Monday, September 10, 2012

No Conditions Apply…..*

പ്രണയം പോലെ എന്തോ ഒന്നു അവനും അവള്‍ക്കുമിടയില്‍ വന്നു വീണു. സോള്‍ മേറ്റ്‌ എന്നതാണ്‌ കൊര്‍പോറേറ്റ്‌ ഡിക്ഷ്ണറികളില്‍ അതിനു കാണുന്ന പുതിയ നിര്‍വചനം. ടാര്‍ഗ്ഗെറ്റും ഡെഡ്‌ ലൈനും തലക്ക്‌ പിടിച്ച ഒരു ദിവസത്തിനൊടുവില്‍ കമ്പനി പാര്‍ട്ടില്‍ വെളിച്ചം മങ്ങിയ ഒരു മേശക്കിരുപുറവും ഇരിക്കെ കോണിയാക്കില്‍ രണ്ടാാമതും തണുപ്പിന്‍ തുണ്ടുകളിടവേ അയാള്‍ അവളോട്‌ പറഞ്ഞു..വല്ലാത്തൊരു ആകര്‍ഷണീയത നിന്നിലുണ്ട്‌. പുരുഷന്മാരെ ആകര്‍ഷിപ്പിക്കുന്ന ,സിരകളെ ത്രസിപ്പിക്കുന്ന എന്തോ ഒന്ന്..ഒരു പാട്‌ ആണ്‍ സുഹൃത്തുക്കളില്‍ നിന്നും കേട്ടു മടുത്തത്‌ കൊണ്ടാവാം മുഖം കോട്ടി ഒന്നു ചിരിച്ചതേ ഉള്ളൂ അവള്‍..


സദാചാരത്തിന്റെ ചതുരക്കളത്തിനു അകത്തു നില്‍ക്കുന്ന ബന്ധം ഒന്നും അല്ല ഇതും.. എല്ലാ അവിഹിത ബന്ധങ്ങളിലും എന്നതു പോലെ മറ്റൊരു നഗരത്തില്‍ ജീവിക്കുന്ന ഭര്‍ത്താവും ഹോം വര്‍ക്കിലും കമ്പ്യൂട്ടര്‍ ഗെയിമിലും മുങ്ങിയമരുന്ന മക്കള്‍ അവള്‍ക്കുമുണ്ടായിരുന്നു.. മുഷിഞ്ഞ ജനാലകര്‍ട്ടനുകള്‍ മാറ്റിയും മേശപ്പുറത്തെ പൂ പാത്രങ്ങള്‍ മോടി പിടിപ്പിച്ചും കുഞ്ഞിന്റെ ഡയപ്പറുകള്‍ മാറ്റിയും സമയാസമയത്ത്‌ മിസ്സ്‌ കാള്‍ ചെയ്ത്‌ "സ്വീറ്റ്‌ ഹാര്‍ട്ട്‌" എന്ന് അയാളുടെ മോബെയില്‍ സ്ക്രീനില്‍ തെളിയിച്ചും അധികം ദൂരെ അല്ലാതെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന ഭാര്യ അയാള്‍ക്കും ഉണ്ടായിരുന്നു..

അവരോട്‌ പ്രണയം ഇല്ലാത്തത്‌ കൊണ്ടൊന്നും അല്ല, എന്നാലും പ്രണയം പോലെ എന്തൊ ഒന്നു അവനും അവള്‍ക്കുമിടയില്‍ വന്നു വീണു.

ആ എന്തോ ഒന്നു അവരുടെ ഹൃദയ മിടിപ്പുകള്‍ കൂട്ടുകയും , അവളെ കൂടുതല്‍ തുടുപ്പുള്ളവളും സുന്ദരിയും ആക്കി തീര്‍ത്തു.. അവനെ കൂടുതല്‍ പ്രസരിപ്പുള്ളവനും ആക്കിതീര്‍ത്തു. ടാര്‍ഗ്ഗെട്ടുകളും ഡെഡ്‌ ലൈനുകളും അച്ചീവ്‌മന്റ്‌ കോളങ്ങളില്‍, എക്സലന്റ്‌ ഗ്രീന്‍ തെളിയിച്ചു.

മെയ്‌ മാസത്തിലെ അവസാന രാത്രിയില്‍ കത്തിച്ചു വെച്ച ഒരു മെഴുകുതിരിക്ക്‌ ഇരു പുറവുമായി ഇരുന്ന് അലങ്കോലമായി കിടക്കുന്ന ഒറ്റ മുറിയില്‍ ഇരുന്ന് അവര്‍ ഒന്നിച്ച്‌ അത്താഴം കഴിച്ചു. വന്യമായ (പ്രണയം പോലെ എന്തോ ഒന്ന് ഉള്ള?) ഭോഗങ്ങള്‍ക്ക്‌ ശേഷം പ്രസരിപ്പില്ലാത്ത ജൂണ്‍ മാസത്തിലെ ആദ്യ പകലിലേക്ക്‌ അവര്‍ വെറും ശരീങ്ങള്‍ ആയി ഉണര്‍ന്നെഴുന്നേറ്റു. പിന്നീട്‌ അപരിചിതത്വത്തിന്റെ ഉടയാടകള്‍ എടുത്തണിഞ്ഞു.

പിന്നീട്‌ വളരെക്കാലം പരസ്പരം കാണുമ്പോള്‍ പ്രണയം പോലത്തെ എന്തോ ഒന്നു മറന്ന് വെച്ച്‌ കൊണ്ട്‌ അവര്‍ പുഞ്ചിരിച്ചു. പരിചയം പുതുക്കി. ഹസ്ത ദാനം ചെയ്തു. കുടുംബാംഗങ്ങളെ പരസ്പരം പരിചയപ്പെടുത്തി.

ഈ കൃസ്തുമസ്‌ രാവില്‍ ഒരുമിച്ച്‌ അത്താഴം കഴിക്കാമെന്ന അവന്റെ ഫോണ്‍ സന്ദേശം എന്തു കൊണ്ടോ അവളുടെ ഹൃദയത്തെ പെരുമ്പറയോളം മുഴക്കി. അവള്‍ക്ക്‌ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍. അത്താഴ വിരുന്നില്‍ ആണുങ്ങള്‍ വീണ്ടും കോണിയാക്കിന്റെ തണുപ്പില്‍ അലിഞ്ഞു. പെണ്ണുങ്ങള്‍ ചിക്കന്‍ വറുക്കുമ്പോള്‍ ചോളപ്പൊടി ചേര്‍ക്കുന്നതിനെപ്പറ്റിയും അജിനോമോട്ടൊയുടെ അനാരോഗ്യ വശങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്ത്‌ സമയം കളഞ്ഞു. കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമില്‍ പുല്‍മേടുകള്‍ തേടിയലഞ്ഞു.

അപ്പോള്‍ ജനാലയ്ക്കപ്പുറം ഇരുട്ടിനൊപ്പം കനത്ത മഞ്ഞും പെയ്തിറങ്ങുന്നുണ്ടായിരുന്നു..കാഴ്ചകള്‍ മറയ്ക്കുന്ന മഞ്ഞ്‌...

ജാലകം