'ലിഖ്തെ ലിഖ്തെ ലവ് ഹോജായെ' എന്ന് റോട്ടോമാക് പേനയുമായി രവീണ ടാണ്ഡന്‍ ചിരിക്കുന്നതിന് മുമ്പുള്ള കഥയാണ്. വെളുത്ത മേനിയും നീലത്തലയുമായി ഒരു കോണ്‍വെന്റ് സ്കൂളിലെ കുട്ടിയെ പോലെ അച്ചടക്കത്തോടെ റെയ്നോള്‍ഡ്സ് പോക്കറ്റുകളില്‍ തല നീട്ടി ഇരിക്കുന്നതിനും മുമ്പുള്ള കാലം. അക്കാലത്തെ കുട്ടികള്‍ക്കെല്ലാം മഷിമണമുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. തൊട്ടതെല്ലാം മഷിയില്‍ മുക്കുന്ന ഒരുണ്ടക്കണ്ണന്‍ ചങ്ങാതി.
തുണികൊണ്ടുള്ള പുസ്തക സഞ്ചിയിലാണ് ആളുടെ വാസം. നടക്കുമ്പോള്‍ , സ്ഥാനം തെറ്റി കിടന്ന് കലമ്പല്‍ ഉണ്ടാക്കുന്ന പ്രൊട്രാക്ടറിന്റെയും കോമ്പസിന്റെയും ഒക്കെ ഒപ്പം ഇന്‍സ്ട്രുമെന്റ് ബോക്സിനുള്ളില്‍ സദാ ഉറക്കം തൂങ്ങിക്കിടക്കും. അത്യാവശ്യക്കാര്‍ക്ക് വേണമെങ്കില്‍, പേന എന്നൊക്കെ വിളിക്കാമെങ്കിലും അവൻ അത് സമ്മതിക്കുമോ?! . വെറും പേനയല്ല, പേനകളുടെ രാജാവാണ് എന്നാണ് ഭാവം.
ലക്ഷണമൊത്ത രൂപമാണ്. അത്യാവശ്യത്തിന് പൊക്കവും വണ്ണവും. ആരും നോക്കിപ്പോവുന്ന തൊപ്പി. എത്ര കുടിച്ചാലും തീരാത്ത ദാഹത്തോടെ വയറ്റിലെ മഷിപ്പാത്രം. സ്വര്‍ണ്ണ നിറത്തിലോ വെള്ളി നിറത്തിലോ ആയിരിക്കും നിബ്ബ്. മൊത്തത്തില്‍, ഒരു ആഢ്യ ഭാവം! . ഞെളിഞ്ഞു നടത്തം !. കാര്യം മഷി കുടിയന്‍മാരാണ് എങ്കിലും അവരിലുമുണ്ട് പല ജാതി മത വര്‍ഗക്കാര്‍. ഓര്‍ഡിനറി മുതല്‍ ഹീറോ, പാര്‍ക്കര്‍, ഷിഫേഴ്സ് പേനകള്‍ വരെ. കാശിനും ഗമയ്ക്കും അനുസരിച്ച് ആളുടെ ഗെറ്റപ്പ് മാറിക്കൊണ്ടിരിക്കും. എഴുത്തിന്റെ ഒഴുക്കിലും അതിരുകള്‍ എഴുതി മായ്ക്കുന്ന തിരക്കിലുമെല്ലാം ഈ വര്‍ഗവ്യത്യാസം അസാരം പ്രതിഫലിക്കും. എങ്കിലും, പരന്ന നിബ്ബുള്ള ഓര്‍ഡിനറിക്കാര്‍ മുതല്‍ കുഞ്ഞന്‍ നിബ്ബും കറുത്ത ഉടലും സ്വര്‍ണ്ണത്തൊപ്പിയും ഉള്ള ഹീറോ പേനകള്‍ വരെ അരിസ്റ്റാക്രാറ്റുകളാണ്.
