Wednesday, May 9, 2012

ഹവ്വ കേഴുന്നു..

ഫാലക്‌ എന്നാല്‍ ആകാശം എന്നത്രെ അര്‍ത്ഥം.വായിച്ചു മറന്നു പോയ ഒരു കോളം വാര്‍ത്ത ആയി, ചിലരുടെ മനസ്സിലെങ്കിലും ഫാലക്‌ ഇപ്പോഴും ഉണ്ടാകാം. നുറുങ്ങി പോയ തലയോട്ടിയും ഒടിഞ്ഞ സന്ധികളും മേലാസകലം മനുഷ്യ ദംശനവും ഏറ്റ ആ രണ്ടര വയസ്സുകാരി കുറച്ച്‌ ദിവസം ജീവനു വേണ്ടി പൊരുതി. പിന്നീട്‌ അവള്‍ അനിവാര്യമായ വിധിക്ക്‌ കീഴടങ്ങി.


ഫാലക്‌ മനസ്സില്‍ നിന്നു മായുന്നതിനു മുന്‍പേ ആണ്‌ സമാനമായ രീതിയില്‍ അഫ്രീനും സ്വപിതാവിനാല്‍ കൊല്ലപ്പെട്ടത്‌. സ്വപ്നം കണ്ടുറങ്ങുമ്പോഴുള്ള ഏറ്റവും നിഷ്കളങ്കമായ അവളുടെ ഇളം പുഞ്ചിരി ഒരിക്കലെങ്കിലും ആ നരാധമന്‍ കണ്ടിരിക്കുമോ? അവള്‍ കമഴ്‌ന്നു വീണില്ല..അമ്മയ്ക്കു മാത്രം മനസ്സിലാവുന്ന ഭാഷയില്‍ അവള്‍ കൊഞ്ചിക്കുറുകിയില്ല..അതിനു മുന്നേ അവളുടെ കുരുന്നുജീവനില്‍ കറുത്ത പിടി വീണിരുന്നു..സിഗരറ്റ്‌ കൊണ്ടു പൊള്ളിച്ച പാടുകള്‍ അവളുടെ ദേഹത്ത്‌ ഉണ്ടായിരുന്നുവത്രെ.മാരകമായ പ്രഹരത്താല്‍ നട്ടെല്ലില്‍ നിന്ന് തലച്ചോറിലേക്കുള്ള നാഡീ ബന്ധം വിച്ഛേദിക്കപ്പെട്ട്‌ മരണം സംഭവിച്ചു.നടുക്കത്തോടെ അല്ലാതെ വായിച്ചു തീര്‍ക്കാന്‍ ആയില്ല!

മദ്രസാപഠനത്തില്‍ ജാഹിലിയ്യാ കാലഘട്ടത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. പെണ്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന കിരാതമായ പുരാതന അറേബ്യന്‍ സംസ്കാരത്തെക്കുറിച്ച്‌ പഠിച്ച നാളുകളില്‍ വല്ലാത്ത ഭയത്തോടെ രാത്രികാലങ്ങളില്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ട്‌.

"യത്ര നാര്യസ്തു പൂജ്യന്തെ രമ ന്തെ തത്ര ദേവതാ:" എന്നു പഠിപ്പിക്കുന്ന ആര്‍ഷ ഭാരത സംസ്കാരത്തില്‍ തന്നെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കുന്ന ഭാര്യയുടെ ഗതി ഓര്‍ത്ത്‌ , അതിന്റെ വൈരുദ്ധ്യമോര്‍ത്ത്‌ സങ്കടപ്പെട്ടിട്ടുണ്ട്‌. പിന്നീട്‌ രാജാറാം മോഹന്‍ റായിയെയും വി ടി ഭട്ടതിരിപ്പാടിനെയും പോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ട്‌.

എവിടെയാണ്‌ താളം പിഴയ്ക്കുന്നത്‌? എന്തിനാണ്‌ ഭ്രൂണാവസ്ഥ മുതല്‍ക്ക്‌ തന്നെ ഒരു പെണ്‍ കുഞ്ഞ്‌ പിതാവിനാലും മാതാവിനാലും അവള്‍ ഉള്‍ക്കൊള്ളേണ്ട സമൂഹത്തിനാലും ഭ്രഷ്ട ആക്കപ്പെടുന്നത്‌? "ആണ്‍കുട്ടി" എന്ന പദം എങ്ങനെയാണ്‌ സമൂഹത്തെ ഒന്നടങ്കം ഭ്രമിപ്പിക്കുന്നത്‌? പെണ്‍കുട്ടി മാത്രം എങ്ങനെയാണ്‌ ബാദ്ധ്യത ആവുന്നത്‌? "വിവാഹം കഴിപ്പിച്ചയക്കല്‍" എന്ന ഒരൊറ്റ ലക്ഷ്യം വെച്ചാണോ ഒരോ പെണ്‍കുട്ടിയും വളര്‍ത്തപ്പെടുന്നത്‌? ഇന്ത്യന്‍ സാഹചര്യം അനുസരിച്ച്‌ അവള്‍ക്ക്‌ നല്‍കേണ്ടി വരുന്ന "വിവാഹ ധനം" ആണോ അവളെ "ബാദ്ധ്യത" ആക്കുന്നത്‌? വിവാഹ ധനം അല്ലെങ്കില്‍ സ്ത്രീധനം നല്‍കി വിവാഹം കഴിച്ചയക്കപ്പെടുന്ന എത്രയോ പെണ്‍കുട്ടികള്‍ എന്നിട്ടുമെന്തേ സസുഖം ജീവിക്കുന്നില്ല? ധനം സമ്പാദിച്ചു കൊണ്ടു വരുമെന്നും വാര്‍ദ്ധക്യത്തില്‍ തങ്ങളെ സംരക്ഷിക്കുമെന്നും ഉള്ള തികച്ചും സ്വാര്‍ത്ഥമായ ചിന്ത ആയിരിക്കുമോ കാലാകാലങ്ങളായി ആണ്‍കുഞ്ഞിനെ പ്രിയങ്കരനാക്കുന്നതും പെണ്‍കുഞ്ഞിനെ ഇരുളില്‍ തള്ളുന്നതും?

