Sunday, November 22, 2009

മധുരം നഷ്ടമായ ഒരു ഓര്‍മ്മ...

വീണുകിട്ടിയ ഒരു ഒഴിവുദിവസം ഉറങ്ങിത്തീർക്കുകയായിരുന്നു.. "ചേച്ചീ.. ചേച്ചീ.. ആരൂല്ലേ?" എന്നുള്ള വിളികേട്ടാണ്‌ ഉണർന്നത്‌. 'ഈ ഉറക്കം നശിപ്പിക്കാൻ വന്നതാരാണ്‌? "കുടുംബശ്രീ"ക്കാരെ കൊണ്ട്‌ തോറ്റു' എന്നൊക്കെ പിറുപിറുത്താണ്‌ വാതിൽ തുറന്നത്‌..

"ഹാ, ആരിത്‌? 'മുതിര'യോ? നീയിതെന്താ.. പണിക്കൊക്കെ പൂവാൻ തൊടങ്ങിയോ?"

"ഇക്കുട്ടിന്റെ ഒരു കാര്യം.." അവൾ വലിയ കണ്ണുകൾ വിടർത്തി ചിരിച്ചു..

അവളുടെ പേരു് 'മധുര' എന്നാണ്‌. എല്ലാവരും അവളെ 'മതുര' എന്നാണ്‌ വിളിക്കുക.. ഞാൻ 'മുതിര' എന്നവളെ വിളിക്കും. അവൾക്കെന്നെക്കാൾ മൂപ്പുണ്ടെങ്കിലും എന്റെ ആ വിളിയിൽ അവൾക്കും പരിഭവമില്ലായിരുന്നു..

അമ്മയുടെ തറവാടിന്റെ പുറകിലായിരുന്നു അവളുടെ വീട്‌; അവളുടേതല്ല, അവളെ കല്ല്യാണം കഴിച്ചു കൊണ്ടുവന്ന വീട്‌.. മധുരയ്ക്ക്‌ കറുപ്പുനിറമായിരുന്നു, പക്ഷെ അവളുടെ വലിയ കണ്ണുകൾക്ക്‌ നല്ല ഭംഗിയായിരുന്നു; നെറ്റിയിൽ വലുതായിടുന്ന ചുവന്ന പൊട്ടിനും..

കുഞ്ചിയമ്മയുടെ മകനായ ചെല്ലൻ ആണ്‌ അവളുടെ ഭർത്താവ്‌. ചെല്ലന്‌ ഒരു കാലിന്‌ സ്വാധീനക്കുറവുണ്ട്‌.. എപ്പോഴും അസംതൃപ്തവും അസ്വസ്ഥവുമായ ഒരു ഭാവമാണ്‌ അയാളുടെ മുഖത്ത്‌.. നെറ്റിയിൽ ചുളിവ്‌ വീഴ്ത്തിയിരിക്കുന്ന രണ്ടുവരകൾ ആ ഭാവത്തെ എടുത്ത്‌ കാണിക്കും..

മധുരയാവട്ടെ ദിവസം മുഴുവൻ വീട്ടുജോലികളിൽ വ്യാപൃതയായിരിക്കും.. പതുക്കെ പതുക്കെ അവളുടെ ചിരി മാഞ്ഞുതുടങ്ങി. അതിന്റെ കാരണം എന്താണെന്നെനിക്കറിയില്ല. ഒഴിവുദിവസങ്ങളിൽ അമ്മയെ കാണാനുള്ള പാച്ചിലിൽ ആണ്‌ അവളെ കാണാറുള്ളത്‌. പൈപ്പിൽ നിന്ന് വെള്ളം കൊണ്ടുപോവുകയോ ഒരുകുന്ന് തുണിയലക്കി പുഴയിൽ നിന്ന് വരികയോ വിറകുകെട്ട്‌ ചുമന്നുകൊണ്ട്‌ പോവുകയോ ഒക്കെയാവും അവൾ.. എന്റെ സ്കൂട്ടി അവളുടെ അരികിൽ ചേർത്തുനിർത്തി പേടിപ്പിക്കുമായിരുന്നു ഞാൻ എപ്പോളും. "ഇന്റെ കുട്ടിക്കളി ഇനീം മാറീല്ല ല്ലേ.." എന്നവൾ പരിഭവിക്കുന്നത്‌ കാണാൻ നല്ല രസമാണ്‌.