അങ്ങിനെയൊക്കെയാണ് ജാതകമെങ്കിലും അത്ര എളുപ്പത്തിലൊന്നും കിട്ടണമെന്നില്ല മഷിപ്പേന. അതിനിത്തിരി സീനിയോറിറ്റി വേണം. എഴുതാനൊക്കെ പഠിക്കുന്നത്ര സീനിയോറിറ്റി. കിട്ടിയാല്‍ തന്നെ അധികം നാളുകള്‍ അതിനെ കൊണ്ടു നടക്കാനും പാടാണ്. മഷി ചീറ്റി ശത്രുവിനെ പായിക്കുന്ന മല്‍സ്യത്തെ പോലെ അവന്‍ ഉടമസ്ഥയ്ക്ക് കാര്യമായ പണി കൊടുത്തിരിക്കും. ഇതിനിടയിലാണ് പേന മറന്നുപോവുക, കളഞ്ഞുപോവുക തുടങ്ങിയ കലാപരിപാടികള്‍. എങ്കിലും, ബാഗിലോ ഇന്‍സ്ട്രുമെന്റ് ബോക്സിലോ ഒക്കെയായി പുള്ളി കൂടെത്തന്നെ നടക്കാറാണ് പതിവ്.
ഇത്തിരി കൂടി മുതിരുമ്പോഴാണ് ഹീറോ പേനയ്ക്ക് അവകാശവാദം ഉന്നയിക്കാനുള്ള യോഗ്യത കൈയിലെത്തുന്നത്. ഹെസ്കൂള്‍ ക്ലാസിലൊക്കെ എത്തുമ്പോഴേക്കും മിക്കവാറും പിള്ളേരുടെ കൈയില്‍ സ്വര്‍ണ്ണത്തൊപ്പിയും കറുപ്പോ നീലയോ തവിട്ടോ ഉടലുമുള്ള ഹീറോ പേന എത്തിയിരിക്കും. ആളു ചൈനക്കാരനാണ്. തൊപ്പിയുടെ താഴെ ചൈനീസ് ലിപിയില്‍ പേരെഴുതിയിട്ടുണ്ടാവും. ഗള്‍ഫില്‍ നിന്നാണ് മൂപ്പീന്ന് സാധാരണ എത്താറ്. നാട്ടിലെ കടകളിലൊക്കെ കിട്ടാറുണ്ടെങ്കിലും വിലയല്‍പ്പം കൂടതലായതിനാല്‍ സാധാരണ പിള്ളേര്‍ക്ക് കിട്ടാന്‍ പാടാണ്. ഉരുട്ടി ഉരുട്ടി ഒരു പാട് എഴുതിയാലാണ് അതിന്റെ നിബ്ബ് ഒന്നു പാകമാവുക. ആവശ്യത്തിന് തേഞ്ഞു കഴിഞ്ഞാല്‍, പിന്നൊരു കുതിപ്പാണ്. കര്‍ക്കിടകത്തിലെ ഇറ വെള്ളം പോലെ അത് പാഞ്ഞു നടക്കും. പരീക്ഷയ്ക്ക് ഒക്കെ എഴുതുമ്പോള്‍, അക്ഷരങ്ങള്‍ക്കൊക്കെ ഒരു ഗമയൊക്കെ വരും.
എഴുത്തു മാത്രമല്ലാത്ത മറ്റൊരുദ്യോഗവും ഹീറോ പേനയ്ക്ക് അന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ ഹീറോ പേനയ്ക്കായിരുന്നു ഈ അധിക ചുമതല. സംഗതി പൊട്ട് ഉണ്ടാക്കലാണ്. സ്കൂളിനടുത്തുള്ള പറമ്പിലും വീട്ടു പറമ്പിലുമൊക്കെ സമൃദ്ധമായി ഉണ്ടായിരുന്ന ഒരു വലിയ പൂവുണ്ടായിരുന്നു. മുള്ളുകള്‍ കൊണ്ട് ചെടികള്‍ കാര്യമായി സംരക്ഷിച്ചു പോരുന്ന പൂവിന്റെ ഇതളുകള്‍ക്ക് അത്യാവശ്യം കട്ടിയുണ്ടാവും. അതിന്റെ നെഞ്ചിലേക്ക് ഈ പേനയുടെ തലപ്പാവ് ഇറക്കിവെക്കുകയാണ് ചെയ്യുന്നത്. കാര്യമായി അമര്‍ത്തുമ്പോള്‍ പുഷ്പദളം വട്ടത്തിലിങ്ങനെ മുറിഞ്ഞുപോരും. പൊട്ടായി മാറും. നെറ്റിയില്‍ വട്ടത്തിലൊരു ആകര്‍ഷണമായി അതു മാറും.