പ്രതിഭാ പാട്ടീലും മീരാകുമാറും സോണിയ ഗാന്ധിയും മമത ബാനര്‍ജീയും ജയലളിതയുംസുഷമ സ്വരാജും അടക്കമുള്ള പ്രമുഖ വനിതകള്‍ അധികാര സ്ഥാനങ്ങളില്‍ ഉണ്ട്‌ അഭിനവ ഭാരതത്തില്‍. റാണി ലക്ഷ്മി ബായി മുതല്‍ ഇന്ദിരാഗാന്ധി വരെ അനേകം ഉരുക്ക്‌ വനിതകള്‍ ചരിത്രത്തിലേക്ക്‌ നടന്ന് കയറിയിട്ടും ഉണ്ട്‌.

സ്ത്രീ ശാക്തീകരണങ്ങളും സ്ത്രീ വിമോചന പ്രസ്ഥാങ്ങളും ഒരു വശത്ത്‌ ,പല നിറത്തിലുള്ള കൊടികള്‍ക്ക്‌ കീഴില്‍ അണി നിരക്കുമ്പോഴും കുഞ്ഞു പെണ്‍ നിലവിളികള്‍ വനരോദങ്ങള്‍ ആവുന്നതെന്തെ? എങ്ങനെയാണ്‌ രക്ഷിച്ചെടുക്കുക നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ? ഗര്‍ഭ പാത്രത്തിനകത്തെ വാള്‍ മുനമ്പില്‍ നിന്നും? പിറന്നു പോയാല്‍ ചാപ്പ കുത്തപ്പെടുന്ന സമൂഹത്തില്‍ നിന്നും? കാമവെറി പൂണ്ടടുക്കുന്ന അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും? കൂട്ടിക്കൊടുക്കുന്ന അമ്മയില്‍ നിന്നും?

ഉത്തരം തേടുന്ന ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ തേഞ്ഞു തീരുമ്പോള്‍ ആദി മാതാവായ ഹവ്വ വിലപിക്കുന്നുണ്ടാവാം.. ജന്മാന്തരങ്ങള്‍ക്കിപ്പുറം അവളുടെ സന്തതി പരമ്പരകളെ വെളിച്ചപ്പെടുന്നതിനു മുന്‍പേ അരിഞ്ഞെറിയുന്നത്‌ അറിയുമ്പോള്‍..

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്‌ 750,000 പെണ്‍ ഭ്രൂണങ്ങള്‍ ആണ്‌ ഓരോ വര്‍ഷവും ഹനിക്കപ്പെടുന്നത്‌.അതിന്റെ തോത്‌ ഏറ്റവും കൂടുതല്‍ പഞ്ചാബിലും ഹരിയാനയിലും ആണത്രെ.

അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്‌ ഒട്ടഭിമാനിക്കാം എന്നു തോന്നുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരത്തിന്റെ തോത്‌ ഉയര്‍ന്നത്‌ തന്നെ ആണ്‌. കള്ളിപ്പാലും നെന്മണിയും കൊടുത്ത്‌ പെണ്‍പ്രാണനുകള്‍ എടുക്കുന്നത്‌ അകലെ എവിടെയോ ആണെന്ന് വെറുതെ സമാധാനിക്കാം.വിഷ്ണുപ്രിയ എന്ന ബാലികയെ പീഡിപ്പിച്ച്‌ കൊന്ന കൊലയാളിയെ പിന്തുടര്‍ന്നു കൊലപ്പെടുത്തിയ മകളെ അതിരറ്റ്‌ സ്നേഹിച്ച അവളുടെ അച്ഛനെ ഓര്‍ത്ത്‌ അഭിമാനിക്കാം. സൗമ്യ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കാമവെറിയന്‍ അന്യ നാട്ടുകാരന്‍ എന്നോര്‍ത്ത്‌ നെടുവീര്‍പ്പിടാം..സഹജമായ നിസ്സംഗതയോടെ മറ്റൊരു പത്രവാര്‍ത്തയിലേക്കോ ചടുലമായ താളത്തില്‍ നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍ പകര്‍ന്നു തരുന്ന ചാനലിലേക്കോ ദൃഷ്ടിയൂന്നാം..

ഫാലകിനും അഫ്രീനും ശേഷം ഇനി ഒരു പത്ര കോളം വാര്‍ത്ത ഇനി നമുക്കരികില്‍ എത്താന്‍ ഇടയാവാതിരിക്കട്ടെ.

പിറക്കാതെ പോകട്ടെ നീയെന്‍ "മകളേ" എന്നു ഇനി കവി മാറ്റി പാടുന്ന കാലം പോലും വിദൂരമായിരിക്കില്ല.

