ഈപ്പണി പെണ്ണുങ്ങൾക്ക് പറ്റിയതല്ല എന്ന്! അതും ഒരു കറുത്ത വർഗ്ഗക്കാരിയായ പെണ്ണിന് തീരെ പറ്റിയതല്ല എന്ന് !

ഒരവസരവും ആർക്കും വെള്ളിത്താലത്തിൽ വെച്ച് നീട്ടി തരുന്നതല്ല, പ്രത്യേകിച്ചും സ്ത്രീകൾക്ക്.   ഇക്കാലത്തും അതിന് വലിയ മാറ്റം ഒന്നുമില്ലെങ്കിലും   ജെയിനിനത്  അന്നേ  ബോധ്യമുള്ള സംഗതി ആയിരുന്നു . 1961 മുതൽക്ക് കുടുംബ കോടതി  (Family Court )എന്ന പേരിൽ അറിയപ്പെട്ട   ന്യൂയോർക്ക് സിറ്റി ഡൊമെസ്റ്റിക്ക് കോടതിയിൽ ജഡ്ജി ആയി ജെയിൻ ബോലിൻ നിയമിത ആവുമ്പോൾ  അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരിൽ നിന്നുള്ള ആദ്യത്തെ സ്ത്രീ ന്യായാധിപ ആയി മാറി ജെയിൻ. അത് ചരിത്രവുമായി. 




അങ്ങനെ ഒരു സ്ത്രീ ന്യായാധിപ ആവുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങൾ നീതിയുടെ സമവാക്യങ്ങളിലും മാറ്റം വരുത്തുമല്ലോ. .കുട്ടിക്കുറ്റവാളികളുടെയും ബാലപീഡനങ്ങളുടെയും കേസുകളിൽ  കുട്ടികളുടെ അവകാശങ്ങൾക്കായി അവർ നിരന്തരം ശബ്ദിച്ചു .  " മുതിർന്നവരുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ   ഒരു കുഞ്ഞിനെ  സഹായിക്കാൻ പറ്റുന്ന അവസരമാണ് ഞാൻ മെച്ചമായി കാണുന്നത്  എന്നാണ് ജെയിൻ  അതേപ്പറ്റി അഭിപ്രായപ്പെടുന്നത്. അത് ജീവിതം കൊണ്ട് തന്നെയാണ് ജെയിൻ ബോലിൻ പ്രാവർത്തികമാക്കിയത് . വംശീയ വ്യത്യാസങ്ങളില്ലാതെ കുട്ടികൾക്കായുള്ള ചെയർ ഹോമുകൾ പബ്ലിക് ഫണ്ട് കൊണ്ട് നിർമ്മിക്കാൻ ന്യായാധിപ ആയിരിക്കെ ജെയിൻ ഉത്തരവിട്ടു.  അരക്ഷിതരായ സ്ത്രീകൾക്ക് വേണ്ടി , സാഹചര്യം കുറ്റവാളികളാക്കിയ കുട്ടികൾക്ക് വേണ്ടി , ദത്തെടുക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി ഒക്കെ നിരന്തരം ജീവിതം കൊണ്ട് പ്രവർത്തിക്കുമ്പോൾ ഒരു സ്ത്രീ ആയിരിക്കുക എന്നത് പ്രധാനമാണ് . അത് ഒരു അഭിഭാഷക ആയിരിക്കുക എന്നതും ന്യായാധിപ ആയിരിക്കുക എന്നതും പരമപ്രധാനമാണ് . അവരൊരുക്കിയ മണ്ണിലാണ് നമ്മൊളൊക്കെ ചുവടുറപ്പിക്കുന്നതും.

ജനുവരി എട്ട് 2007 ൽ ജെയിൻ ബോലിൻ ജീവിതത്തിൽ നിന്ന് വിട വാങ്ങുമ്പോൾ അതൊരു സമ്പൂർണ്ണ ജീവിതമായിരുന്നു. സമ്പൂർണ്ണമായ ഒരു സ്ത്രീ ജീവിതം !