അങ്ങിനെയെങ്ങിനെയുള്ള ഒരു ഹീറോപേന ഏറെക്കാലം എന്റെ ബോക്സിലുമുണ്ടായിരുന്നു. കുനുകുനാന്നെഴുതുന്ന ഉശിരനൊരു മഷിപ്പേനയായിരുന്നു അത്. എഴുതിത്തുടങ്ങിയാല്‍ മതി, ബാക്കി കാര്യങ്ങള്‍ അവന്‍ തീരുമാനിക്കും. റഷ്യന്‍ കുട്ടിക്കഥകളില്‍ കണ്ടു പരിചയിച്ച കുതിരയെപ്പോലെ പുള്ളി ഒരോട്ടമങ്ങ് ഓടും. വലിയ എസ്സേ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം എഴുതുമ്പോള്‍ നമുക്കൊപ്പം അവനും കിതയ്ക്കും.
എന്നാല്‍, പരീക്ഷക്കാലത്ത് അദ്ദേഹത്തിന് വിശ്രമമാണ്. ആ സമയത്ത് മറ്റൊരു അതിഥി താരം സ്റ്റേജിലേക്ക് കയറി വരും. പരീക്ഷക്കാലത്തു മാത്രം അലമാരയില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പാര്‍ക്കര്‍ പേനയും നീല ഷിഫേഴ്സ് പേനയുമുണ്ട്. പഠിച്ചുറച്ച കൈകള്‍ക്ക് കൂടുതല്‍ മിഴിവും താളവും നല്‍കുക അവരിലൊരാളാവും. ചേച്ചിയുടെ കാലം തൊട്ടേ അതാണ് രീതി. പരീക്ഷ തുടങ്ങുന്ന ദിവസം അതു എടുത്തു തരുന്ന ഒരു ചടങ്ങുണ്ട്. യുദ്ധത്തിനു പോവുന്ന തച്ചോളിപ്പയ്യന് ചുരികയും ഉറുമിയും എടുത്തു കൊടുക്കുന്നതു പോലൊരു ചടങ്ങാണ്. വിറച്ചു വിറച്ചാണ് അതു വാങ്ങുക. പരീക്ഷാ ഹാളില്‍ എത്തുമ്പോഴക്കും അതു കൊണ്ട് എഴുതാന്‍ മനസ്സ് ധൃതികൂട്ടുന്നുണ്ടാവും. പരീക്ഷ തീര്‍ന്നു കഴിഞ്ഞാല്‍, അത് സറണ്ടര്‍ ചെയ്യണം. അച്ഛന്റെ മര അലമാരയില്‍ അടുത്ത പരീക്ഷ വരെ അതങ്ങിനെ കിടക്കും.