ഫാലകിന്റെയും അഫ്രീന്റെയും ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നില്ല.കുട്ടികളുടെ മേലുള്ള പൈശാചികാക്രമണങ്ങളുടെ നീചമായ ചിത്രങ്ങളില്‍ ചിലതാണ്‌ അവ.പകരം ഒരു നിമിഷാര്‍ദ്ധമെങ്കിലും പ്രാര്‍ത്ഥിക്കാം..ആ കുഞ്ഞു നക്ഷത്രങ്ങള്‍ക്കും ദിനേനയെന്നോണം അരും കൊല ചെയ്യപ്പെടുന്ന മറ്റനേകം പെണ്‍കുരുന്നുകള്‍ക്കുമായി.



52 comments:

  1. "ഹവ്വ കേഴുന്നു" എന്ന ഈ തലക്കെട്ടിനോടുള്ള കടപ്പാട്‌ എന്റെ മൂത്ത സഹോദരിയോടാണ്‌.. അവരുടെ കലാലയ കാലഘട്ടത്തില്‍ ഈ പേരില്‍ എഴുതിയ ഒരു കവിതയോടാണ്‌.ഇന്ന് അവര്‍ അദ്ധ്യാപിക ആണ്‌

    ReplyDelete
  2. ഡ്യൂട്ടി കഴിഞ്ഞ് വായിക്കാന്‍ വരാം..
    എന്തായാലും ഇത് പോസ്റ്റിയല്ലോ..സന്തോഷം. :)

    ReplyDelete
  3. വളരെ പ്രസക്തമമായ ചോദ്യങ്ങളും ചിന്തകളും കൊണ്ട് നിറഞ്ഞ ഈ പോസ്റ്റ്‌ മനസ്സില്‍ ഒരു വേദനയായി ...സമൂഹത്തിനു നേരെ ചോദിച്ച ചോദ്യങ്ങളില്‍ വലിയ ഒന്ന് ഈ പോസ്റ്റില്‍ പറഞ്ഞ ഒരു ചോദ്യം തന്നെയാണ്.

    ""വിവാഹം കഴിപ്പിച്ചയക്കല്‍" എന്ന ഒരൊറ്റ ലക്ഷ്യം വെച്ചാണോ ഒരോ പെണ്‍കുട്ടിയും വളര്‍ത്തപ്പെടുന്നത്‌? ഇന്ത്യന്‍ സാഹചര്യം അനുസരിച്ച്‌ അവള്‍ക്ക്‌ നല്‍കേണ്ടി വരുന്ന "വിവാഹ ധനം" ആണോ അവളെ "ബാദ്ധ്യത" ആക്കുന്നത്‌? "
    ..
    ...
    ...

    ReplyDelete
  4. വിഷ്ണുപ്രിയയുടെ അച്ഛനോട് വല്ലാത്ത ബഹുമാനം തോന്നിയിട്ടുണ്ട്...

    കുട്ടികളുണ്ടാകാത്ത ദു:ഖത്തിൽ ചിലർ!!!, കുരുന്ന് അഫ്രീനുകളെ കൊല്ലുന്ന ചിലർ!!... കലികാലമെന്നോർത്ത് നെടുവീർപ്പിടാനേ പറ്റൂ...

    നന്നായി കുറിപ്പ്

    ReplyDelete
  5. എന്റെ റജീന ചേച്ചീ,ഈ മണ്ടുസൻ നിങ്ങൾ ഒന്നും കരുതുമ്പോലെ ഇത്തരത്തിലുള്ള വാർത്തകൾ അങ്ങ് അവഗണിക്കുന്ന ആളല്ല. ഇതിലൊക്കെ ഞാനെത്ര ദുഖിക്കുണ്ട് എന്ന് അറിയണമെങ്കിൽ നിങ്ങളിങ്ങോട്ടൊന്ന് വന്നെന്നെ കണ്ട് നോക്കൂ. ആ ജോസൂട്ടിച്ചായന്റെ ഒരു പോസ്റ്റും അതിന്റെ ഓളങ്ങൾ അടങ്ങി എന്ന് കരുതി വന്ന് വായിച്ചത് ഈ പോസ്റ്റും,മതിയായി. എനിക്കെല്ലാം മതിയായി. ഇത്തരത്തിലുള്ള വാർത്തകൾ വായിച്ചും അറിഞ്ഞും മനസ്സ് മടുത്താ,ഈ ജീവിതം തന്നെ എന്തിനാ എന്നൊക്കെ ചിന്തിച്ചിരിന്നാ ഞാൻ ബ്ലോഗ്ഗിംഗിലേക്ക് വന്നത്. അവിടേയും 'പ്രതികരണം' എന്ന പേരിൽ ഇത്തരം വാർത്തകളേയൊക്കെ ഒരാഘോഷമാക്കുന്നതാ കാണുന്നേ. എനിക്ക് വയ്യ. നന്നായെഴുതീ ട്ടോ. ആശംസകൾ.

    ReplyDelete
  6. വിത്തിട്ട കൈകള്‍, വെള്ളവും വളവും നല്‍കിയില്ലെന്നതോ പോകട്ടെ, വിടരുന്നതിന് മുന്‍പ് പൂവിനെ ഇറുത്തെടുത്ത്‌ നിലത്തിട്ട് ചവിട്ടിയരച്ച നരാധമത്വത്തിന്‍റെ ആസുര കാലം തിടം വച്ച് കൊണ്ടേയിരിക്കുന്നു. അമ്മ മനസ്സിന്‍റെ ആധി കോരിയിട്ട പോസ്റ്റിന് നൂറ് കുഡോസ്.