ഇപ്പോഴിതാ അവൾ വാതിൽക്കൽ നിൽക്കുന്നു.. "മോളേ, ത്തിരി വെള്ളം തായോ.." എന്നു പറഞ്ഞ്‌ കയ്യിലുണ്ടായിരുന്ന പിനോയിൽ സഞ്ചി താഴെവച്ച്‌ അവൾ ഉമ്മറപ്പടിയിലിരുന്നു. വെള്ളം കൊണ്ടുവന്ന് കൊടുത്തശേഷം, അവളുടെ വീർത്തുവരുന്ന വയർ നോക്കി ഞാൻ ചോദിച്ചു.. "നീയെന്തിനാ ഈ വയ്യാത്ത സമയത്ത്‌ ഇതൊക്കെ തൂക്കിപ്പിടിച്ച്‌ വെയിലത്ത്‌ നടക്കുന്നത്‌?"

"ചെല്ലണ്ണന്‌ വയ്യ.. സെന്ററിങ്ങ്‌ പണീന്റെ എടേൽ ബിൽഡിങ്ങിന്റെ മോളീന്ന് വീണു..അമ്മക്കും വയ്യ, വല്ല്യ പാടാണ്‌. ഇണ്ടായിരുന്ന പൊന്നും പൊടീമൊക്കെ വിക്കൂം പണയം വെക്കൂം ഒക്കെ ചെയ്തു.."

ശരിയാണ്‌, അവളുടെ കഴുത്തിൽ, ഒരു കറുത്ത ചരടിൽ താലി കോർത്തിട്ടിരിക്കുന്നു.. മൂക്കിലുണ്ടായിരുന്ന വെള്ളക്കൽ മൂക്കുത്തിയുടെ സ്ഥാനത്ത്‌ ഒരു ദ്വാരം മാത്രം അവശേഷിച്ചിരിക്കുന്നു. അവൾക്കുവേണ്ടി റോസ്‌ നിറത്തിലുള്ള പിനോയിൽ ഞാൻ മേടിച്ചു. തീയുരുകി വെയിലായി വീഴുന്ന പാലക്കാടൻ നട്ടുച്ചയിലേക്കവൾ വീണ്ടുമിറങ്ങി; രണ്ടുകയ്യിലും പിന്നെ വയറ്റിലും ഭാരവുമായി..

പിന്നെയും ഒന്നുരണ്ടുതവണ അവൾ വന്നു.. സ്വതേ ഒരൽപ്പം മഞ്ഞ നിറമുള്ള അവളുടെ കണ്ണുകൾ കൂടുതൽ മഞ്ഞച്ചു കാണപ്പെട്ടു. പിന്നെ കുറേ നാളുകൾ അവളെ കണ്ടതേയില്ല; തിരക്കുകൾക്കിടയിൽ ഞാനും മറന്നു.

പിന്നെയൊരുനാൾ അമ്മയെ കാണാൻ പോയപ്പോൾ ഞാൻ ചോദിച്ചു, "അമ്മാ, മധുരയിപ്പോൾ എവിടെ? അവളെ കണ്ടിട്ട്‌ കുറെയായി.. അവൾ പ്രസവിച്ചോ?"

"അപ്പോ നീ അറിഞ്ഞില്ലേ? ആ പെണ്ണു് ചത്തു, പ്രസവത്തിൽ.. കുറെ കഷ്ടപ്പെട്ടു; സഞ്ചീം തൂക്കിപ്പിടിച്ചുള്ള അലച്ചിലും വൈന്നേരം അവന്റെ ഇടീം ചവിട്ടും.. അത്‌ പോയി.. കുട്ടീണ്ട്‌, അതിനെ ഓൾടെ വീട്ടാര്‌ കൊണ്ട്പോയി.."

അന്ന് ഞാൻ ഏറെ ദു:ഖിതയായിരുന്നു...