കൂട്ടത്തില്‍ മറ്റൊന്നു കൂടിയുണ്ട്, പറയാന്‍ മറന്നു.പരീക്ഷാ സ്പെഷ്യലായി അലമാരയില്‍നിന്ന് പ്രത്യേകമായി എടുത്തു തരുന്ന വകയാണ്. കറുത്ത സ്ട്രാപ്പ് ഉള്ള എച്ച്.എം.ടിയുടെ റിസ്റ്റ് വാച്ച്. അതും പരീക്ഷാ ദിവസമാണ് കിട്ടുക. പരീക്ഷ തുടങ്ങുമ്പോള്‍ മുതല്‍ അതിലായിരിക്കും ശ്രദ്ധ. സമയം നോക്കിയുള്ള അഭ്യാസമുറകള്‍ക്ക് അതില്ലാതെ പറ്റില്ല. എങ്കിലും, ഇഷ്ടപ്പെട്ട ചില ചോദ്യങ്ങള്‍ക്കൊക്കെ സമയം നോക്കാന്‍ മറന്നു പോവും. നന്നായറിയാവുന്ന ചോദ്യങ്ങളാണ്. എഴുതിയാലും എഴുതിയാലും തീരാത്ത ചോദ്യങ്ങള്‍. ആവേശഭരിതയായി എഴുതിപ്പോവുന്നതിനിടെ പെട്ടെന്നായിരിക്കും വാച്ച് നോക്കിപ്പോവുക. കരുതിയതിലും സമയം ആയിട്ടുണ്ടാവുമെന്ന് ഉറപ്പ്. പിന്നെ, തിരിച്ചോട്ടമാണ്. ആ ഉത്തരം എങ്ങിനെയെങ്കിലും അവസാനിപ്പിച്ച്, ബാക്കിയുള്ള ചോദ്യങ്ങളിലേക്ക് പാഞ്ഞു ചെല്ലും. പാര്‍ക്കര്‍ പേനയുടെ അതേ തല വിധിയാണ് വാച്ചിനും. പരീക്ഷ കഴിഞ്ഞാല്‍, അലമാരക്കകത്തേക്കു തന്നെ ചെല്ലണം.
പെന്‍സിലില്‍ നിന്ന് പേനയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ അഞ്ചാം ക്ലാസ്സുകാരി , 'അമ്മേ , ഇനി മുതല്‍ മഷിപ്പേന വേണം എന്ന് ടീച്ചര്‍ പറഞ്ഞു'വെന്ന് പറഞ്ഞ് പേനയ്ക്ക് വേണ്ടി തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. അങ്ങനെ ആണ് പേന ഓര്‍മ്മകളില്‍ മഷി പടര്‍ത്തി ഇറങ്ങി വന്നത്. കഴിഞ്ഞ ദിവസമാണ് അവള്‍ക്കുവേണ്ടി ഒന്നു വാങ്ങിയത്. ഒപ്പം ഒരു പാട് കാലം കൂടെ ഉണ്ടായിരുന്ന ചെൽ പാർക്കിന്റെ മഷി കുപ്പിയും ..അവരുടെ തലമുറയ്ക്ക് മഷിപ്പേനയൊന്നും ഒരത്ഭുത വസ്തുവേയല്ല. കടയില്‍ ഹീറോ പേനയൊക്കെ കണ്ടു. ഒന്നും പഴയതുപോലെയല്ല. മൊത്തത്തില്‍ ചില മാറ്റങ്ങള്‍. കൂടുതല്‍ ചോദിച്ചപ്പോള്‍ കടക്കാരന്‍ തന്നെ കാര്യം പറഞ്ഞു, ഒന്നും ഒറിജിനലല്ല, ചൈനയില്‍നിന്നു ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഡ്യൂപ്ലിക്കേറ്റിന്റേതാണ്!
ഇപ്പോള്‍ എത്രയോ കാലമായി വിരല്‍ തുമ്പില്‍ മഷി പടര്‍ന്നിട്ട്. എത്രയോ കാലമായി മഴയത്ത് അരികു കുതിരുന്ന പുസ്തകങ്ങളില്‍ മഷി പടര്‍ന്നിട്ട്.
തെളിയുന്നില്ലല്ലോ എന്ന് പറഞ്ഞ് ഒരു കുടച്ചിലിനു മുന്‍പില്‍ ഇരിക്കുന്ന ഇരട്ട മുടിപ്പിന്നലുകാരിയുടെ ഷര്‍ട്ടില്‍ തെറിച്ചു വീണ നീല തുള്ളികളെ 'അയ്യോ' എന്ന് നാവു കടിച്ച് പറയാതൊളിപ്പിച്ചത്.