    ReplyDelete
  7. റജീനാ, അസ്വസ്തതയുണ്ടാക്കുന്ന ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ... മനുഷ്യത്വം മനസ്സില്‍ മരിക്കുമ്പോള്‍ 'മനുഷ്യന്‍ ' എന്ന വിശേഷണം ഒരു ആഡംബരമാകുന്നു.

    നല്ല കുറിപ്പ്.

    ReplyDelete
  8. കാട്ടുകുറിഞ്ഞിയെ വായിച്ചു. ഈ ഉൽക്കണ്ഠ എല്ലാവരും പങ്കുവെയ്ക്കുമ്പോഴും പ്രസക്തമായി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടത്തോടെ...
    ലേഖനം നന്നായി എഴുതീട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  9. ഉത്തരം തേടുന്ന ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ തേഞ്ഞു തീരുമ്പോള്‍ ആദി മാതാവായ ഹവ്വ വിലപിക്കുന്നുണ്ടാവാം.. ജന്മാന്തരങ്ങള്‍ക്കിപ്പുറം അവളുടെ സന്തതി പരമ്പരകളെ വെളിച്ചപ്പെടുന്നതിനു മുന്‍പേ അരിഞ്ഞെറിയുന്നത്‌ അറിയുമ്പോള്‍..

    ലേഖനം നന്നായി

    ReplyDelete
  10. ചിന്തളുണർത്തിയ പോസ്റ്റ്.. നീറുന്ന ചിന്തകളാണ്‌ പങ്കുവെച്ചത്.. നല്ലലേഖനം..

    ReplyDelete
  11. എച്മുക്കുട്ടിയുടെ ഇതേ വിഷയത്തിലുള്ള ലേഖനം വായിച്ചാണ് ഇവിടെ വന്നത്.
    ചോദ്യങ്ങളുമായി എത്ര ചെന്നെത്തുമ്പോഴും ഉത്തരങ്ങള്‍ കിട്ടാക്കനി പോലെ നീളുന്നു.
    ലേഖനം നന്നായി.

    ReplyDelete
    Replies
    1. അതെ റാംജി .ഒരേ വിഹ്വലതകള്‍ ആണ് പലയിടത്തായി പങ്കു വെക്കപ്പെടുന്നത്.. പക്ഷെ, ഒരിക്കലും ഉത്തരങ്ങളിലേക്ക് നീളാത്ത ചോദ്യങ്ങള്‍..

      Delete
  12. ഒരുപാടു ചിന്തിപ്പിക്കുന്ന പോസ്റ്റ്
    ചിന്തിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.. :(

    ReplyDelete
    Replies
    1. ഉത്തരങ്ങള്‍ വളഞ്ഞു പുളഞ്ഞു പോവുകയാണ്..അല്ലെങ്കില്‍ എവിടെയെക്കൊയോ തട്ടി തിരിച്ചു വരികയാണ്..ചോദ്യങ്ങള്‍ ആയി തന്നെ..ജിത്തു..

      Delete
  13. കുറേ ദിവസങ്ങളായി മനസ്സിനെ വല്ലാതെ മദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യമാണ് കാട്ടുകുറിഞ്ഞി ഇന്നിവിടെ എന്നോടും സമൂഹത്തോടും തിരിച്ചു ചോദിച്ചിരിക്കുന്നത്..
    ഈ ചിന്ത മനസ്സിനെ ഇങ്ങിനെ അസ്വസ്ഥമാക്കാനുണ്ടായ കാരണം എന്‍റെ മോളുടെ ഒരു ചോദ്യമാണ്. റ്റി വി കണ്ടുകൊണ്ടിരിക്കേ ഒരു ഡാന്‍സ് പെണ്‍കുഞ്ഞനുഭവിക്കേണ്ടി വരുന്ന നരകയാതനകളെ വിഷമാക്കിയായിരുന്നു, അത് കാണാന്‍ വയ്യെന്ന് കരുതി ചാനല്‍ മാറ്റിയപ്പോള്‍ അവിടെ ന്യൂസില്‍ പെണ്‍കുട്ടിയായി ജനിച്ച മഹാപരാധത്തിന് ജന്മം കൊടുത്ത അഛന്‍ അതു തിരിച്ചു വാങ്ങിയതിന്‍റെ സചിത്ര വാര്‍ത്തയായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ കളിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ കരുതിയ മോള്‍ വല്ലാത്തൊരു മുഖഭാവത്തോടെ എന്നോട് ചോദിച്ചു why i became a girl mamma? ആ ചോദ്യം, ആ മുഖഭാവം..

    എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്,, എന്തിനാ നമ്മളിത്രയും ക്രൂരരാവുന്നത്?
    റിജിനാ, ഈ എഴുത്ത് വളരെ നന്നായി.

