Tuesday, February 16, 2016

രണ്ട് വീടുകൾ


അവളെന്റെ ചങ്ങാതിയൊന്നുമല്ല .ബന്ധുവാണ് .ചങ്ങാതിയാവാൻ എത്ര ശ്രമിച്ചാലും ബന്ധുത്വം കൊണ്ട് പരാജയപ്പെടുന്നവൾ .കൊല്ലാവധിയിൽ കിട്ടുന്ന രണ്ടോ മൂന്നോ കൂട്ട്‌ ദിവസങ്ങളിലായിരിക്കും ഒരു കൊല്ലം കൊണ്ട് ചേർത്ത് വെക്കുന്ന കാര്യമത്രയും പറഞ്ഞു തീർക്കുക .

അമ്മാ ..നറയ്യാ നെയ്‌ പോട്ട് ഇന്നും ഒരു ദോസൈ കുട് - മകൻ
താരാ, സോക്സ്‌ എങ്കേ - ഭര്‍ത്താവ് ( അതെ , ആ പുരാതനമായ ചോദ്യം തന്നെ ! )
നില്ലെടാ , എന്ന് മകനോടും സോക്സ് ബ്യൂറോക്ക് ഉള്ളെ രണ്ടാവത് തട്ടിലെ ഇരുക്ക്‌ - എന്ന് ഭര്‍ത്താവിനോടും അമ്മാ - മാത്ര സാപ്പിടുങ്കോ എന്ന് പറഞ്ഞ് അമ്മമുറിയിലേക്ക് നേരം പകുത്ത് ഓടുന്ന താര . 

രണ്ട് മുറികള്‍ മാത്രമുള്ള ആ ഗവര്‍മെന്റ് വീട്. ആ വീട് മറ്റാരുടെതും അല്ലെന്നു തോന്നും.
അവള്‍ മാത്രമാണ് ആ വീട് . അവളാണ് മരുന്ന് പാത്രം . അവളാണ് അലമാര . അവളാണ് അടുക്കള .

ആവശ്യത്തില്‍ കൂടുതല്‍ ശബ്ദത്തില്‍ രാവിലെ മുതല്‍ക്ക് ഏതൊക്കെയോ ചാനലുകളിലേക്ക് മാറി മാറി സഞ്ചരിച്ച ടെലിവിഷന്‍ ഓഫ് ചെയ്തിട്ട് 'സ്വീകരണമുറിയെന്ന് വിളിക്കാവുന്ന ഇത്തിരി മുറിയുടെ ചതുരത്തിലേയ്ക്ക് താരാമയി ഇരുന്നു. വട്ടം ഒപ്പിക്കാതെ ചുട്ട അവസാന ദോശയും പൊട്ടുകടലയും കറിവേപ്പിലയും വേണ്ടുവോളം താളിച്ച് ഇട്ട തേങ്ങാചട്നിയും പകുക്കുമ്പോള്‍ , അറിയാതെ കയറി വന്ന മൌനമുടച്ച് കൊണ്ട് അവള്‍ പറഞ്ഞു .
" നോക്ക് , കഴിഞ്ഞ കുറി വന്നപ്പോളും നീ കാഞ്ചീപുരം പോകണം എന്ന് പറഞ്ഞതല്ലേ .നമ്മ പോലാമാ . ഇവിടുന്ന്‍ രണ്ടവര്‍ മട്ടും"
 പതിനാല് വര്‍ഷത്തെ തഴക്കം കൊണ്ട് അവളുടെ മലയാളം തമിഴ് അധിനിവേശത്തിന് അടിയറവ് പറഞ്ഞിരിക്കുന്നു. ഓരോ തവണയും പോകണം എന്ന് വിചാരിക്കാറുള്ളതാണ്. കാഞ്ചീപുരവും നെയ്ത് ഗ്രാമങ്ങളും അവിടെ നിന്ന് നേരിട്ട് വാങ്ങാന്‍ മനസ്സില്‍ ഒരു മയില്‍ പീലി നിറമുള്ള പട്ടു പുടവയും ഒരുപാട് നാളായി കാത്ത് വെക്കുന്നു. സാധാരണഗതിയില്‍  യാത്ര എന്ന് കേള്‍ക്കുമ്പോഴേ മനം പിരട്ടാറുള്ളതാണ് താരമയിക്ക്. ഭര്‍ത്താവിന് കൊല്ലം തോറും  ഇന്ത്യയില്‍ എവിടെ പോയി അവധിക്കാലം ചെലവഴിക്കാനും സര്‍ക്കാര്‍ ചിലവില്‍ അനുമതിയുണ്ട്. പക്ഷേ , ഓരോ കൊല്ലവും യാത്രയിലെ അസ്വസ്ഥകളും മനംപിരട്ടലും പറഞ്ഞ് ഒഴിഞ്ഞുമാറും. ഒരു ചെറു യാത്ര പോലും അവളെ അത്ര കണ്ടു അസ്വസ്ഥം ആക്കുമായിരുന്നു.
അവളാണിപ്പോള്‍ കാഞ്ചീപുരം പോകാമെന്ന് പറയുന്നത്. ഒരു ദിവസം മുഴുവന്‍ വേഗാവതിയുടെ കരയില്‍ ഇരിക്കാമെന്ന് പറയുന്നത്. മല്ലിപ്പൂ മണമുള്ള തെരുവുകളിലൂടെ വെറുതെ നടക്കാം എന്ന് പറയുന്നത്. അവിശ്വാസവും അലസതയും എന്റെ മുഖത്ത് ഒന്നിച്ച് ഇഴ പാകിയതിനാല്‍ ആവണം , അവള്‍ പറഞ്ഞു.
"എന്റേത് എന്ന് മാത്രം അടര്‍ത്തിയെടുക്കാന്‍ എനിക്കൊരല്‍പ്പ സമയം വേണം. " എന്റെ ചോദ്യമുഖം അപ്പോള്‍ മകന്‍ , ഭര്‍ത്താവ് എന്നിങ്ങനെ വളഞ്ഞു . അത് അറിഞ്ഞിട്ടാവണം താര പറഞ്ഞു.. ആരും വേണ്ട .