ഒഴിവു പിരീയടുകളിൽ നോട്ടു ബുക്കിൽ നിന്ന് കീറിയെടുക്കുന്ന ഏടുകളിൽ മഷി കുടഞ്ഞ് അതിനെ ചെറുതായി മടക്കി മടക്കി പിന്നെ നൂർത്തെ ടുക്കുമ്പോൾ കിട്ടുന്ന അപരിചിത ഭൂഖണ്ഡങ്ങൾ ...
എങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഒരു കാലമുണ്ട്, മഷി കോരിയൊഴിച്ചതുപോലെ പായുന്നു.
മഷിപ്പേനയില്‍ എഴുതാത്തവര്‍ ഇക്കൂട്ടത്തിലുണ്ടോ?
ReplyDeleteപണ്ടു പണ്ട്, വിരലുകളില്‍ മഷിയുടെ ചാറ്റല്‍മഴയേറ്റ്
നീലമഷിയില്‍ സ്വപ്നങ്ങള്‍ കാണാത്ത ആരുണ്ട്?
This comment has been removed by the author.
ReplyDeleteഎത്ര മനോഹരമായിട്ടാണ് നിങ്ങൾ ഓർമകൾക്ക് നിറങ്ങൾ പിടിപ്പിക്കുന്നത്! എത്ര സുന്ദരമായിട്ടാണ്, അതിലേറെ എത്ര അയത്നലളിതമായിട്ടാണ് താങ്കളുടെ 'പേന' സഞ്ചരിക്കുന്നത്! അസൂയാർഹമായ എഴുത്തുശൈലി. "പേനകൊണ്ട് എഴുതാൻ പഠിപ്പിച്ച നിന്റെ നാഥൻ അത്യുദാരൻ!" (വി.ഖു.)
ReplyDeleteവള്ളിനിക്കറിട്ട ബാല്യകാലകൗതുകങ്ങളുടെ ക്ലാവ്പിടിച്ചൊരു ഓർമക്കാലം. അവധിക്കുവന്ന പ്രിയപ്പെട്ട ഉപ്പയുടെ കൈയുംപിടിച്ച് കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഡോക്ടറെ കണ്ട്, അന്നത്തെ മറ്റൊരുകൗതുകമായിരുന്ന ഓട്ടോറിക്ഷയിൽ പാളയം ബസ്റ്റാന്റിൽ ചെന്ന് നാട്ടിലേക്കുള്ള ബസിൽ കയറിയിരുന്നൊരു മഴക്കാലസന്ധ്യ. നിറയെ പോക്കറ്റുകളുള്ള പ്രത്യേകതരം ഓവർ കോട്ടിട്ട്, കീശകളിൽ നിറയെ, വൈവിധ്യമുള്ള പേനകൾ പ്രദർശിപ്പിച്ച്, ബസിലേക്ക് കയറിവന്ന ഒരു പേനക്കച്ചവടക്കാരൻ ഓർമയിൽ ഇന്നും ഒരു ശിലാലിഖിതം പോൽ മായാതെ നില്പുണ്ട്. ആ ഓർമയുടെ മാഷിനീലനിറം ഇപ്പോഴും മങ്ങാതെ നില്ക്കാനുള്ള കാരണം, അദ്ദേഹം അന്ന് പറഞ്ഞ ഒരുവാക്യമാണ്. തന്റെ പേനകളുടെ ഗുണഗണങ്ങൾ വിശദീകരിക്കവെ അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: "ലോകത്തെ ഏതുഭാഷയും എഴുതാൻ കഴിയുന്ന പേന!"