Monday, October 12, 2009

ഒരു രാത്രിക്കുറിപ്പ്‌~

ഒരു രാത്രിക്കുറിപ്പ്‌...1

ഉച്ചക്ക്‌ ഒരു 3 മണിയോടെ ഇന്റര്‍കോമില്‍ സുഹൃത്തിന്റെ ചോദ്യം. 'ഹെയ്‌..ഇന്നു വൈകുന്നേരം ഒരു മാര്യേജ്‌ പാര്‍ട്ടി ഉണ്ട്‌.. നീ വരുന്നോ?' രണ്ടാമതൊന്നാലോചിക്കാതെ 'ഞാനും ഉണ്ടേയ്‌' എന്നു പറഞ്ഞു.. പിന്നെയാണു ഓര്‍ത്തത്‌.. കണവനോട്‌ ചോദിക്കണമല്ലോ..(ആര്‍ഷഭാരത സംസ്കാരം ആയിപ്പോയില്ലേ..) ഉടനെ തന്നെ ചേട്ടനെ സോപ്പിട്ടു.. 'അതേയ്‌..ഇന്നു വൈകിട്ട്‌ ഒരു മാര്യേജ്‌ പാര്‍ട്ടി ഉണ്ടെന്ന്.. ഇവിടെ..ഫ്രണ്ട്‌സ്‌..ആഹ്‌.. എല്ലാരും ഉണ്ട്‌.. പൊയ്ക്കോട്ടെ.. അതല്ല.. മാക്സിമം 2-3 മണിക്കൂറുകള്‍.. കുഞ്ഞിനെ നോക്കുമോ,,പ്ലീസ്‌..' ഹാവൂ രക്ഷപ്പെട്ടു.. സംഗതി ഓക്കെ!

6 മണിക്ക്‌ ഓഫീസ്‌ കഴിഞ്ഞ്‌ വീടെത്തിയപാടെ പാര്‍ട്ടിയ്ക്കു ഏതു ഡ്രസ്സ്‌ ഇടും എന്ന ചിന്താകുഴപ്പത്തില്‍ ആയി..ലേഡീസ്‌ ഒണ്‍ലി പാര്‍ട്ടി അല്ലെ.. രഞ്ജിനി ഹരിദാസ്‌ സ്റ്റൈലില്‍ ഉള്ള ഒരു വെസ്റ്റേണ്‍ ഔട്ട്‌ഫിറ്റ്‌ ആയാലും തരക്കേടില്ലെന്ന് ഒരു സാത്താന്‍ തലയിലിരുന്ന് പറയുന്നു..എന്നാല്‍ അങ്ങനെ തന്നെ!


ഷാര്‍പ്‌ 8 മണിക്കു അവള്‍ വന്നു-കുല്‍തൂം- 'ജെയ്‌.. നീ റെഡി ആയില്ലേ.. മറ്റു രണ്ടു പേരെയും കൂടെ പിക്ക്‌ ചെയ്യണം..' Maria Carey, Camry-യില്‍ ഇരുന്നു തകര്‍ത്തു പാടുന്നു... 'O Holy Night.... അതൊന്നും പോരെന്ന് തോന്നിയിട്ടാവണം അത്‌ ലബനീസ്‌ സിംഗര്‍ Fairuz-ന്റെ പാട്ടുകളിലേക്ക്‌ മാറി.. അങ്ങനെ ഫാസ്റ്റ്‌ ട്രാക്കിലൂടെ കുറച്ച്‌ നേരമായി പൊയ്ക്കൊണ്ടിരിക്കുന്നു.. റഡാര്‍ ക്യാമറ-യുടെ അടുത്തെത്തുമ്പോള്‍ അവള്‍ വേഗം കുറയ്ക്കുന്നുണ്ട്‌... കുറച്ച്‌ ദൂരം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ലമീസ്‌ ചോദിച്ചു.. 'കുല്‍തൂം, നമ്മള്‍ 'Quantab'നു അടുത്തെത്തിയിരിക്കുന്നു.. Al Bustahan Palace ലോ മറ്റോ ആണോ പാര്‍ട്ടി..?' അവള്‍ 'കൂള്‍' ഭാവത്തില്‍, yaa banath (Oh girls).. Actually I don�t know where is the hall, Let me check with my sis�..