    ReplyDelete
    Replies
    1. ഷേയ ...മുന്‍പത്തെ അഭിപ്രായത്തില്‍ ആരിഫ് ഭായി പറഞ്ഞത് പോലെ..അമ്മ മന്സസ്സിന്റെ ആധി ആണ്‍ ഇത്..എന്റെയും നിന്റെതുമടക്കം...ഇത് പോലുള്ള നേച്ചര്‍ സമൂഹത്തില്‍ തുലോം കുറവെന്നു കരുതി നമുക്ക് സമാധാനിക്കാം അല്ലെ? നമ്മുടെ പെണ്മക്കളെ നെഞ്ചോടടുക്കെ പിടിച്ചു കൊണ്ട്റ്റ്..?

      Delete
  14. പെണ്‍കുട്ടികളെ ഒരധികപ്പറ്റെന്ന പോലെ കാണുന്ന മാതാപിതാക്കള്‍ ഇക്കാലത്തും ഉള്ളത് എത്ര സംകടകരമാണ്... പിതാവില്‍ നിന്നും സഹോദരനില്‍ നിന്നും പോലും അവള്‍ സുരക്ഷിതയല്ല എന്നതു എത്ര ലജ്ജാകരം...
    ജാഹിലിയ്യാ അറബിയില്‍ നിന്നും നമുക്ക് വല്ല വ്യത്യാസവുമുണ്ടോ...
    ശക്തമായ പ്രമേയം...നന്നായി എഴുതി....

    ReplyDelete
    Replies
    1. എന്ത് വ്യത്യാസം സലിം ഇക്ക..ഒരു പക്ഷെ ഒരു പടി താഴെ!

      Delete
  15. നെറ്റി ചുളിച്ചു ഒന്ന് നെടുവീര്‍പ്പിടാം അല്ലാതെ ഇതിനൊരു പോംവഴി കണ്ടെത്തുക ബാലികേറാമലയായി തുടരും . സ്ത്രീ എന്നാല്‍ പുരുഷകാമവെറിശമനവസ്തു എന്ന കാഴപ്പാടിലൂടെ നീങ്ങാന്‍ ഇന്റര്‍നെറ്റ്‌, മൊബൈല്‍ അശ്ലീലവും പടര്‍ന്നു പിടിക്കുന്ന മദ്യാസക്തിയും കാരണമായി എടുത്തുകാട്ടാം. ഇപ്പോള്‍ ഇമ്മാതിരി വാര്‍ത്തകള്‍ക്ക് അതിശയോക്തി പകരാന്‍ കഴിയുന്നില്ല . കേട്ട് കേട്ട് കാതുകളിലും മനസ്സിലും മരവിപ്പ് ബാധിച്ച സമൂഹമല്ലേ ചുറ്റുപാടും .....

    ReplyDelete
    Replies
    1. നെടു വീര്പെങ്കിലും ബാക്കി ഉള്ളവര്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാനായെക്കും...ഉപേക്ഷിക്കപ്പെടുന്ന ഓരോ പെണ് കുഞ്ഞിനായും ..എന്നത് ഒരു പ്രതീക്ഷയാണ് ജോഷിയെട്ടാ..

      Delete
  16. വേണ്ടെങ്കില്‍ ഇങ്ങ് തന്നേയ്ക്കൂ....എന്ന് ഞാന്‍ പറയും.

    ReplyDelete
    Replies
    1. ajith
      അങ്ങനെ ഉള്ള മനുഷ്യര്‍ ചിലരെങ്കിലും ഉണ്ട്...ശോഭനയും സുസ്മിത സെന്നുമൊക്കെ അവരുടെ സെലിബ്രിടി പതിപ്പുകള്‍ മാത്രമാണ്..കൊല്ലാതെ ആര്‍ക്കെങ്കിലും വളര്താനെങ്കിലും കൊടുത്തെങ്കില്‍..

      Delete
  17. വായ്യിച്ചു...ഫാലകിനും അഫ്രീനും ശേഷം ഇനി ഒരു പത്ര കോളം വാര്‍ത്ത ഇനി നമുക്കരികില്‍ എത്താന്‍ ഇടയാവാതിരിക്കട്ടെ.

    ReplyDelete
  18. നന്നായി കുറിപ്പ്. എന്തുകൊണ്ട് പെൺകുട്ടികൾക്ക് ജീവിക്കുവാനുള്ള അവസരം നിഷേധിക്കുന്നു എന്ന ചോദ്യം പ്രധാനമാണ്. അല്ലാതെ ഇത് ക്രൂരതയെന്നു പറഞ്ഞതു കൊണ്ടായില്ല എന്നു തോന്നുന്നു. അപ്പോൾ ആൺകുട്ടികളും അവരുടെ അച്ഛനമ്മമാരുമൊക്കെ പ്രതിക്കൂട്ടിൽ കയറുന്നത് കാണാം.

    ReplyDelete
  19. ഇതിനൊക്കെയെതിരെ നമ്മുക്ക് എന്ത് ചെയ്യുവാൻ സാധിക്കും..

    ReplyDelete
    Replies
    1. സമൂഹത്തിനെതിരെ ഒരു മാസ്സ്‌ മൂവ്‌മന്റ്‌ ഒരു വ്യക്തി എന്ന നിലയ്ക്ക്‌ സാധിക്കില്ല..പക്ഷെ ഒരു വ്യക്തി എന്ന നിലയ്ക്ക്‌ നമുക്ക്‌ സധിക്കുന്ന ചിലതുണ്ട്‌..

      Delete
  20. എച്ച്മുവിന്റെ ഒരു ലേഖനം വായിച്ച ഹാങ്ങ്‌ ഓവര്‍ വിട്ടിട്ടില്ല...
    അതിനു മുന്‍പേ ഇതും കൂടി താങ്ങാന്‍ വയ്യ ...