പിറ്റേന്ന് മദ്ധ്യാഹ്ന ശാപ്പാട് ഉണ്ടാക്കി വെച്ചിട്ട് പോകാം എന്ന കരാറിന്‍ മേല്‍ താരാമയി കാഞ്ചീപുരത്തിലേക്കുള്ള യാത്രാനുമതി ഒരു അമര്‍ത്തി മൂളലില്‍ സംഘടിപ്പിച്ചു.
നെയ്ത്ത് ഗ്രാമങ്ങളും വരദ രാജ പെരുമാള്‍ ക്ഷേത്രവും വേഗാവതി നദിയും വാരനിരിക്കുന്ന ഒരു പകലിനു മുന്നില്‍ ഒരു മൂളിപ്പാട്ടില്‍ ഒളിപ്പിച്ച് അവള്‍ പതിന്നാല് കൊല്ലത്തെ എണ്ണ മെഴുക്ക്‌ പിടിച്ച അടുക്കളച്ചുമരിനുള്ളില്‍ മദ്ധ്യാഹ്ന സാപ്പാടിനുള്ള വട്ടം കൂട്ടി. ...

അപ്പോഴാണ്‌ അവളെന്ന വീടിനെ അവളില്‍ ഉപേക്ഷിച്ചിട്ട് ഞാന്‍ എന്ന വീടിലേക്ക്‌ ഞാന്‍ തിരിച്ച് കയറിയത് .

(മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്നതാണ്..അച്ചടി സന്തോഷം ഇവിടെ ചേർത്ത്  വെക്കുന്നു..)

7 comments:

  1. മാതൃഭൂമിയിലും വായിച്ചിരുന്നു. കഥ കൊള്ളാം

    ReplyDelete
  2. ഇഷ്ട്ടപ്പെട്ടും..
    പിന്നെ
    മാതൃഭൂമിയുടെ താളുകളിൽ വന്നതിന് അഭിനന്ദനകൾ കേട്ടോ റെജീന

    ReplyDelete
  3. കൊള്ളാം
    ആശംസകള്‍

    ReplyDelete
  4. ചിലരുടെ സാമീപ്യം. ഒരു ചെറിയ സ്വാന്തനം അത് മതി നഷ്ടപെട്ട പലതും തിരിച്ചു ലഭിക്കാന്‍ ,,.കുഞ്ഞു കഥ കൊള്ളാം .

    ReplyDelete
  5. മാതൃഭൂമിയില്‍ വായിച്ചു...നല്ലൊരു കഥ..സന്തോഷവും..

    ReplyDelete

www.anaan.noor@gmail.com

ജാലകം