അത്ഭുതത്തോടെ കണ്ണുമിഴിച്ച് അയാൾ കാട്ടിത്തന്ന പേനയിലേക്ക് നോക്കിനിന്നു. ലോകത്തെ ഏതുഭാഷയും എഴുതാനറിയുന്ന പെന്ന്! ഒരു പുഞ്ചിരിയോടെ എന്റെ ഉപ്പ, എന്റെ പ്രിയപ്പെട്ട ഉപ്പ എന്റെ മുഖത്തേക്ക് നോക്കി.അതിശയത്തിന്റെ കൊച്ചുകണ്ണുകളിലേക്ക് പിതൃവാത്സല്യത്തിന്റെ നക്ഷത്രത്തിളക്കം വിരുന്നുവന്നു. ഉപ്പ ചോദിച്ചു - അതുവേണോ? സന്തോഷത്തിന്റെ അറബിക്കടൽ മുന്നിൽ.
പേന ഒരു ഒന്നാം ക്ലാസുകാരന് അപ്രാപ്ര്യമായിരുന്നു അന്നുവരെ. വിവധ തരം സ്ലേറ്റ് പെൻസിലുകൾ വാങ്ങിത്തന്നിരുന്നു, വല്യുപ്പ. 'പെന്ന്' കുട്ടികൾക്ക് പാടില്ലായിരുന്നു; അത് മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് മാത്രമുള്ളതാണ്.
പേന കൈയിൽ പിടിച്ചാണ് അന്നുറങ്ങിയത്. പിറ്റേന്ന് സ്കൂളിൽ ചെന്ന് എല്ലാവർക്കും കാണിച്ചുകൊടുക്കണം, 'എല്ലാ ഭാഷയിലും എഴുതാൻ പറ്റുന്ന പെന്നി'നെ. ഭാഷ എന്നാൽ എന്താണെന്ന് അറിയില്ലെങ്കിലും എല്ലാറ്റിനും കഴിവുള്ള ഒരു മാന്ത്രിക വസ്തു എന്നായിരുന്നു/ എന്നായിരിക്കണം അന്ന് മനസ്സിലാക്കിയത്. പിന്നീട്, ആറാം ക്ലാസിൽ വെച്ച് സ്കൂളിൽ നടന്ന സയൻസ് ക്വിസിൽ സമ്മാനമായി പ്രൊഫ. ശിവദാസ് സാറിന്റെ 'വായിച്ചാലും, വായിച്ചാലും തീരാത്ത പുസ്തകം' കിട്ടിയപ്പോൾ അതേ കൗതുകം മനസ്സിൽ വന്നതും ഓർക്കുന്നു!
മഷിയൊലിച്ച് കുപ്പായം വൃത്തികേടായ മുതിർന്നകുട്ടികളെ കണ്ടിട്ടുണ്ട്. യു.പി.സ്കൂളിൽ എത്തിയപ്പോൾ, ഒരു ചങ്ങാതി, പത്താം ക്ലാസുകാരുടെ കൈവിരലിൽ എപ്പോഴും മഷിപുരണ്ടിരിക്കും, കാരണം അവർക്ക് ഒരുപാട് എഴുതാൻ ഉണ്ടായിരിക്കും എന്ന് പറഞ്ഞിരുന്നു. അത് കാണാൻ, പത്താംക്ലാസുകാരുടെ പിന്നാലെ നടന്ന് സൂക്ഷിച്ചുനോക്കിയിരുന്നു; നിരാശയായിരുന്നു, ഫലം.
എഴിൽ പഠിക്കുമ്പോഴാണ് ഷംസു മാഷ് റെയ്നോൾഡ്സ് പേനയെക്കുറിച്ച് പറഞ്ഞുതന്നത്. നീലത്തൊപ്പിയിട്ട വെള്ളക്കാരൻ. ഞങ്ങൾ അതിന്റെ പേര് കുറിച്ചെടുത്തു. 045 Reynolds Fine Carbure എന്നോ മറ്റോ... അതും കഴിഞ്ഞ് കുറെ മാസങ്ങൾക്ക് ശേഷമേ മൂപ്പർ ഞങ്ങളുടെ നാട്ടിലെ മാർകറ്റിൽ എത്തിയുള്ളൂ എന്നോർക്കുന്നു.
ഓർമയുടെ കൂട് ഇനിയും തുറന്നിടൂ, സൗന്ദര്യമുള്ള അക്ഷരപ്പറവകളായി അവ പരിലസിക്കട്ടെ.
