Monday, October 17, 2016

അഡോണിസ്

അയാള്‍ പണിയായുധങ്ങളുമായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ 
ഒലിവിന്റെയോ വില്ലോ മരത്തിന്റെയോ തണലില്‍ സൂര്യന്‍ കാത്തു നില്‍ക്കുമെന്ന് തീര്‍ച്ചയുണ്ട് .
ഇന്ന് രാത്രി വീടിനു മേലെയുള്ള ആകാശം മുറിച്ചു പോകുന്നചന്ദ്രന്‍ അവന്റെ
വീട്ടുപടിക്കരികിലൂടെയുള്ള വഴി തിരഞ്ഞെടുക്കുമെന്നും.
കാറ്റെങ്ങോട്ട്‌ പോകുന്നു എന്നത് പ്രധാനമല്ല 
( അഡോണിസ് - സിറിയന്‍ കവി
വിവ:സര്‍ജു) 
--------------
കാറ്റങ്ങോട്ട്‌ പോകുന്നു എന്നത് പ്രധാനമല്ല .പ്രശ്നവുമല്ല..
കാറ്റെവിടെ നിന്നുണ്ടായി എന്നതും .മരുഭൂമി കടന്നു കുതിച്ചു പോകുന്ന നീരറ്റ കാറ്റ് കടല്‍ക്കാറ്റാവുമ്പോള്‍ ഉപ്പു കവര്‍ന്നെടുത്ത് മീന്‍മണങ്ങളുമായി കടല്‍ കടക്കും... 
പിന്നെയൊരു മഴദേശത്ത് മഴയ്ക്ക് മുന്നേ കരിയില പറത്തിയും മഴയ്ക്ക് പിറകെ നട്ടെല്ലില്‍ തുളയ്ക്കുന്ന തണുപ്പുമായി ആഞ്ഞു വീശും...
കാറ്റിന്റെ കയ്യില്‍ കൊടുത്ത് വിട്ട പ്രണയദൂതിനെ ഓര്‍ത്ത് എത്ര കവികള്‍ കാല്പനികരായിരിക്കുന്നു..
ഓര്‍മ്മകളുടെ കാറ്റുവമ്പിലൂടെ നടക്കുമ്പോള്‍ ...ചിലപ്പോള്‍ അത്രയും നിര്‍മമായിരിക്കണമെന്ന് തോന്നും. പ്രപഞ്ചത്തിന്റെ ഏതോ ദിക്കില്‍ നിന്ന് പിറന്ന കാറ്റ് പോലെ... ഇനിയുമെത്രയോ ദിക്കുകള്‍ താണ്ടാന്‍ ഉണ്ടെന്നത് പോലെ....
ശൈത്യകാലചന്ദ്രന്‍ പൌര്‍ണ്ണമിക്ക് ശേഷം ഇന്ന് എന്റെയാകാശവും മുറിച്ചു കടക്കും... 
നന്ദി പ്രിയ അഡോണിസ് .. വെറുതെ ചിലത് കാറ്റുവരവുകള്‍ കൊണ്ട് വകഞ്ഞിട്ടതിന് ..

Wednesday, August 31, 2016

രാധയെന്നാല്‍..

Oh! krishna I am melting..melting..melting
രാധയെ ഓർക്കുന്നു..
രാധയെ മാത്രം .. 
യുക്തിയുടെ തേര് തെളിച്ച് മഥുരാപുരിയിലേക്ക് കണ്ണൻ പോയപ്പോൾ 
അയുക്തിയുടെ തടവറകളിൽ നിന്ന് യമുനയിലേക്കുള്ള കൈവഴി പോലും മറന്നു പോയവള്‍.
പൊടുന്നനെ പെയ്ത മഴ തീർത്ത ഉർവ്വരതയ്ക്ക് ശേഷം കരിഞ്ഞുണങ്ങിയ ഉടൽക്കാടായവൾ .
മൃത്യുവിൽ നിന്ന് മൃത്യിവിലേയ്ക്ക് ഉണർന്നെഴുന്നേറ്റവൾ.
ധിക്കാരിയും അസൂയക്കാരിയും
എന്നാല്‍ പരാജിതയുമായവൾ.
മുറിവേറ്റവളും ഉറക്കം നഷ്ടപ്പെട്ടവളും സ്വപ്നാടകയുമായിരുന്നവൾ .
പട്ടുചേല , കടമ്പ് മരം , ഇനിയാർക്ക് വേണ്ടിയും കണ്ണനുതിർക്കാനിടയില്ലാത്ത മുരളിക
എന്നിങ്ങനെ കണ്ണൻ ബാക്കി വെച്ച് പോയവയിൽ സ്വയമൊളിച്ചവൾ
രാധ ഒരു മനുഷ്യ സ്ത്രീയായിരുന്നു.
ഈ നിമിഷം മരിച്ചു പോകണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുമ്പോഴും
പരിശുദ്ധമായ നുണകളിൽ ജീവിതമെന്ന്
വിസ്തരിച്ച് ചിരിക്കുന്നവൾ .
വിവസ്ത്രമായ ആത്മാവുള്ളവള്‍,
Nothing remains in me but...
You....
ജാലകം