    എന്ത് ചെയ്യാം? മകന് ശേഷം ഒരു പെണ്‍കുട്ടി കൂടി കൂടിയേ തീരു എന്ന് ശടിച്ച എന്നെ പോലൊരു പിതാവിന് താങ്ങാവുന്നതിലും അപ്പുറമാണ് ഇതെല്ലാം ...

    കാലിക പ്രസക്തമായ ഒരു വിഷയം പങ്കിട്ടതിനു നന്ദി ..റെജി

    ReplyDelete
    Replies
    1. ഇങ്ങനെയുള്ള പിതാക്കന്മാര്‍ കൂടി ഉണ്ട് എന്നുല്ലതാഉ ഒരല്‍പ്പമെങ്കിലും ആശ്വാസകരം വേണുവേട്ടാ..

      Delete
  21. ഒരു പെണ്‍കുട്ടിയെ ആഗ്രഹിച്ചു നടക്കുന്ന ആളാ ഞാന്‍ ...!
    പത്രത്തില്‍ അഫ്രീന്റെ മരണം വളരെ സങ്കടത്തോടാ വായിച്ചത് ...എങ്ങിനെ മനുഷ്യന്‍ ഇത്ര ക്രൂരന്‍ ആകാന്‍ സാധിക്കുന്നു ??
    ലേഖനം നന്നായി റെജീ ..!!

    ReplyDelete
    Replies
    1. ഉത്തരങ്ങള്‍ നമുക്കില്ലല്ലോ കൊച്ചു മോള്‍!!

      Delete
  22. പ്രസക്തമായ വിഷയം, റെജി! ഉത്തരമില്ലാത്ത ചോദ്യങ്ങളും.....

    'ഹവ്വ കേഴുന്നു' എന്ന തലക്കെട്ടില്‍ ഞാന്‍ അല്പം കണ്‍ഫ്യൂസ്ഡ് ആയി.... ഹവ്വായ്ക്ക് പെങ്കുട്ടികള്‍ മാത്രമേ ഉള്ളൂ എന്നാണോ? :)

    ReplyDelete
    Replies
    1. "ഹവ്വ കേഴുന്നു" എന്നത്‌ സമാനമായ വിഷയത്തില്‍ എന്റെ ചെച്ചി പണ്ട്‌ എഴുതിയ ഒരു കവിതയുടെ തലക്കെട്ട്‌ ആണ്‌ കായെനും ആബെലും തമ്മില്‍ അടിച്ചപ്പോള്‍ തുടങ്ങിയതാവാം.. ആ അമ്മയുടെ തേങ്ങല്‍..അതിന്നും തുടരുന്നു..

      Delete
    2. chinthaneeyavum, prasakthavumaya post..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane.........

      Delete
    3. നന്ദി ജയരാജ്‌

      Delete
  23. ദിനേനയെന്നോണം പത്രങ്ങളിൽ താളുകളുടെ എണ്ണം കൂടി വരുന്നു ഇത്തരം വാർത്തകൾക്ക്..മനുഷ്യത്വം മരവിച്ച് പോയ ഒരു കൂട്ടം ആളുകൾ, അവറ്റകളുടെ അംഗസംഖ്യ വല്ലാണ്ട് പെരുകിയിരിക്കുന്നു ഇപ്പോൾ.. എണ്ണിയാലും തീരാത്തത്ര ഹീന കൃത്യങ്ങൾ.. ഇനിയെങ്കിലും അഫ്രിൻമാർ ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം..

    ശക്തമായി പറഞ്ഞു റെജി..

    ReplyDelete
    Replies
    1. പറഞ്ഞു പോകും...പെണ്മകളെയും സഹോദരിമാരെയും സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും..!!!!

      Delete
  24. Yoosuf ThottasseriMay 16, 2012 at 3:37 PM

    എന്റെ പൊന്നുമോള്‍ ആയിഷ വന്നതിനു ശേഷം ഇതുപോലുള്ള വാര്‍ത്തകള്‍ എന്നെ വല്ലാതെ അസ്വസ്തമാകിയിരുന്നു പ്രത്യേകിച്ചും അഫ്ഫ്രീതിയുടെയും റയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച കുരുന്നിനെയും ഒക്കെ കേട്ടിട്ട്

    "ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോട് ചോതിക്കപെടുമ്പോള്‍ , താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്". (വി ഖു :81-9,10)

    ജാഹിലിയ്യാ അറബിയില്‍ നിന്നും നമുക്ക് വല്ല വ്യത്യാസവുമുണ്ടോ...
    ശക്തമായ പ്രമേയം...നന്നായി എഴുതി...Reg

    ReplyDelete
    Replies
    1. സര്‍.. വന്നതിനും രണ്ടു വാക്ക് കുറിച്ചതിനും ഏറെ നന്ദി..

      Delete
  25. ഇതേ വിഷയത്തില്‍ വായിക്കുന്ന രണ്ടാമത്തെ പോസ്റ്റ്‌ ആണിത്. പക്ഷെ ഇത് വായിച്ചിരിക്കേണ്ടവരിലേക്ക് എത്തുന്നില്ലല്ലോ എന്നതാണ് സങ്കടം.

