Tuesday, August 16, 2016

ഒരേ ഒരു ഭാഷയേ വശമുള്ളൂ..
പഴകിപ്പിഞ്ഞിപ്പോയ ഒരു വാമൊഴിഭാഷയാണത്..
സിരാപടലങ്ങളെ വേർതിരിച്ചെടുക്കുന്ന 
ഇടങ്കയ്യൻ വേദനകളിൽ,
മുന്നനുവാദമില്ലാതെ പിൻകഴുത്തിലൂടെ 
കയറി വന്ന് സൂക്ഷ്മ സ്പന്ദനങ്ങളെ വരെ
ഇളക്കിയിടുന്ന തലവേദനകളിൽ..
നഗരത്തിലെ തിരക്കു പിടിച്ച തെരുവിൽ
തനിച്ചു നിൽക്കുമ്പോൾ എവിടെ നിന്നെന്നില്ലാതെ വന്ന്‌ കണ്ണുകളിൽ
കടൽ തന്ന് തിരികെ പോകുന്നേരങ്ങളില്‍..
എപ്പോളും ചുരുണ്ട് പോകുന്ന ഇളം ചുകപ്പ്
കിടക്ക വരികളിൽ...
ഒരേ ഒരു ഭാഷയേ ഇതൊക്കെ പറയുന്നുള്ളൂ.. പഴകിയല്ലോ 

എന്ന് നിങ്ങള്‍   പറയുന്ന അതേ ഭാഷ.
പാമ്പും കോണിയുമുള്ള കളിപ്പലകയിൽ 
എന്റെ കാലാളിനെ മാത്രം പാമ്പ് വിഴുങ്ങിക്കൊണ്ടേ ഇരിക്കുന്നു,
ഇരുണ്ട് വീർത്ത ഉടൽ വഴിയുടെ ഉഷ്ണ സഞ്ചാരങ്ങളിൽ 
എന്റെ കാലാൾ മാത്രം താഴത്തെ കള്ളികളിലേയ്ക്ക് 
സർപ്പ ദംശനമേറ്റ് വീണ് നീലച്ച് ചാകുന്നു ..
(ഓര്‍മ്മയില്‍ പിടയുന്ന പുനരെഴുത്തുകള്‍)
ജാലകം