സ്കൂള്‍ മാഷന്മാരുടെ (അന്ന് അധികവും അദ്ധ്യാപകര്‍ ആയിരുന്നു) കയ്യില്‍ കോപ്പിയെഴുത്ത് നോക്കാന്‍ മഷിയില്‍ മുക്കി എഴുതുന്ന ഒരു പേനയും ഉണ്ടായിരുന്നു. വലിയ നിബ്ബാണ് അതിന്. ചുവന്ന ഒരു മഷിക്കുപ്പി ടേബിളിലും ഉണ്ടാകും. ഞങ്ങള്‍ പഠിക്കുമ്പോള്‍ ഒരു ചുള്ളി മാഷ് ഉണ്ടായിരുന്നു. ഭയങ്കര പിച്ച് കാരനായിരുന്നു പുള്ളി. പുള്ളി പിച്ചുന്നത് ഈ പേനയുടെ കേടായ നിബ് വിരലുകളില്‍ ചേര്‍ത്താണ്. ചുള്ളി മാഷുടെ പിച്ച് വാങ്ങി ക്ലാസ്സില്‍ മൂത്രമൊഴിക്കാത്ത കുട്ടികള്‍ ഇല്ലായിരുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി.
ReplyDeleteഓര്‍മ്മകള്‍ എത്ര സുന്ദരം.
പഴയകാല ഓര്‍മ്മകള്‍ നന്നായിരിക്കുന്നു...
ReplyDeleteസ്റ്റീല്‍പേനയെപറ്റി ഓര്‍ക്കുന്നോ? നിബ്ബ് തുമ്പില്‍ ഉറപ്പിച്ച് മഷിക്കുപ്പിയില്‍ നിന്ന് മഷിമുക്കിയെടുത്ത് എഴുതുന്ന പേന.ഒപ്പം ഒപ്പുകടലാസും വേണം.അല്ലെങ്കില്‍ മഷി എല്ലായിടവും പടര്‍ന്നുപിടിക്കും.മഷിക്കുവേണ്ടി മഷിക്കട്ട വാങ്ങി വെള്ളമൊഴിച്ച് ചാലിച്ചെടുക്കും.ആ മഷിക്കുപ്പി സഹിതമായിരിക്കും സ്കൂളിലേക്കുള്ള യാത്ര.ഇന്ന് സ്റ്റീല്‍പെന്നും
ഓര്‍മ്മയായി..............
ആശംസകള്‍
മഷി ലീക്ക് ആകും എന്ന് ഒരു തകരാര് ഉണ്ടായിരുന്നു മഷിപ്പേനകള്‍ക്ക് .നിബ്ബ് ആണെങ്കില്‍ ഒരല്‍പം അമര്‍ത്തി എഴുതിയാല്‍ ഒടിയും അല്ലെങ്കില്‍ വളയും .പിന്നെ അരിശം തീര്‍ക്കാന്‍ മഷി കുടഞ്ഞു വിടുന്ന ഒരു പ്രയോഗവും അന്ന് ക്ലാസുകളില്‍ സര്‍വ്വ സാധാരണമായിരുന്നു .
ReplyDeleteപക്ഷെ കയ്യക്ഷരം നന്നാക്കാന്‍ അത്യുത്തമം .ചെറുപ്പത്തില്‍ ഉള്ള പേനകള്‍ ഒക്കെ കുത്തിയൊടിച്ചു കളഞ്ഞെങ്കിലും ,പലപ്പോഴും പ്രിയപ്പെട്ടവര്‍ സമ്മാനമായി തന്ന പേനകള്‍ പോലും നഷ്ടപ്പെട്ടെങ്കിലും ഓര്‍മ്മകള്‍ക്കായി ഞാന്‍ ഇപ്പോഴും മഷിപ്പേന ആണ് വാങ്ങാറ്.വില വല്ലാതെ കൂടി .പക്ഷെ മഷി ഒഴിക്കേണ്ട .മഷി നിറച്ച കാര്‍ട്രിഡ്ജു കിട്ടും ,വാങ്ങി ഫിറ്റ് ചെയ്‌താല്‍ മതി .ലീക്ക് ആകുന്ന പ്രശ്നവും ഇല്ല
ഓർമ്മച്ചെപ്പിൽ മാറാലപിടിച്ചുകിടന്ന ചില ഓർമ്മകൾ.. പൊടിതട്ടിയെടുക്കാൻ സഹായിച്ചു ... നന്ദി..