    ReplyDelete
    Replies
    1. റോഷന്‍...അതെങ്ങനെ എത്തും..അവരുടെ കണ്ണുകളും കാതുകളും ഇരുക്കെ അടച്ചിരിക്കുകയാണ്...പെന്‍ കുട്ടി എന്നാല്‍ അരുതാത്തത് എന്തോ കേള്‍ക്ക്കുന്നറ്റ് പോലെ ആണ്.. ഉറക്കം നടിക്കുന്നവരെ വിളിച്ചുനര്ത്തുന്നതെങ്ങനെ..

      Delete
    2. This comment has been removed by a blog administrator.

      Delete
  26. ഇവിടെയമ്മമാര്‍
    നൊന്തു പെറ്റരുമ-
    കിടാങ്ങള്‍ തന്‍,
    ചുടുരക്തം
    കവിളില്‍ നിന്നൊപ്പുന്നു.
    ഇതോ നിന്‍ ഗേഹം
    ഈ ഗാന്ധാരം..?

    ReplyDelete
  27. ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞുള്ളു . മനുഷ്യന്‍റെ പൈശാചിക മുഖം അറിവുകള്‍ കൂടുന്തോറും വികൃതമാകുന്നു . കാലത്തിന്‍റെ ഈ കറുത്ത കൈകള്‍ കാണുമ്പോള്‍ പേടി തോന്നുന്നു .കാലിക പ്രാധാന്യമുള്ള ചിന്ത പങ്കുവെച്ചതിനു നന്ദി ,നല്ല വിവരണത്തിന് ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  28. പ്രമുഖ വനിതകള്‍ ഭരിക്കുന്ന നമ്മുടെ ഭാരതത്തില്‍ വനിതകള്‍ ഒട്ടും സുരക്ഷിതര്‍ അല്ല എന്ന വിരോധാഭാസം ചൂണ്ടിക്കാട്ടിയത് വളരെ നന്നായി.
    ബ്ലോഗുകളില്‍ ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ നടക്കണം

    ReplyDelete
  29. എല്ലാ നിറങ്ങളെക്കുറിച്ചും
    കറുപ്പിലെഴുതാം
    നിറങ്ങളാവേശിച്ച
    ജീവിതങ്ങളെക്കുറിച്ചും.

    നിറം വാര്‍ന്ന
    വേദനകളെക്കുറിച്ച്
    ചോരനിരമുള്ള
    ഓര്‍മ്മപ്പശയുണങ്ങിയ
    കടലാസിലെഴുതാം .

    ഞരമ്പിലെ വീഞ്ഞിന്‍റെ
    ചുവപ്പുനിറത്തിലെഴുതാന്‍
    തെരുവു യുദ്ധങ്ങള്‍
    ഖിന്നത നിറച്ച
    മുറിവിന്‍റെ
    പേന വേണം.

    ഏല്ലാവര്‍ക്കും
    അവരുടേതായ കാരണങ്ങളാല്‍
    ഒരു പേനയും
    ആത്മാവിലൊരു
    കടലാസുമുണ്ട്.

    എന്നാല്‍
    അച്ഛനോ ,അയല്‍ക്കാരനോ
    പകര്‍ത്തിത്തന്ന
    ഇടിത്തീ നിറമുള്ള
    ഓര്‍മ്മകളെ
    ചാരമായിപ്പോയ കടലാസില്‍
    അവള്‍
    എങ്ങനെ
    പകര്‍ത്തിയെഴുതും..????

    ReplyDelete
  30. വളരെ വൈകിയാണീ പോസ്റ്റ്‌ കണ്ടത്. ഇതെഴുതിയതിനും എന്റെ വായനയ്ക്കുമിടയില്‍ എത്രയോ സമാന സംഭവങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. അഭിനവ ജാഹിലിയ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്മാരാവാന്‍ മത്സരിക്കുന്ന നമ്മള്‍ക്ക് ആരെയാണ് കുറ്റപ്പെടുത്താന്‍ കഴിയുക? ഒരു വാക്യം മനസ്സില്‍ അവശേഷിക്കുന്നു. "കുഴിച്ചു മൂടപ്പെട്ട പെണ്‍കുരുന്നുകള് ചോദിക്കുമത്രേ..തങ്ങള്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്ന്" ‍ അത് തന്നെയാണ് ഏക ആശ്വാസവും!

    ReplyDelete
  31. മനസ്സിനെ പലപ്പോഴും കീറി മുറിക്കുന്ന ഒരു വിഷയം ആണ്.. വസ്ത്ര സ്വാതന്ത്രത്തിനും മറ്റും പൊരുതുന്നതിനു മുന്‍പ് പ്രിയപ്പെട്ട വനിതകളെ നിങ്ങള്‍ ജനിക്കാനുള്ള സ്വാതന്ത്രത്തിനു പൊരുതു എന്ന് പറഞ്ഞു പോകുന്നു മനസ്സ്. വളരെ പ്രസക്തമാണീ എഴുത്ത്..

    ReplyDelete
  32. ഗര്‍ഭപാത്രത്തില്‍ ഞാനൊരു കൃമിയായ് അള്ളിപ്പിടിച്ചു കിടക്കവേ അവശതയോടെ അമ്മ പറഞ്ഞു " വേണ്ടായിരുന്നു".

    പിറന്നപ്പോള്‍ , പെണ്ണാണെന്നറിഞ്ഞ നിമിഷം- അച്ഛന്‍ പറഞ്ഞു " വേണ്ടായിരുന്നു".