വണ്ടി ഒരരികില്‍ ഒതുക്കി ഇട്ടുകൊണ്ട്‌ സിസ്റ്ററെ വിളിച്ചു.. 'യാ ..ജമീല..' എന്നു തുടങ്ങി, Jumua മാര്‍ക്കറ്റിനു അടുത്താണ്‌ ഹാള്‍ എന്നുറപ്പിച്ചുകൊണ്ട്‌ അവള്‍ വണ്ടി തിരിച്ചു. റോഡില്‍ സ്വന്തം വഴിയിലൂടെ ഒരു പ്രശ്നവും ഉണ്ടാക്കാതെ പോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്‌ ബസ്സ്‌ വഴി നീങ്ങിക്കൊടുക്കുന്നതിനു മുന്‍പെ, രാഖീ സവന്തിന്‌ 'മിക്ക' വക കിട്ടിയ പോലെ ഒരു തകര്‍പ്പന്‍ ചുംബനം.. Camry-യുടെ തൊലി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.. എന്നാലിനി കല്യാണവും വേണ്ട പാര്‍ട്ടിയും വേണ്ട എന്ന മട്ടില്‍, 'ലഹഫ്‌'(scarf) തലയില്‍ ഉറപ്പിച്ചുകൊണ്ട്‌ അവള്‍ ചാടിയിറങ്ങി. ബസ്സിന്റെ ഡ്രൈവറും വണ്ടി നടുറോഡില്‍ ഉപേക്ഷിച്ചു കൊണ്ട്‌ ഓടി വന്നു.
ഇവള്‍ contact Lens വച്ച കണ്ണുകളിലൂടെ തീ പാറുന്ന ഒരു നോട്ടം ...


അയാള്‍ ന്യായീകരിക്കുന്നു.. 'അന മാഫീ ഗല്‍താന്‍.. ഇന്തി wrong side.' സഹജമായ പ്രതിഷേധത്തോടെ അവള്‍ നിഷേധിച്ചു.. 'ലാ ലാ..' ആളുകള്‍ കൂടുന്നു.. സര്‍വീസ്‌ റോഡ്‌ ആണെങ്കിലും വണ്ടികള്‍ കൂടുന്നു.. പോലീസിനെ വിളിക്കണോ സംഗതി ഒതുക്കണോ എന്നായി.. അവള്‍ പറഞ്ഞു 'എന്റെ സുഹൃത്ത്‌ പൊലീസില്‍ ഉണ്ട്‌ അവനെ വിളിക്കാം..' ശരി വിളിക്കാം എന്നായി ഡ്രൈവറും... സൈഡിലുള്ള പുല്‍ത്തകിടിയില്‍ തല്‍പരകക്ഷികള്‍ കുത്തിയിരുപ്പ്‌ തുടങ്ങി..

കുല്‍തൂമിനോട്‌ ഇടയ്ക്കവര്‍ അന്വേഷിക്കും.. 'എവിടെ സുഹൃത്ത്‌..?' കുതിരവട്ടം പപ്പു സ്റ്റെയിലില്‍ 'ഇപ്പൊ വരും.. അടുത്തുണ്ട്‌' എന്ന് അവള്‍.. അങ്ങനെ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്‌ സുഹൃത്ത്‌ വന്നു.. അരബ്‌ അഭിവാദ്യ ശൈലിയില്‍ ഡ്രൈവറും സുഹൃത്തും സംഭാഷണം ആരംഭിച്ചു.. ശേഷം വളരെ സൗഹാര്‍ദ്ദത്തില്‍ ഡ്രൈവര്‍ അങ്ങേരുടെ പാട്ടിനുപോയി.. സുഹൃത്ത്‌ പാഞ്ഞുവന്ന് ഇവളെ കുറെ വഴക്ക്‌ പറഞ്ഞു.. അറിയണ പോലീസ്‌ നാട്ടില്‍ ആയാലും ഗള്‍ഫില്‍ ആയാലും രണ്ട്‌ ഇടി കൂടുതല്‍ കൊടുക്കും എന്നു പറയുന്നത്‌ നേരുതന്നെ!

(തുടരും..)


ഒരു രാത്രിക്കുറിപ്പ്‌...2

അങ്ങനെ ഒരു വിധം ഹാളില്‍ എത്തി. 'അതിവിശാലമായ ഷോ റൂം' എന്നുപറയുന്നത്‌ പോലെ, Western-Arabic Collabaration-ല്‍ ഉള്ള വേഷവിധാനത്തില്‍ ഒരുപാടു സുന്ദരികള്‍ താളത്തില്‍ നൃത്തം ചവിട്ടുന്നു.. Swahili കല്ല്യാണം ആയതുകൊണ്ട്‌, മ്യൂസിക്കിന്‌ ഒരു 'സാംബാ' ടച്ച്‌!!