ReplyDeleteമനോഹരമായ ഓർമ്മകൾ... ഡിഗ്രി കഴിയുന്നത് വരെയും മഷിപ്പേന തന്നെയായിരുന്നു സന്തത സഹചാരി... ബ്രിൽ മഷിയുടെ ഒഴിഞ്ഞ കുപ്പിയുടെ അടപ്പ് തുളച്ച് തിരിയിട്ട് ഉണ്ടാക്കിയ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലെ പഠനം... ഗൃഹാതുരമായ ഓർമ്മകൾ വീണ്ടും ഓടിയെത്തി...
ReplyDeleteനല്ല എഴുത്ത്... ആശംസകൾ...
പേനയെ കുറിച്ച്, സ്കൂൾ ജീവിതത്തെ കുറിച്ച് ഇതിലും മനോഹരമായി എഴുതാൻ കഴിയില്ല! ഒരു കാര്യം എഴുതി വായിക്കുന്നവരെ അവരുടെ കഴിഞ്ഞ കാലത്തേക്ക് പിടിച്ചുവലിച്ചു കൊണ്ടുപോകാൻ അത്രയെളുപ്പമൊന്നും ആർക്കും സാധിക്കില്ല. ഇവിടെ നിങ്ങളത് ഭംഗിയായി നിർവഹിച്ചിരിക്കുന്നു...
ReplyDeleteസ്കൂൾ ബെഞ്ചിലിരുന്ന് പേന കുടഞ്ഞൊരാ കൌമാരക്കാരനെ വീണ്ടും ഓർമിപ്പിച്ചതിനു നന്ദി....
എത്ര സുന്ദരമായി എഴുതി. അഞ്ചാം ക്ലാസ്സിലേക്ക് കയറിയപ്പോള്‍ കാത്തിരുന്നു കിട്ടിയ എന്റെ ചുവന്ന മഷിപ്പേന. തള്ള വിരലിനും ചൂണ്ടു വിരലിനും എപ്പോഴും നീല നിറം. യൂണിഫോമിലും നീല നിറം അഭിഷേകം ചെയ്തിരിപ്പുണ്ടാവും. ലീക്ക് വരുമ്പോള്‍ ഗ്രീസ് പുരട്ടി റിപ്പയര്‍ ചെയ്യുന്നത്.ചില പേനകള്‍ നിലത്ത് വീഴുമ്പോള്‍ പൊട്ടി പ്പോകും.അപ്പോഴാണ് പുതിയതൊന്നു കിട്ടുക.
ReplyDeleteനന്ദി റെജി, ആ കാലം വീണ്ടും കണ്‍മുന്നിലേക്കെത്തിച്ചതിന് .
ആഹാ .. ഇതിപ്പഴാ കാണുന്നത്... സ്വര്‍ണകളര്‍ ടോപ്പുള്ള ഒരു മുന്തിരിക്കളര്‍ ഹീറോ പേന എനിക്കും ഉണ്ടായിരുന്നല്ലോ... പക്ഷെ മഷി തീര്‍ന്ന്‍ പോയാലോ , കേടായാലോ എന്നൊക്കെ പേടിച്ച് അത്യാവശ്യത്തിനു മാത്രമേ അതുപയോഗിച്ചിരുന്നുള്ളൂ... ഒരു തുള്ളി മഷിക്ക് എത്ര ഓര്‍മകളെയാണ് പുനര്‍ ജനിപ്പിക്കാനാവുന്നത്...:)
ReplyDelete