Prepared by Adv.Regina MK


Justice Jane Bolin

(April 11, 1908 – January 8, 2007) 

Born Day April 11th

#women

#Inspiringwomenseries

#30daysproject

#Day3

#ecriturefeminine 

Monday, April 10, 2023

ഫ്രാൻസെസ് പെർക്കെൻസ് : തൊഴിൽ നിയമങ്ങളിലെ പെൺ പേര്


 അമേരിക്കയിൽ തൊഴിൽ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റ ആദ്യ വനിതയാണ് ഫ്രാൻസെസ് പെർക്കെൻസ് . ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് പ്രസിഡണ്ട് ആയിരുന്ന 1933 മുതൽ  1945 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു അത് . 

ഫാക്ടറി നിയമങ്ങളും തൊഴിൽ നിയമങ്ങളും ശൈശവ ദശയിലായിരുന്ന കാലത്ത് വ്യാവസായിക സുരക്ഷയെപ്പറ്റിയും തൊഴിൽ അവകാശങ്ങളെപ്പറ്റിയും സംസാരിച്ചു തുടങ്ങിയ സ്ത്രീയായിരുന്നു ഫ്രാൻസെസ് . 

 1911 ലെ മാർച്ച് 25 നെ ഫ്രാൻസെസ് വിശേഷിപ്പിക്കുന്നത്  “The day the New Deal was born" എന്നാണ് . അന്നത്തെ വൈകുന്നേരം  സുഹൃത്തുക്കളോടൊപ്പം ന്യൂയോർക്കിലെ വാഷിംഗ്‌ടൺ സ്‌ക്വയറിൽ ചിലവഴിക്കുമ്പോഴാണ് അഗ്നി ശമന വിഭാഗത്തിന്റെ സൈറൺ കേൾക്കുന്നുണ്ടായിരുന്നത് . അന്ന് നാല്പത്തി ഏഴു തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് ഫ്രാൻസെസ് പെർകെൻസ് സാക്ഷിയായി .അതിലധികവും ചെറുപ്പക്കാരികളായ സ്ത്രീകൾ ആയിരുന്നു . രക്ഷപ്പെടാനുള്ള ശ്രമത്തിനിടയ്ക്ക് എട്ടാമത്തെയും ഒന്പതാമത്തെയും നിലയിൽ നിന്ന് ചാടിയപ്പോൾ താഴെ തെരുവിൽ വീണ് മരണം സംഭവിച്ചതായിരുന്നു അവർക്ക് . പത്താമത്തെ നിലയിലേക്ക് തീ പടർന്നതിനെ തുടർന്ന് 146 തൊഴിലാളികളും മരിച്ചു . 

ഈ സംഭവത്തിന് ശേഷം തിയോഡർ റൂസ്‌വെൽറ്റിന്റെ നിർദ്ദേശപ്രകാരം ഫാക്ടറി തീപിടുത്തം അനേഷിക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള  ഒരു പൗര സമിതി രൂപീകരിക്കുകയും അതിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആയി ചുമതല ഏൽക്കുകയും ചെയ്തു . ഈ സമിതിയുടെ ആദ്യ നടപടി ഫാക്ടറി തൊഴിൽ സാഹചര്യങ്ങളുടെ അന്വേഷണത്തിനായി ഒരു സ്റ്റേറ്റ് കമ്മീഷനെ നിയോഗിക്കുകയും അതിനുള്ള നിയമ നിർമ്മാണങ്ങൾ നടത്തുകയും ചെയ്യുക എന്നതായിരുന്നു .  വ്യവസായിക സുരക്ഷ കാര്യങ്ങളിലും  തൊഴിലാളികളുടെ അവകാശങ്ങളിലും പ്രവർത്തന പരിചയമുള്ള   പെർക്കിൻസിന്റെ ഇടപെടലുകൾ ആ രംഗത്ത്  വലിയ മാറ്റങ്ങൾ വരുത്തി . 