കുറച്ച്‌ കഴിഞ്ഞപ്പൊല്‍ മൈക്കില്‍ അറിയിപ്പുണ്ടായി.. 'രാജകുമാരി ഇതാ എഴുന്നള്ളുന്നൂ' എന്നു പറയുന്നതുപോലെ.. വധു വരുന്നു.. എല്ലാ മഹിളാരത്നങ്ങളും 'വായ്ക്കുരവ' ഇട്ടു.. ആദ്യം ഒരു കൊച്ചുപെണ്‍കുട്ടി, കാര്‍പെറ്റിലൂടെ പനിനീര്‍ ദളങ്ങള്‍ വിതറി പതുക്കെ പതുക്കെ മുന്നോട്ടു നടന്നു.. പിന്നില്‍ അതിലും പതുക്കെ..(മന്ദം മന്ദം), വെളുത്ത നിറത്തില്‍ കല്ലുകള്‍ പതിപ്പിച്ച വിവാഹവസ്ത്രം അണിഞ്ഞ്‌, കയ്യില്‍ ഫ്ലവര്‍ ബൊക്കയും പിടിച്ച്‌, അവളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസത്തിലേക്ക്‌ വധു ചുവടുകള്‍ വയ്ക്കുന്നു..

ഇത്തിരി കഴിഞ്ഞപ്പോള്‍ വീണ്ടും അറിയിപ്പ്‌.. അത്‌ വരന്റെ വരവാണ്‌..2 അകമ്പടി തോഴന്മാരൊപ്പം വരനും എത്തി..പരമ്പരാഗത അറബിക്‌ വേഷമാണ്‌.. വീണ്ടും വായ്ക്കുരവ.. നന്നായി വിതാനിച്ച സ്റ്റജിലേക്ക്‌ വരന്‍ കയറി.. അവള്‍ക്ക്‌ പ്രേമപൂര്‍വ്വം ഒരു മുത്തം നല്‍കിയിട്ട്‌ അവര്‍ ഫോട്ടോ സെഷനിലേക്ക്‌.. ഞങ്ങള്‍ 'നമുക്കിനി എന്തു കാര്യം' എന്ന മട്ടില്‍ ബുഫെ സെഷനിലേക്കും..

ടീം ലീഡര്‍ ഏതായാലും ഞങ്ങല്‍ക്കു നാലുപേര്‍ക്കുമുള്ള food-ഉം സംഘടിപ്പിച്ചു തന്നു.. സ്വൈര്യമായി കഴിക്കാമല്ലോ എന്നുകരുതി ഞങ്ങള്‍ parking-ലേക്കു നടന്നു.. ചൂടും വിശപ്പും കാരണം കാറിനകത്തേക്കു കയറി ഞങ്ങല്‍ വളരെ concentration-ഓടെ പെട്ടെന്ന് തന്നെ പ്ലേറ്റ്‌ കാലിയാക്കി.. ഇതിനകം കുല്‍തൂം ഫോണും ഡ്രൈവിംഗും മാനേജ്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു.. ഇടയ്ക്ക്‌ Mirinda Can എടുക്കുന്നതിനിടെ ഞാന്‍ അന്വേഷിച്ചു 'അല്ലാ, നീ കഴിച്ചില്ലേ?'.. 'Oh GOD My food is on top of the car!!!'.. ചാടി ഇറങ്ങി അവള്‍ അതുമെടുത്ത്‌ അകത്ത്‌ സ്ഥാപിച്ചിട്ട്‌, ഓരോരുത്തരെയും അവരവരുടെ താവളങ്ങളില്‍ ഇറക്കി വിട്ടു.. 'നാളെ എനിക്കൊരു sick leave പറഞ്ഞേക്കണേ.. എന്റെ ബോയ്‌ ഫ്രണ്ട്‌ എന്നെ wait ചെയ്യുന്നു...' എന്ന് പറഞ്ഞ്‌ അവളും തിരിച്ചു..

ശുഭരാത്രി!!!!
ജാലകം