    വിവാഹപ്രായമെത്തിയപ്പോള്‍ പണവും സ്വര്‍ണവും എന്റെ തൂക്കമെത്താതെ വന്നപ്പോള്‍ അച്ഛനും അമ്മയും ഒന്നിച്ചു പറഞ്ഞു. " വേണ്ടായിരുന്നു".

    വിവാഹശേഷം ഭര്‍ത്താവ് കൂട്ടുകാരോട് പറഞ്ഞു " വേണ്ടായിരുന്നു".

    ജീവിത സായാഹ്നത്തില്‍ ഒരത്യാഹിതത്തില്‍പ്പെട്ടപ്പോള്‍ മക്കള്‍ ഓടിയെത്തി . മരണാസന്നയായ ഞാന്‍ പൊടുന്നനെ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ മക്കളുടെ കണ്ണുകള്‍ ഡോക്ടറോടു പറഞ്ഞു "വേണ്ടായിരുന്നു".

    എനിക്കും തോന്നുന്നു . എന്തിനീ ജന്മം? " വേണ്ടായിരുന്നു".

    ReplyDelete
  33. ഏകദേശം ഒരു വര്‍ഷം മുന്‍പെഴുതിയ കുറിപ്പ് ആണെങ്കിലും വിഷയം എത്ര കാലികം ആണ്..സ്ത്രീ എന്ന ജന്മത്തിനു നേരെ പാഞ്ഞടുക്കുന്ന അതിക്രമങ്ങള്‍ ഒന്നിനു പിറകെ ഒന്നായ് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വെറും ഒരു കാഴ്ച്ചക്കാരിയോ കേള്‍വിക്കാരിയോ മാത്രമായി ഉള്‍വലിയാനല്ലെ എനിക്കാവുന്നുള്ളൂ എന്നോര്‍ത്ത് ഉള്ളില്‍ നുരയുന്ന അരിശത്തോടെ എന്നെ തന്നെ പഴി പറയട്ടെ..ആര്‍ക്കാണിതിനൊരു മാറ്റം കൊണ്ടു വരാന്‍ കഴിയുക ..സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുകയല്ലാതെ വേറൊന്നും ചെയ്യാനാവുന്നില്ലല്ലോ ...എല്ലാം രാഷ്ട്രീയ കണ്ണിലൂടെ കാണുന്ന സ്ത്രീ നേതാക്കളും അവരുടെ ശ്രുതി പാഠകരായ് വര്‍ത്തിക്കുന്ന സാംസ്കാരിക നായികമാരും തിമിര്‍ത്താടുന്ന ഒരു നാട്ടില്‍ വെറും ഒരു പെണ്ണായ ഞാനിതില്‍ കൂടുതല്‍ എന്തു ചെയ്യാനാണ്..പെണ്‍ ജന്മം ദുര്‍ബലര്‍ മാത്രമല്ല നിഷ്ക്രിയരും നിസ്സംഗരുമാണെന്നു മനസ്സിലാക്കി ശത്രുപക്ഷം അവരുടെ തേര്‍വാഴ്ച്ചകള് ‍ തുടരും ...പെണ്‍കുഞ്ഞുങ്ങളെ നിങ്ങൾ സ്വയം തയ്യാറാവുക ...നിങ്ങൾ ഒരു പടക്കളത്തിലെക്കാണ് പിറന്നു വീഴുന്നത്..

    ReplyDelete
  34. സമാന മൃഗീയതകൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു, എവിടെയാണ് പിഴവുകൾ സംഭവിക്കുന്നത്‌.,

    ReplyDelete
  35. പഴയൊരു പോസ്റ്റ്‌ ആണെങ്കിലും സമകാലികപ്രസക്തി നിലനില്‍ക്കുന്നു..
    ചിക്കന്‍സ്ടാളുകളിലെക്ക് വളര്‍ത്തിയെടുക്കുന്ന ബ്രോയിലര്‍ കോഴികളുടെ അവസ്ഥയാണ് ഇന്നത്തെ നമ്മുടെ നാട്ടിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക്. പൂര്‍ണ്ണവളര്ച്ചയെത്തുന്നതിനു മുന്‍പ്‌ എത്രയും പെട്ടന്ന് വിവാഹകമ്പോളത്തിലേക്ക് വലിച്ചെറിയാനാണ് എല്ലാവര്ക്കും തിടുക്കം.
    എന്റെ അഭിപ്രായത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം എന്നതിനപ്പുറം നിശ്ചിതവിദ്യാഭ്യാസം, അത് കഴിഞ്ഞു സ്വന്തമായി ജോലി...ഇതിനു ശേഷം മാത്രം വിവാഹം എന്ന രീതി കൊണ്ടുവരണം. സ്വന്തമായി ജോലി കിട്ടിയിട്ട് മാത്രമേ വിവാഹം കഴിക്കൂ, അല്ലെങ്കില്‍ എനിക്ക് ഇഷ്ടമുള്ളത്ര പഠിച്ചിട്ട് മാത്രമേ വിവാഹം കഴിക്കൂ എന്ന് പെണ്‍കുട്ടികള്‍ ഒന്നടങ്കം തീരുമാനമെടുത്താല്‍ ഇന്നത്തെ അവസ്ഥയ്ക്ക് വലിയൊരു മാറ്റം വരും.

    ReplyDelete
  36. nalla lekhanam. congrats rejina..

    ReplyDelete

www.anaan.noor@gmail.com

ജാലകം