കമ്മീഷന്റെ പ്രവർത്തന ഫലമായി രാജ്യത്ത് തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കായി നിയമ നിർമ്മാണങ്ങൾ നടന്നു . ഈ നിയമങ്ങൾ രാജ്യത്തിൻറെ  ഫെഡറൽ സംവിധാനത്തിലെ മറ്റു സ്റ്റേറ്റുകൾക്കും മാതൃകയായി . 



ഫ്രാൻസെസ് പെർക്കിന്റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പ്രധാന ഏട് കുടിയേറ്റ -അഭയാർത്ഥി പ്രശ്നങ്ങളിൽ സമീപിച്ച അലിവുള്ള നയമാണ്. പൊതു വികാരത്തിന് എതിരായിട്ടും നാസി ഭീകരതയിൽ നിന്ന് രക്ഷപ്പെട്ടു വരുന്ന ജർമ്മൻ അഭയാര്ഥികളോട് ഉദാരപരമായ സമീപനം സ്വീകരിക്കാൻ ഭരണകൂടത്തെ സ്വാധീനിക്കാൻ തക്ക കെൽപ്പ് ഫ്രാൻസെസ് പെർക്കിൻസിന് ഉണ്ടായിരുന്നു .

1945 ൽ ഡിപ്പാർട്മെന്റ് ഓഡിറ്റോറിയത്തിൽ മുഴുവൻ ബഹുമതിയോടെയും രാജ്യം ഒരുക്കിയ വിരമിക്കൽ ചടങ്ങിൽ എല്ലാ ജീവനക്കാരോടും വ്യക്തി പരമായി നന്ദി അറിയിച്ചു . റൂസ്‌വെൽറ്റിന്റെ ജീവചരിത്രമായ The Roosevelt I Knew യുടെ രചനയിലേക്കും പിന്നീട് അധ്യാപനത്തിലേക്കും തിരിഞ്ഞ ഫ്രാൻസെസ്  പെർക്കെൻസ് അടയാളപ്പെടുന്നത്   തൊഴിലിടങ്ങളിലെ സുരക്ഷയും സ്ത്രീകൾക്ക് ആഴ്ചയിൽ 48 മണിക്കൂർ തൊഴിൽ സമയവും നിശ്‌ചയിച്ച് നൽകപ്പെട്ട , ലോകം മുഴുവൻ പിന്നീട് പല തരം സമരങ്ങളിലൂടെ നേടിയെടുക്കേണ്ടി വന്ന തൊഴിൽ നിയമങ്ങളുടെ  വഴിയൊരുക്കിയ വ്യക്തി ആയിട്ടായിരിക്കും . പ്രത്യേകിച്ചും ഫാക്ടറികളിലെ തൊഴിലാളികൾ  ഭൂരിപക്ഷവും ആണുങ്ങൾ ആയിരിക്കുമ്പോൾ അവരുടെ തൊഴിൽ  സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയത്  ഒരു സ്ത്രീ ആണെന്നത് മറക്കരുതാത്ത ചരിത്രമാണ്. 

സ്വപ്രയത്നത്താൽ ഒരു ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെ ആയിരിക്കും ഫ്രാൻസെസ് പെർക്കിൻസ്. അത് കൊണ്ട് തന്നെയാണ് ന്യൂ ഇംഗ്ളണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിക്ക് അമേരിക്കയിലെ തൊഴിലവകാശങ്ങളുടെയും തൊഴിലിട സുരക്ഷയുടെയും ഏറ്റവും ശക്തവും ഉറച്ചതുമായ ശബ്ദമാകാൻ കഴിഞ്ഞത്.  

Frances Perkins

(10 April 1880 – 14 May 1965)

Born Day April 10th

#women

#Inspiringwomenseries

#30daysproject

#Day2

#ecriturefeminine


Posted by Adv Regina MK

ജാലകം